കർണാടകയിൽ തൊഴിലുറപ്പ് പദ്ധതിയിൽ 670 കോടിയുടെ ദുർവിനിയോഗം; പരേതരുടെ കണക്കിൽ 2.89 കോടി തട്ടി
text_fieldsമംഗളൂരു: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം കർണാടകയിൽ ഒരു വർഷത്തിനുള്ളിൽ 669.92 കോടി രൂപയുടെ ദുരുപയോഗം നടന്നതായി സോഷ്യൽ ഓഡിറ്റ് റിപ്പോർട്ട്. മരിച്ച വ്യക്തികളുടെ പേരിൽ 2.89 കോടി രൂപ വിതരണം ചെയ്തതുൾപ്പെടെ ക്രമക്കേടുകൾ സാമൂഹിക ഓഡിറ്റിൽ കണ്ടെത്തി. ഇതു സംബനന്ധിച്ച് സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 6,050 കേസുകളാണുള്ളത്.
റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഗ്രാമവികസന-പഞ്ചായത്ത് രാജ് വകുപ്പ് കമീഷണർ കഴിഞ്ഞ ഒക്ടോബർ 10ന് എല്ലാ ജില്ലാ പഞ്ചായത്ത് ചീഫ് എക്സിക്യൂട്ടിവ് ഓഫിസർമാർക്കും (സി.ഇ.ഒ) ദുരുപയോഗം ചെയ്ത ഫണ്ട് തിരിച്ചുപിടിക്കാൻ നിർദേശം നൽകി കത്തെഴുതിയിരുന്നു. കത്ത് ദക്ഷിണ കന്നട ജില്ല പഞ്ചായത്തിനും ലഭിച്ചിരുന്നതായി സി.ഇ.ഒ കാര്യാലയം അറിയിച്ചു. എന്നാൽ അഞ്ചു മാസം കഴിഞ്ഞിട്ടും സംസ്ഥാനത്തെ സി.ഇ.ഒമാർ ആരും ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.
ജില്ല, താലൂക്ക് തലങ്ങളിലെ സോഷ്യൽ ഓഡിറ്റർമാർ പ്രതിമാസ യോഗങ്ങളിലൂടെ എൻ.ആർ.ഇ.ജി.എ പദ്ധതികളുടെ അക്കൗണ്ടുകൾ പതിവായി അവലോകനം ചെയ്യുന്നുണ്ട്. കർണാടകയിലെ 31 ജില്ലകളിലുടനീളമുള്ള ഗ്രാമപഞ്ചായത്തുകളുടെയും നിർവ്വഹണ ഏജൻസികളുടെയും 2022-23 ഓഡിറ്റിൽ 669.92 കോടി രൂപയുടെ സാമ്പത്തിക ക്രമക്കേടുകളുടെ രേഖാമൂലമുള്ള തെളിവുകൾ ഓഡിറ്റർമാർ കണ്ടെത്തി.
ജോലിയില്ലാതെ വേതനം നൽകൽ, അനുവദിച്ച ബജറ്റിനപ്പുറം അമിതമായി ചെലവഴിക്കൽ, തൊഴിലുറപ്പ് ഫണ്ടുകൾ മറ്റ് പദ്ധതികളിലേക്ക് വഴിതിരിച്ചുവിടൽ, മരിച്ച വ്യക്തികളുടെ പേരിൽ വേതനം വിതരണം ചെയ്യൽ എന്നിവയുൾപ്പെടെ നിരവധി ലംഘനങ്ങൾ റിപ്പോർട്ട് എടുത്തുകാണിക്കുന്നു. വിവിധ പദ്ധതികളിൽ പിഴവുകൾ ഉണ്ടായിരുന്നിട്ടും ഫണ്ട് ദുരുപയോഗം ചെയ്യപ്പെട്ടു. ശരിയായ രേഖകൾ ഇല്ലാതെയാണ് പല പദ്ധതികളും നടപ്പിലാക്കിയത്. നിർബന്ധിത നെയിംപ്ലേറ്റുകൾ സ്ഥാപിച്ചിട്ടില്ലെന്നും നികുതി കിഴിവുകൾ കണക്കിലെടുത്തിട്ടില്ലെന്നും കണ്ടെത്തി.
