കള്ളപ്പണം വെളുപ്പിക്കൽ കേസ്: അസ്ഹറുദ്ദീനെ ഇ.ഡി ചോദ്യം ചെയ്തത് ഒമ്പത് മണിക്കൂറിലേറെ
text_fieldsഹൈദരാബാദ്: ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷനിലെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മുഹമ്മദ് അസ്ഹറുദ്ദീനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി)ചൊവ്വാഴ്ച ഒമ്പത് മണിക്കൂറിലധികം ചോദ്യം ചെയ്തതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
ഫത്തേ മൈതാൻ റോഡിലെ ഇ.ഡി ഓഫിസിൽ രാവിലെ 11 മുതൽ ആരംഭിച്ച ചോദ്യം ചെയ്യൽ അവസാനിച്ചത് രാത്രി ഒമ്പതുമണിക്കാണ്. അസ്ഹറുദ്ദീൻ ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റായിരിക്കേ നടന്ന സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ടാണ് അന്വേഷണം.
മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനും കോൺഗ്രസ് നേതാവുമായ അസ്ഹറുദ്ദീനെ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം പ്രകാരമാണ് ഏജൻസി ചോദ്യം ചെയ്യലിന് വിളിപ്പിച്ചത്. അസ്ഹറുദ്ദീനോട് ഒക്ടോബർ മൂന്നിന് ഹാജരാകാൻ ആദ്യം ആവശ്യപ്പെട്ടെങ്കിലും ഹാജരായിരുന്നില്ല. തുടർന്ന് ഒക്ടോബർ എട്ടിന് ഹാജരാകാൻ ഇ.ഡി പുതിയ സമൻസ് അയക്കുകയായിരുന്നു. ‘അന്വേഷണവുമായി സഹകരിക്കും.
ഉന്നയിക്കപ്പെട്ട എല്ലാ ആരോപണങ്ങളും അടിസ്ഥാനരഹിതവും ദുരുദ്ദേശ്യത്തോടെ ചെയ്തതുമാണ്. അതിനപ്പുറം എനിക്ക് ഒന്നും പറയാനില്ല. വിശദാംശങ്ങളിലേക്ക് പോകാൻ ആഗ്രഹിക്കുന്നില്ല’ അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. ക്രമക്കേടുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷം നവംബറിൽ ഇ.ഡി ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷൻ ഓഫിസിൽ തിരച്ചിൽ നടത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.