എ.ഐ.എ.ഡി.എം.കെ - ബി.ജെ.പി സഖ്യം അഴിമതി കൂട്ടായ്മയെന്ന് എം.കെ.സ്റ്റാലിൻ
text_fieldsന്യൂഡൽഹി: എ.ഐ.എ.ഡി.എം.കെയും ബി.ജെ.പിയും തമ്മിൽ പുതുക്കിയ സഖ്യത്തെ വിമർശിച്ച് തമിഴ്നാട് മുഖ്യമന്ത്രിയും ഡി.എം.കെ പ്രസിഡന്‍റുമായ എം.കെ.സ്റ്റാലിൻ. തോൽവിയുടെ അഴിമതി സഖ്യം എന്നാണ് സ്റ്റാലിൻ വിശേഷിച്ചത്.
അധികാരത്തിനായുള്ള ദാഹമാണ് എ.ഐ.എ.ഡി.എം.കെയും ബി.ജെ.പിയും തമ്മിലുള്ള സഖ്യത്തിന് കാരണമെന്നും സംസ്ഥാനത്തിന്‍റെ അവകാശ സംരക്ഷണം പോലുള്ള ആശയങ്ങൾക്ക് വിരുദ്ധമായ നിലപാടാണ് ഇവർ സ്വീകരിക്കുന്നതെന്നും സ്റ്റാലിൻ പറഞ്ഞു. അധികാരം നേടുന്നതിനായി ഇരു പാർട്ടികളും സംസ്ഥാനത്തിന്റെ സ്വയംഭരണാവകാശം പണയപ്പെടുത്തുകയാണ്.
നീറ്റ്, ഹിന്ദി അടിച്ചേൽപ്പിക്കൽ, ത്രിഭാഷാ നയം, വഖഫ് നിയമം എന്നിവയെ എ.ഐ.എ.ഡി.എം.കെ എതിർക്കുന്നുവെന്ന് അവകാശപ്പെടുന്നു. പരാജയപ്പെടാൻ വിധിക്കപ്പെട്ട സഖ്യമാണ് ഇത്. ഈ സഖ്യത്തിന് ആവർത്തിച്ചുള്ള തോൽവികൾ നൽകിയത് തമിഴ്‌നാട്ടിലെ ജനങ്ങളാണ്.
ഇപ്പോൾ, പരാജയപ്പെട്ട അതേ സഖ്യത്തെ ഷാ പുനഃസ്ഥാപിച്ചിരിക്കുന്നു. എന്ത് പ്രത്യയശാസ്ത്ര അടിസ്ഥാനത്തിലാണ് സഖ്യം രൂപീകരിച്ചതെന്ന് ഷാ വ്യക്തമാക്കുന്നില്ലെന്ന് സ്റ്റാലിൻ പറഞ്ഞു. പകരം, ഒരു പൊതു മിനിമം പരിപാടി തയ്യാറാക്കുമെന്ന് ഉറപ്പുനൽകുക മാത്രമാണ് അദ്ദേഹം ചെയ്തത്.
സംസ്ഥാന അവകാശങ്ങൾ, ഭാഷാപരമായ അവകാശങ്ങൾ, തമിഴ് സംസ്കാരം എന്നിവ സംരക്ഷിക്കുന്നതിനായി നിലകൊള്ളുന്ന ഒരു പ്രസ്ഥാനമാണ് ദ്രാവിഡ മുന്നേറ്റ കഴകം. ഇതിനു വിപരീതമായി, അധികാരത്തിനായുള്ള ദാഹത്തോടെയാണ് എ.ഐ.എ.ഡി.എം.കെ - ബി.ജെ.പി സഖ്യം രൂപീകരിച്ചിരിക്കുന്നത്.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ചെന്നൈ സന്ദർശിച്ച് 2026 ലെ തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിനായി എ.ഐ.എ.ഡി.എം.കെ - ബി.ജെ.പി സഖ്യം പുനഃസംഘടിപ്പിക്കുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് സ്റ്റാലിന്റെ ഈ പ്രസ്താവന.
മുൻ മുഖ്യമന്ത്രി ജയലളിത ഉൾപ്പെടെയുള്ള മുൻ എ.ഐ.എ.ഡി.എം.കെ നേതാക്കളെക്കുറിച്ച് ബി.ജെ.പിയുടെ അണ്ണാമലൈ നടത്തിയ വിവാദപരമായ പരാമർശങ്ങളെത്തുടർന്ന് 2023 സെപ്റ്റംബറിൽ ഇരു പാർട്ടികളും ബന്ധം വിച്ഛേദിച്ച് ഏകദേശം രണ്ട് വർഷത്തിന് ശേഷമാണ് ഈ പങ്കാളിത്തം പുതുക്കൽ .
2026 ലെ നിയമസഭ തെരഞ്ഞെടുപ്പിൽ എൻ.ഡി.എ സഖ്യം വിജയിച്ചാൽ എടപ്പാടി പളനിസാമിയുടെ നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിലേറും. ഭരണത്തിൽ സഖ്യകക്ഷികൾക്ക് പങ്ക് നൽകുന്ന കാര്യം പിന്നീട് തീരുമാനിക്കും. ഈ സഖ്യത്തിലൂടെ രണ്ട് കക്ഷികൾക്കും ഗുണമുണ്ടാവും. ബി.ജെ.പിയുമായി സഖ്യമുണ്ടാക്കുന്നതുമായി ബന്ധപ്പെട്ട് അണ്ണാ ഡി.എം.കെ യാതൊരു ഉപാധികളും മുന്നോട്ടുവെച്ചിട്ടില്ല. തമിഴ്നാട് ബി.ജെ.പി അധ്യക്ഷനായി നൈനാർ നാഗേന്ദ്രൻ എം.എൽ.എ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.