ഗ്രാമീണ മേഖലയിലെ തൊഴിലില്ലായ്മ പരിഹരിക്കുന്നതിനും തൊഴിൽ അവസരങ്ങൾ നൽകുന്നതിനുമായാണ് തൊഴിലുറപ്പ് പദ്ധതി അവതരിപ്പിച്ചത്. ഈ പദ്ധതി പ്രകാരം നിരവധി പ്രവൃത്തികൾ ഏറ്റെടുത്തിട്ടുണ്ടെങ്കിലും ശരിയായ സാമ്പത്തിക രേഖകൾ സൂക്ഷിക്കുന്നതിൽ ഉദ്യോഗസ്ഥർ പരാജയപ്പെട്ടു. രേഖകളുടെ അഭാവം വലിയ തോതിലുള്ള ഫണ്ട് ദുരുപയോഗം സംബന്ധിച്ച ആശങ്കകൾ ഉയർത്തുന്നുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ഉത്തരവാദിത്തത്തോടുള്ള ഉദ്യോഗസ്ഥരുടെ പ്രതിബദ്ധതയെക്കുറിച്ച് സംശയങ്ങൾ ഉയർത്തുന്നു.
സോഷ്യൽ ഓഡിറ്റ് തീയതികൾ സംബന്ധിച്ച് ഗ്രാമപഞ്ചായത്തുകൾക്കും നിർവ്വഹണ ഏജൻസികൾക്കും മുൻകൂർ നോട്ടീസ് നൽകിയിരുന്നതായി റിപ്പോർട്ട് പറയുന്നു. എന്നാൽ നിശ്ചയിച്ച ഓഡിറ്റ് ദിവസം ആവശ്യമായ രേഖകൾ നൽകുന്നതിൽ ഉദ്യോഗസ്ഥർ പരാജയപ്പെട്ടു. ഇത് സ്ഥിരീകരണ പ്രക്രിയയെ തടസ്സപ്പെടുത്തി. സാമ്പത്തിക ദുരുപയോഗത്തിന് ഗ്രാമപഞ്ചായത്ത് വികസന ഓഫിസറും (സെക്രട്ടറി) പഞ്ചായത്ത് പ്രസിഡന്റും ഉത്തരവാദികളാണെന്ന് റിപ്പോർട്ട് പറഞ്ഞു.
ചട്ടങ്ങൾ പ്രകാരം ദുരുപയോഗം ചെയ്യപ്പെട്ട ഫണ്ടുകൾ തിരിച്ചുപിടിക്കാൻ ജില്ലാതലത്തിൽ റിക്കവറി സെല്ലുകൾ സ്ഥാപിക്കണം. എന്നാൽ ദക്ഷിണ കന്നട ഉൾപ്പെടെ മിക്ക ജില്ലകളിലും ജില്ലപഞ്ചായത്ത് സിഇഒമാരുടെ നിഷ്ക്രിയത്വം കാരണം ഈ സെല്ലുകൾ പ്രവർത്തനരഹിതമാണ്.ഇത് റിക്കവറി പ്രക്രിയ വൈകിപ്പിക്കുന്നു.
സാമൂഹിക പ്രവർത്തകനായ വൈ.ഡി. കുഞ്ഞിബാവിയുടെ വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് മറുപടിയായി ഹാവേരി ജില്ല പഞ്ചായത്ത് ചീഫ് അക്കൗണ്ട്‌സ് ഓഫിസർ, ജില്ലാ പ്ലാനിംഗ് ഓഫിസർ, അക്കൗണ്ട്‌സ് ഓഫിസർ-രണ്ട് തുടങ്ങിയ പ്രധാന തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നതിനാൽ റിക്കവറി സെല്ലിന് ഫലപ്രദമായി പ്രവർത്തിക്കാൻ ബുദ്ധിമുട്ടാണെന്ന് പറയുന്നു.
എൻ.ആർ.ഇ.ജി.എ ആരംഭിച്ചതിനുശേഷം 2022-23 വരെ നടപ്പിലാക്കിയ വിവിധ പദ്ധതികൾക്കുള്ള ഏകദേശം 4,500 കോടി രൂപയുടെ വേതന പേയ്‌മെന്റുകൾ രേഖപ്പെടുത്താതെ തുടരുന്നു. ഈ തുക ‘ആക്ഷേപാർഹമായ ചെലവ്’ ആയി റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുണ്ട്. അനുബന്ധ രേഖകൾ നൽകാൻ ഉദ്യോഗസ്ഥർക്ക് ആവർത്തിച്ച് നിർദ്ദേശം നൽകിയെങ്കിലും ഇന്നുവരെ ഒരു രേഖയും സമർപ്പിച്ചിട്ടില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.