വഖഫ് നിയമത്തെ പിന്തുണച്ച മണിപ്പൂർ ബി.ജെ.പി ന്യൂനപക്ഷ മോർച്ച നേതാവിന്റെ വീടിന് തീയിട്ടു
text_fieldsഇംഫാൽ: വഖഫ് ഭേദഗതി നിയമത്തെ പിന്തുണച്ചതിന് ബി.ജെ.പി ന്യൂനപക്ഷ മോർച്ചയുടെ മണിപ്പൂർ പ്രസിഡന്റ് അസ്കർ അലിയുടെ വീട് ജനക്കൂട്ടം തീയിട്ടതായി ഉദ്യോഗസ്ഥർ പറഞ്ഞു. തൗബൽ ജില്ലയിലെ ലിലോങ്ങിലാണ് ഞായറാഴ്ച രാത്രി സംഭവം നടന്നത്. ശനിയാഴ്ച സമൂഹ മാധ്യമത്തിൽ അലി നിയമത്തെ പിന്തുണച്ചിരുന്നു. രാത്രി 9 മണിയോടെ കോപാകുലരായ ജനക്കൂട്ടം വീട് നശിപ്പിക്കുകയും പിന്നീട് തീയിടുകയും ചെയ്തുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. സംഭവത്തെത്തുടർന്ന് തന്റെ മുൻ പ്രസ്താവനക്ക് ക്ഷമാപണം നടത്തി അലി ഒരു വിഡിയോ സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്തു. നിയമത്തോടുള്ള എതിർപ്പും അദ്ദേഹം പ്രകടിപ്പിച്ചു.
നേരത്തെ, നിയമത്തിനെതിരെ ഇംഫാൽ താഴ്‌വരയുടെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധങ്ങൾ നടന്നിരുന്നു. ലിലോങ്ങിലെ ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെടുത്തിയ ഒരു റാലിയിൽ 5,000ത്തിലധികം പേർ പങ്കെടുത്തു. ചില പ്രദേശങ്ങളിൽ പ്രതിഷേധക്കാർ സുരക്ഷാ സേനയുമായി ഏറ്റുമുട്ടിയതായി ഉദ്യോഗസ്ഥർ പറഞ്ഞു.
തൗബാലിലെ ഇറോങ് ചെസബയിലും പ്രതിഷേധം നടന്നു. പ്രകടനക്കാരെ മുന്നോട്ട് പോകുന്നത് സുരക്ഷാ സേന തടഞ്ഞതിനെ തുടർന്നാണ് സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. പ്രകടനക്കാർ ബി.ജെ.പി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാറിനെതിരെ മുദ്രാവാക്യം വിളിച്ചു. വഖഫ് ഭേദഗതി നിയമം ഭരണഘടനയുടെ മൂല്യങ്ങൾക്ക് വിരുദ്ധമാണ്. മുസ്‍ലിം സമൂഹത്തിന് ഇത് പൂർണമായും അസ്വീകാര്യമാണ്’- പ്രതിഷേധക്കാരനായ സാക്കിർ അഹമ്മദ് പറഞ്ഞു.
ഇംഫാൽ ഈസ്റ്റിലെ ക്ഷത്രി അവാങ് ലെയ്കായ്, കൈരാങ് മുസ്‍ലിം, കിയാംഗെയ് മുസ്‍ലിം പ്രദേശങ്ങൾ, തൗബൽ ജില്ലയിലെ സോറ തുടങ്ങിയ സ്ഥലങ്ങളിലും പ്രതിഷേധങ്ങൾ നടന്നു. താഴ്‌വരയിലെ മുസ്‍ലിം ആധിപത്യ പ്രദേശങ്ങളിൽ സുരക്ഷ ശക്തമാക്കിയതായും അധിക സേനയെ വിന്യസിച്ചതായും ഉദ്യോഗസ്ഥർ പറഞ്ഞു.
പാർലമെന്റിന്റെ ഇരുസഭകളിലും നടന്ന മാരത്തൺ ചർച്ചകൾക്ക് ശേഷം കഴിഞ്ഞ വ്യാഴാഴ്ച ലോക്‌സഭയും വെള്ളിയാഴ്ച പുലർച്ചെ രാജ്യസഭയും വഖഫ് (ഭേദഗതി) ബിൽ പാസാക്കി. രാഷ്ട്രപതി ദ്രൗപതി മുർമു ശനിയാഴ്ച ബില്ലിന് അംഗീകാരം നൽകി.
പൈതൃക സ്ഥലങ്ങൾ സംരക്ഷിക്കുന്നതിനും സാമൂഹിക ക്ഷേമം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള വ്യവസ്ഥകളോടെ വഖഫ് സ്വത്തുക്കളുടെ (മതപരമോ ജീവകാരുണ്യപരമോ ആയ ആവശ്യങ്ങൾക്കായി മുസ്‍ലിംകൾ സ്ഥിരമായി സംഭാവന ചെയ്യുന്ന ആസ്തികൾ) മാനേജ്‌മെന്റ് കാര്യക്ഷമമാക്കുക എന്നതാണ് ഈ നിയമത്തിന്റെ ലക്ഷ്യമെന്നാണ് ബി.ജെ.പി സർക്കാറിന്റെ അവകാശ വാദം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.