'പേടിക്കേണ്ട, ഞങ്ങളുണ്ട്, വെറുപ്പിന്‍റെ രാഷ്ട്രീയത്തിന് ഈ രാജ്യത്ത് സ്ഥാനമില്ല'; ഷമിക്ക് കത്തെഴുതി മധ്യപ്രദേശിലെ ബി.ജെ.പി മന്ത്രി
text_fieldsഭോപ്പാൽ: ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ മകൾ ഹോളി ആഘോഷിച്ചതിന് സൈബർ ആക്രമണം നേരിട്ട സംഭവത്തിൽ പിന്തുണയുമായി മധ്യപ്രദേശ് കായിക മന്ത്രി വിശ്വാസ് സാരംഗ്. പേടിക്കേണ്ടെന്നും തങ്ങൾ ഒപ്പമുണ്ടെന്നും ഷമിക്ക് എഴുതിയ കത്തിൽ മന്ത്രി പറഞ്ഞു.
'മതമൗലിക വാദികൾ പരിധിവിടുകയാണ്. വിദ്വേഷത്തിന്‍റെ രാഷ്ട്രീയത്തിന് ഈ രാജ്യത്ത് സ്ഥാനമില്ല. മൗലാന ഷഹാബുദ്ധീൻ റിസ്വിയുടെ പ്രസ്താവന എതിർക്കപ്പെടേണ്ടതാണ്. അത്തരം ഭീഷണികൾ അനുവദിച്ചുകൊടുക്കാനാവില്ല' -മന്ത്രി കത്തിൽ പറഞ്ഞു.
ഷമിയുടെ മകൾ ഹോളി ആഘോഷിക്കുന്ന ചിത്രങ്ങൾ പുറത്തുവന്നപ്പോഴാണ് കുട്ടി ചെയ്ത പ്രവൃത്തി ശരിയല്ലെന്നും, അറിഞ്ഞുകൊണ്ടാണ് ചെയ്തതെങ്കിൽ ശിക്ഷ കിട്ടുമെന്നും അഖിലേന്ത്യാ മുസ്ലീം ജമാഅത്ത് പ്രസിഡന്റ് ഷഹാബുദ്ദീന്‍ റിസ്വി പറഞ്ഞത്. 'അവള്‍ ചെറിയ പെണ്‍കുട്ടിയാണ്. അത് മനസ്സിലാകാതെ അവള്‍ ഹോളി കളിച്ചാല്‍ അത് കുറ്റകരമല്ല. എന്നാല്‍ അതിനെ കുറിച്ചറിയുകയും ആഘോഷിക്കുകയും ചെയ്താല്‍ അത് കുറ്റമാണ്' എന്നായിരുന്നു റിസ്വിയുടെ വാക്കുകൾ.
നേരത്തെ, റമദാന്‍ മാസത്തില്‍ നോമ്പെടുക്കാത്തതിനും ഷമിക്കെതിരെ വിമര്‍ശനവുമായി ഷഹാബുദ്ദീന്‍ റിസ്വി രംഗത്തെത്തിയിരുന്നു. ചാംപ്യന്‍സ് ട്രോഫി സെമി ഫൈനലില്‍ ഇന്ത്യ-ആസ്‌ട്രേലിയ മത്സരത്തിനിടെ ഷമി എനര്‍ജി ഡ്രിങ്ക് കുടിക്കുന്ന ദൃശ്യങ്ങള്‍ ഉപയോഗിച്ചായിരുന്നു വിമര്‍ശനം.
അതേസമയം, ഉത്തരേന്ത്യയിൽ പലയിടത്തും ഹോളി ആഘോഷത്തിന്‍റെ മറവിൽ തീവ്ര ഹിന്ദുത്വവാദികളുടെ വ്യാപക അക്രമങ്ങളാണ് നടന്നത്. യു.പിയിലെ ഉന്നാവിൽ ഹോളി ആഘോഷത്തിനുള്ളിൽപെട്ട മുസ്‍ലിം മതസ്ഥനെ മർദിച്ചു കൊലപ്പെടുത്തി. 45 വയസ്സുള്ള ശരീഫ് എന്നയാളാണ് ശനിയാഴ്ച കൊല്ലപ്പെട്ടത്. പലയിടത്തും ഹോളി ആഘോഷത്തിനിടെ പ്രകോപന ശ്രമമുണ്ടായി. യു.പിയിലെ പള്ളിയിൽ ജയ് ശ്രീറാം എന്ന് പെയിന്റ് ചെയ്ത സംഭവവുമുണ്ടായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.