‘തെറ്റുകൾ സംഭവിക്കാം, തിരുത്താൻ സമയം നൽകിയില്ല: ജോലി പോയ അധ്യാപകരെ ആശ്വസിപ്പിച്ച് മമത
text_fieldsകൊൽക്കത്ത: സംസ്ഥാനത്തെ സർക്കാർ- സർക്കാർ എയ്ഡഡ് സ്കൂളുകളിലെ 25,753 അധ്യാപക, അനധ്യാപക ജീവനക്കാരെ പിരിച്ചുവിട്ട വിധിക്കെതിരെ സുപ്രീംകോടതിയോട് വ്യക്തത തേടുമെന്ന് മമതാ ബാനർജി. ‘ഞങ്ങളുടെ സർക്കാർ ജോലികൾ നൽകി. തെറ്റുകൾ സംഭവിക്കാം. തെറ്റുകൾ തിരുത്താൻ അവർ ഭരണകൂടത്തിന് സമയം നൽകിയില്ല’- കഴിഞ്ഞ ആഴ്ച ജോലി നഷ്ടപ്പെട്ട അധ്യാപക, അനധ്യാപക ജീവനക്കാരെ അഭിസംബോധന ചെയ്തുകൊണ്ട് മമത പറഞ്ഞു. നിയമനം ലഭിച്ച സ്കൂളുകളിൽ ജോലി പുനഃരാരംഭിക്കാൻ മമത അധ്യാപകരോട് നിർദേശിച്ചു.
‘സർക്കാർ നിങ്ങൾക്ക് പിരിച്ചുവിടൽ കത്തുകൾ അയച്ചിട്ടില്ല. നിങ്ങൾക്ക് വിദ്യാർഥികളെ പഠിപ്പിക്കുന്നത് തുടരാം’- മമത പറഞ്ഞു. ഉത്തരവ് പ്രകാരം സ്ഥാനങ്ങളിൽ നിന്ന് നീക്കം ചെയ്യപ്പെട്ട അധ്യാപക, അനധ്യാപക ജീവനക്കാരുടെ കാര്യത്തിൽ സർക്കാർ സുപ്രീംകോടതിയിൽ നിന്ന് വിശദീകരണം തേടുമെന്നും അവർ പറഞ്ഞു.
‘ഞങ്ങൾ സുപ്രീം കോടതിയിൽ നിന്ന് വിശദീകരണം തേടും. ഇപ്പോൾ ജോലി ചെയ്യുന്നവരോട് അവർ ഇനി അവർ എന്തു ചെയ്യുമെന്ന് ഞങ്ങൾ കോടതിയോട് ചോദിക്കും. പുതിയ നിയമനങ്ങൾ സുപ്രീംകോടതി ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ, ഇതിനകം പഠിപ്പിച്ചിരുന്നവരുടെ സ്കൂളുകളിൽ ക്ലാസുകൾ ആരാണ് നടത്തുക? ആരാണ് ജോലി ചെയ്യുക എന്നതിൽ വ്യക്തത വേണം? ജോലി നൽകാൻ കഴിയാത്തവർ ജോലി എടുത്തുകളയരുത്’-മമത പറഞ്ഞു. സ്വയംസേവനം ചെയ്യുന്നതിൽ നിന്ന് നിങ്ങളെ തടയാൻ ആർക്കും കഴിയില്ലെന്നും അവർ അധ്യാപകരെ ആശ്വസിപ്പിച്ചു.
ഏതൊക്കെ ഉദ്യോഗാർഥികൾക്കാണ് യോഗ്യതയുള്ളതെന്നും ആരൊക്കെയാണ് ഇല്ലാത്തവരെന്നും കണ്ടെത്താൻ ഞങ്ങൾ സി.ബി.ഐയോട് പറഞ്ഞു. അവർക്ക് പട്ടിക സർക്കാറിന് നൽകാൻ കഴിയുമെങ്കിൽ സ്കൂൾ സർവിസ് കമീഷൻ അത് സ്വീകരിക്കും. യോഗ്യതയുള്ള അധ്യാപകരുടെ പ്രശ്നങ്ങൾ കൈകാര്യം ചെയ്യും. മറ്റുള്ളവർക്കെതിരെ എന്തെങ്കിലും തെളിവുണ്ടോ എന്ന് പിന്നീട് പരിശോധിക്കും- മമത പറഞ്ഞു.
സ്കൂൾ സർവിസ് കമീഷൻ വഴി തൊഴിൽ നേടിയ 25,753 ഉദ്യോഗാർഥികളുടെ നിയമനം തെറ്റായ നടപടികൾ ചൂണ്ടിക്കാട്ടി റദ്ദാക്കിയ കൽക്കട്ട ഹൈകോടതിയുടെ 2024ലെ വിധി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയും ജസ്റ്റിസ് സഞ്ജയ് കുമാറും അടങ്ങിയ സുപ്രീംകോടതി ഡിവിഷൻ ബെഞ്ച് കഴിഞ്ഞ ആഴ്ച ശരിവെച്ചതാണ് സംസ്ഥാനത്ത് പ്രതിസന്ധി ഉയർത്തിയത്.
‘സുപ്രീംകോടതിയുടെ വിധിയോട് ഞങ്ങൾ പ്രതിജ്ഞാബദ്ധരാണെങ്കിലും സാഹചര്യം പരമാവധി ശ്രദ്ധയോടെയും നീതിയോടെയും കൈകാര്യം ചെയ്യുന്നുവെന്ന് ഉറപ്പാക്കാൻ ഞങ്ങൾ സജീവമായ നടപടികൾ സ്വീകരിക്കും. വിധിന്യായത്തിൽ ഭേദഗതികൾ തേടുന്നതും ബാധിച്ചവർക്ക് നീതി ലഭ്യമാക്കുന്നതിന് മറ്റ് ആശ്വാസം തേടുന്നതും ഉൾപ്പെടെ സാധ്യമായ എല്ലാ നിയമപരമായ വഴികളും ഞങ്ങൾ പരിശോധിക്കും’- മമത പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.