‘നഷ്ടപരിഹാരമല്ല, നീതിയാണ് വേണ്ടത്’; ആർ.ജി കർ കേസ് വിധിക്കു പിന്നാലെ പെൺകുട്ടിയുടെ കുടുംബം
text_fieldsകൊൽക്കത്ത: നഷ്ടപരിഹാരമല്ല, മകൾക്കു നീതിയാണ് വേണ്ടതെന്ന് ആർജി കർ മെഡിക്കൽ കോളജിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട പി.ജി വിദ്യാർഥിനിയുടെ കുടുംബം. കേസിൽ പ്രതി സഞ്ജയ് റോയ്‌ക്ക് സീൽദായിലെ സിവിൽ ആൻഡ് ക്രിമിനൽ കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു.
അപൂർവങ്ങളിൽ അപൂർവമായുള്ള കേസ് അല്ലെന്ന് പറഞ്ഞ കോടതി, പ്രതി ജീവിതകാലം മുഴുവൻ ജയിലിൽ കഴിയണമെന്നും ഉത്തരവിട്ടു. പെൺകുട്ടികളെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം സ്റ്റേറ്റിനാണെന്നു കോടതി ചൂണ്ടിക്കാട്ടി. ഡോക്ടറുടെ കുടുംബത്തിന് 17 ലക്ഷം രൂപ നഷ്ടപരിഹാരം ബംഗാൾ സർക്കാർ നൽകണമെന്നും നിർദേശിച്ചു. എന്നാൽ കുടുംബം അതു നിരസിച്ചു. പ്രതിക്ക് വധശിക്ഷ നൽകണമെന്നതായിരുന്നു കുടുംബത്തിന്റെ ആവശ്യം. ‘ഞങ്ങൾക്ക് നഷ്ടപരിഹാരം ആവശ്യമില്ല, നീതിയാണ് വേണ്ടത്’ -കോടതി വിധി കേട്ടശേഷം പെൺകുട്ടിയുടെ കുടുംബം പ്രതികരിച്ചു.
കഴിഞ്ഞ വർഷം ആഗസ്റ്റ് ഒമ്പതിനായിരുന്നു വിദ്യാർഥിനിയുടെ കൊലപാതകം. പൊലീസ് സിവിക് വളന്റിയറായിരുന്ന പ്രതിയെ കൊൽക്കത്ത പൊലീസ് തൊട്ടടുത്ത ദിവസം തന്നെ അറസ്റ്റ് ചെയ്തു. കേസ് പിന്നീട് സി.ബി.ഐ ഏറ്റെടുത്തു. പീഡനവും കൊലപാതകവും നടത്തിയത് ഒരാൾ മാത്രമാണെന്നാണു സി.ബി.ഐ കണ്ടെത്തിയത്.
അതേസമയം, കേസിൽ പ്രതിക്കുള്ള ശിക്ഷ ജീവപര്യന്തമായതിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി നിരാശ പ്രകടിപ്പിച്ചു. ‘ഞാൻ സംതൃപ്തനല്ല..വധ ശിക്ഷയാണ് എല്ലാവരും ആവശ്യപ്പെട്ടത്, പക്ഷേ കോടതി ജീവപര്യന്തമാണ് നൽകിയത്’ -മമത പറഞ്ഞു. കൊൽക്കത്ത പൊലീസിൽനിന്ന് ബലമായി കേസ് സി.ബി.ഐ ഏറ്റെടുക്കുകയായിരുന്നുവെന്നും മമത കുറ്റപ്പെടുത്തി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.