അന്തരിച്ച ബി.ജെ.പി എം.പിയുടെ മകനെ സ്ഥാനാർഥിയാക്കി ശിവസേനയുടെ രാഷ്ട്രീയ നീക്കം
text_fieldsമുംബൈ: മഹാരാഷ്ട്രയിൽ വൻ രാഷ്ട്രീയ നീക്കത്തിനൊരുങ്ങി ശിവസേന. ബി.ജെ.പി എം.പിയുടെ മരണത്തെ തുടർന്ന് നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്‍റെ മകനെ തന്നെ രംഗത്തിറക്കി ബി.ജെ.പിയെ ഞെട്ടിച്ചിരിക്കുകയാണ് ശിവസേന.
അന്തരിച്ച എം.പി ചിന്താമൻ വൻഗയുടെ മകൻ ശ്രീനിവാസ വൻഗയാണ് ശിവസേന സ്ഥാനാർത്ഥിയായി മത്സരിക്കുന്നത്. പാൽഘർ മണ്ഡലത്തിൽ നടക്കുന്ന ലോക്സഭാ ഉപതെരഞ്ഞെടുപ്പിലേക്ക് ശ്രീനിവാസ നാമനിർദേശ പത്രിക നൽകാനൊരുങ്ങുകയാണ്. ഈ മാസം 28ന് വോട്ടെടുപ്പ് നടക്കാനിരിക്കെ വ്യാഴാഴ്ച ചിന്താമണ്‍ വനഗയുടെ കുടുംബം ഒന്നാകെ ശിവസേനയില്‍ ചേര്‍ന്നു.
ബി.ജെ.പിയുമായുള്ള സഖ്യത്തിൽ നിന്നും പിന്മാറി പാർട്ടി മഹാരാഷ്ട്രയിൽ ഒറ്റക്ക് മത്സരിക്കുമെന്ന് ജനുവരിയിൽ അധ്യക്ഷൻ ഉദ്ധവ് താക്കറെ പ്രഖ്യാപിച്ചിരുന്നു.
എന്നാൽ ഇക്കാര്യം ശിവസേന ഇതുവരെ പുറത്തുവിട്ടിട്ടില്ല. അതേസമയം ഇന്ന് ഉച്ചക്ക്ശേഷം മുതിർന്ന ശിവസേന നേതാക്കന്മാരുടെയും മന്ത്രി ഏക്നാഥ് ശിൻഡെയുടെയും സാന്നിധ്യത്തിൽ ശ്രീനിവാസ നാമനിർദേശ പത്രിക നൽകുമെന്ന് റിപ്പോർട്ടുണ്ട്.
ലോക്സഭ, നിയമസഭാ തെരഞ്ഞെടുപ്പുകൾക്ക് മുമ്പ് സംസ്ഥാനത്ത് പാർട്ടിയുടെ ശക്തിയളക്കുന്നതിനുള്ള അവസരമാണ് ഉപതെരഞ്ഞെടുപ്പ്. അതുകൊണ്ട് തന്നെ ശക്തമായ നീക്കങ്ങളാണ് ശിവസേന നടത്തുന്നത്.
സേന തങ്ങൾക്കെതിരായി മത്സരിച്ചാൽ കർണാടക തെരഞ്ഞെടുപ്പിന് ശേഷം തങ്ങളുടേതായ രീതിയിൽ അതിന് മറുപടി നൽകുമെന്ന് മുതിർന്ന ബി.ജെ.പി നേതാവ് ഭീഷണിമുഴക്കിയിരുന്നു. ശിവ സേനയുടെ നേതാക്കളെ മറുകണ്ടം ചാടിക്കുമെന്നും അവരുടെ നീക്കത്തിനായി കാത്തിരിക്കുകയാണെന്നും ബി.ജെ.പി വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.