മണിപ്പൂരിൽ മന്ത്രിയുടെ സഹായിയെ തട്ടിക്കൊണ്ടുപോയി
text_fieldsഎൽ. സുസിന്ദ്രോ
ഇംഫാൽ: സംഘർഷം തുടരുന്ന മണിപ്പൂരിൽ സംസ്ഥാന ഉപഭോക്തൃകാര്യ മന്ത്രി എൽ. സുസിന്ദ്രോയുടെ പേഴ്സനൽ അസിസ്റ്റന്റിനെ (പി.എ) അജ്ഞാതർ തട്ടിക്കൊണ്ടുപോയി. ഇംഫാൽ ഈസ്റ്റ് ജില്ലയിൽ മന്ത്രിയുടെ വീടിനടുത്തുനിന്നാണ് എസ്. സോമൊരേന്ദ്രോ (43) എന്നയാളെ തട്ടിക്കൊണ്ടുപോയത്. ആരും ഉത്തരവാദിത്തമേറ്റിട്ടില്ല.
തട്ടിക്കൊണ്ടുപോയതിന്റെ പിന്നിലുള്ള കാരണവും വ്യക്തമല്ല. അന്വേഷണം പുരോഗമിക്കുകയാണ്. വ്യാഴാഴ്ച രാത്രി മുൻ ചീഫ് സെക്രട്ടറി ഒയ്നാം നബകിഷോറിന്റെ ബിഷ്ണുപുരിലുള്ള വസതിക്കുനേരെ സായുധസംഘം വെടിയുതിർത്തതിന് പിന്നാലെയാണ് പുതിയ സംഭവം.
അതിനിടെ, ഇംഫാൽ ഈസ്റ്റ്, വെസ്റ്റ് ജില്ലകളിൽ സുരക്ഷ സേന നടത്തിയ പരിശോധനയിൽ നിരവധി ആയുധങ്ങളും വെടിക്കോപ്പുകളും പിടികൂടി. നിരോധിത സംഘടന ‘കെ.വൈ.കെ.എല്ലി’ന്റെ മൂന്ന് കേഡർമാരും പിടിയിലായി. ജനങ്ങളെ കൊള്ളയടിച്ച സംഭവത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തത്.
ഇവരിൽനിന്ന് പിസ്റ്റളും വെടിക്കോപ്പും പിടികൂടിയിട്ടുണ്ട്. മലയോര മേഖലയിലേക്കുള്ള റോഡുകളിൽ ഓരോ അഞ്ച് കിലോമീറ്ററിലും വാഹന പരിശോധന നടത്തുന്നു. 468 തുരങ്കങ്ങൾ സൈന്യം നശിപ്പിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.