ഹംഗലിലെ സദാചാര ആക്രമണം; കേസിൽ ഇടപെട്ട് ദേശീയ വനിത കമീഷൻ
text_fieldsബംഗളൂരു: ഹാവേരിയിലെ ഹംഗലിൽ ഇതരമതസ്ഥരായ സുഹൃത്തുക്കൾക്കു നേരെ സദാചാര ആക്രമണം നടത്തിയ കേസിൽ ഇടപെട്ട് ദേശീയ വനിത കമീഷൻ. പ്രതികൾക്കെതിരെ ആവശ്യമായ എല്ലാ വകുപ്പുകളും ചുമത്തണമെന്നും പ്രതികളെ മുഴുവൻ ഉടൻ അറസ്റ്റ് ചെയ്യണമെന്നും വനിത കമീഷൻ കർണാടക പൊലീസിനോട് ആവശ്യപ്പെട്ടു. ഇരക്ക് ആവശ്യമായ മുഴുവൻ ചികിത്സയും സർക്കാർ സൗജന്യമായി നൽകണമെന്നും ദേശീയ വനിത കമീഷൻ ചെയർപേഴ്സൻ രേഖ ശർമ കർണാടക ഡി.ജി.പിക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു. മൂന്നു ദിവസത്തിനകം വനിത കമീഷന്റെ പ്രതിനിധിസംഘത്തെ കർണാടകയിലേക്ക് അയക്കുമെന്ന് അവർ അറിയിച്ചു.
മർദനത്തിനിരയായ യുവതി താൻ കൂട്ട മാനഭംഗത്തിനിരയായതായി വെളിപ്പെടുത്തിയതിനെ തുടർന്ന് പ്രതികൾക്കെതിരെ ഐ.പി.സി 376 ഡി (കൂട്ട ബലാത്സംഗം) വകുപ്പ് അടക്കം ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്. കേസിൽ ഇതുവരെ മൂന്നുപേർ അറസ്റ്റിലായി. ഇവർ ന്യൂനപക്ഷ സമുദായ അംഗങ്ങളാണെന്ന് പൊലീസ് പറഞ്ഞു. മറ്റൊരു പ്രതി അപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. ആശുപത്രി വിട്ടാൽ ഇയാളെ കസ്റ്റഡിയിലെടുക്കുമെന്നും ഒളിവിലുള്ള മറ്റു പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയതായും ഹാവേരി പൊലീസ് അറിയിച്ചു.
ഉത്തരകന്നടയിലെ സിർസി സ്വദേശിയായ 26കാരിയാണ് പീഡനപരാതിയുമായി രംഗത്തുവന്നത്. യുവതി ഇതരമതസ്ഥനൊപ്പം ഹോട്ടൽറൂമിൽ കഴിയവെ ഒരു സംഘം യുവാക്കൾ ഇവരെ ആക്രമിക്കുകയായിരുന്നു. പ്രതികളിലൊരാൾ മൊബൈൽ ഫോണിൽ പകർത്തിയ ദൃശ്യങ്ങൾ പിന്നീട് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഈ വിഡിയോയുടെ അടിസ്ഥാനത്തിൽ കേസെടുത്ത ഹംഗൽ പൊലീസ് മർദനമേറ്റ പുരുഷന്റെയും സ്ത്രീയുടെയും മൊഴി രേഖപ്പെടുത്തി. എന്നാൽ, താൻ മർദനത്തിന് പിന്നാലെ കൂട്ട മാനഭംഗത്തിനിരയായെന്ന് യുവതി പിന്നീട് വിഡിയോ സന്ദേശത്തിൽ വെളിപ്പെടുത്തി.
ഇതേ തുടർന്ന് പൊലീസ് വീണ്ടും യുവതിയുടെ മൊഴിയെടുത്തെങ്കിലും അവർ പീഡന ആരോപണം മൊഴിയിൽ പറഞ്ഞില്ല. പിന്നീട് മജിസ്ട്രേറ്റിനു മുന്നിൽ യുവതി ഈ ആരോപണം ആവർത്തിച്ചതോടെയാണ് പൊലീസ് പ്രതികൾക്കെതിരെ ബലാത്സംഗക്കുറ്റവും ചുമത്തിയത്. നേരത്തേ, ഐ.പി.സി 363 (തട്ടിക്കൊണ്ടുപോകൽ), 324 (മനഃപൂർവം ഉപദ്രവിക്കൽ), 509 (സ്ത്രീത്വത്തെ അപമാനിക്കൽ) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്.
അന്വേഷണം പുരോഗതിയിലാണെന്നും അതു പൂർത്തിയായശേഷമേ വസ്തുതകൾ പുറത്തുവരുകയുള്ളൂവെന്നും ആഭ്യന്തരമന്ത്രി ഡോ. ജി. പരമേശ്വര പ്രതികരിച്ചു. കർണാടകയിൽ ക്രമസമാധാനനില നിയന്ത്രണവിധേയമാണ്. വിഷയത്തെ രാഷ്ട്രീയ വത്കരിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് സർക്കാർ നിഷ്ക്രിയമാണെന്നും ഹംഗലിലെ സംഭവം സംസ്ഥാനത്തെ ക്രമസമാധാന തകർച്ചയുടെ തെളിവാണെന്നും ബി.ജെ.പി കർണാടക അധ്യക്ഷൻ ബി.വൈ. വിജയേന്ദ്ര കുറ്റപ്പെടുത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.