'ബിരേൻ സിങ്ങിനെ വിമർശിച്ചു'; വധഭീഷണിയുണ്ടെന്ന് ബി.ജെ.പി മുൻ യുവജന വിഭാഗം മേധാവി
text_fieldsബീരൻ സിങ്ങിനൊപ്പം ബാരിഷ് ശർമ
ഇംഫാൽ: മണിപ്പൂരിലെ സംഘർഷത്തിന് മുൻ മുഖ്യമന്ത്രി എൻ. ബിരേൻ സിങ്ങിനെ കുറ്റപ്പെടുത്തുന്ന വിഡിയോ സമൂഹ മാധ്യമത്തിൽ വ്യാപകമായി ഷെയർ ചെയ്യപ്പെട്ടതിന് പിന്നാലെ തനിക്ക് വധഭീഷണിയുണ്ടെന്ന് ബി.ജെ.പി മുൻ മണിപ്പൂർ യുവജന വിഭാഗം മേധാവി എം. ബാരിഷ് ശർമ. കുറഞ്ഞത് അഞ്ച് പേരിൽ നിന്നെങ്കിലും വധഭീഷണി ലഭിച്ചതായി ബാരിഷ് ശർമ പറഞ്ഞു. ഭീഷണിപ്പെടുത്തിയവരെല്ലാം മെയ്തേയി വിഭാഗക്കാരാണെന്നും അദ്ദേഹം ആരോപിച്ചു.
'അയാൾ ഞങ്ങളോട് പോകാൻ പറഞ്ഞിടത്തെല്ലാം ഞങ്ങൾ പോയി യുദ്ധം ചെയ്തു. മണിപ്പൂരിനെ തകർക്കാൻ ശ്രമിച്ചയാളാണ് ബിരേൻ സിങ്' -എന്ന് ബാരിഷ് ശർമ പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു
പ്രതിപക്ഷം അവിശ്വാസ പ്രമേയം അവതരിപ്പിക്കാനിരിക്കേയായിരുന്നു ബി.ജെ.പി മുഖ്യമന്ത്രി എൻ. ബിരേൻ സിങ് രാജിവെച്ചത്. മണിപ്പൂർ കലാപം തുടങ്ങി 649 ദിവസത്തിന് ശേഷമായിരുന്നു രാജി. ബി.ജെ.പിയിൽ മണിപ്പൂരിന്റെ ചുമതലയുള്ള സംബീത് പത്ര, സംസ്ഥാന ബി.ജെ.പി പ്രസിഡന്റ് എ. ശാർദ ദേവി, ബി.ജെ.പിയുടെയും എൻ.പി.എഫിന്റെയും 14 എം.എൽ.എമാർ എന്നിവർക്കൊപ്പം രാജ്ഭവനിലെത്തി ഗവർണർ അജയ് കുമാർ ഭല്ലയെ കണ്ട് രാജിക്കത്ത് കൈമാറുകയായിരുന്നു.
ബിരേൻ സിങ്ങിന്‍റെ രാജിയെ തുടർന്ന് ഭരണപ്രതിസന്ധി നേരിടുന്ന മണിപ്പൂരിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തി. ഭരണഘടനയുടെ 356ാം വകുപ്പ് പ്രകാരം മണിപ്പുരിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തുന്നുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തിൽ വ്യക്തമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.