മറാത്തി വിവാദം: ആർ.എസ്.എസ് നേതാവിനെ തള്ളി ഫഡ്നാവിസ്; പിന്നാലെ യുടേണടിച്ച് നേതാവ്
text_fieldsദേവേന്ദ്ര ഫഡ്‌നാവിസ്
മുംബൈ: മറാത്തി വിവാദത്തിൽ ആർ.എസ്.എസ് നേതാവിന്റെ പ്രസ്താവന തള്ളി മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. ഭയ്യാജി ജോഷിയുടെ മറാത്തി ഭാഷയുമായി ബന്ധപ്പെട്ട പരാമർശത്തിലാണ് ഫഡ്നാവിസിന്റെ പ്രതികരണം. മുംബൈയിൽ ജീവിക്കാൻ മറാത്തി നന്നായി അറിയണമെന്നത് നിർബന്ധമല്ലെന്നായിരുന്നു ഭയ്യാ ജോഷിയുടെ പ്രസ്താവന.
ആർ.എസ്.എസ് നേതാവിന്റെ പ്രസ്താവനക്കെതിരെ പ്രതിപക്ഷം ഉൾപ്പടെ വിമർശനം ഉന്നയിക്കുന്നതിനിടെയാണ് ദേവേന്ദ്ര ഫഡ്നാവിസിന്റെ വിശദീകരണം വന്നിരിക്കുന്നത്. മറാത്തി മുംബൈയുടെ ഭാഷയാണ്. മഹാരാഷ്ട്രയും സർക്കാറും ഈ ഭാഷ തന്നെയാണ് ഉപയോഗിക്കുന്നത്. മറാത്തി ഭാഷ ബഹുമാനിക്കപ്പെടുകയും മഹാരാഷ്ട്രയിൽ സംരക്ഷിക്കപ്പെടുകയും ചെയ്യുമെന്നും ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു.
അതേസമയം, ഫഡ്നാവിസിന്റെ പ്രസ്താവനക്ക് പിന്നാലെ നിലപാടിൽ യുടേണടിച്ച് ഭയ്യാ ജോഷി രംഗത്തെത്തി. കഴിഞ്ഞ ദിവസം ഘടക്പോരിൽ നടത്തിയ പ്രതികരണം തെറ്റായി വ്യഖ്യാനിക്കുകയായിരുന്നുവെന്നും മറാത്തി മഹാരാഷ്ട്രയുടെ ഭാഷയാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
നേരത്തെ മുംബൈയിൽ വ്യത്യസ്ത ഭാഷകളുണ്ടെന്നായിരുന്നു ഭയ്യാജി ജോഷിയുടെ പ്രതികരണം. ചില മേഖലയിലെ ആളുകൾക്ക് ഗുജറാത്തിയാണ് ഭാഷ. മുംബൈയിൽ ജീവിക്കുന്നവർ മറാത്തി പഠിക്കണമെന്ന് ഇല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ഇൻഡ്യ സഖ്യ നേതാക്കൾ ഉൾപ്പടെ പ്രസ്താവനക്കെതിരെ രംഗത്തെത്തി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.