മോദിയുടെ ചെറുകിട വായ്പ പദ്ധതിക്കു പിന്നിൽ ഗുജറാത്ത് കമ്പനിയെന്ന്
text_fieldsന്യൂഡൽഹി: ദീപാവലി സമ്മാനമായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ‘59 മിനിറ്റിനകം ഒരു കോടി രൂപ വായ്പ’ പദ്ധതിക്കു പിന്നിൽ ഗുജറാത്തിലെ സ്വകാര്യ കമ്പനിയെന്ന് ആരോപണം. ഇൗ കമ്പനിയുടെ ഡയറക്ടർമാരിലൊരാളായ അഖിൽ ഹാൻഡ 2014ൽ മോദിയുടെ തെരഞ്ഞെടുപ്പ് പ്രചാരണച്ചുമതല വഹിച്ച വ്യക്തിയാണെന്നും ആക്ഷേപമുയർന്നു. 2015ൽ രൂപവത്കരിച്ച് 2017 മാർച്ച് വരെ ഒരു ബിസിനസും ചെയ്യാത്ത ‘കാപിറ്റ വേൾഡ്’ എന്ന കമ്പനിയെ കേന്ദ്രസർക്കാറിെൻറ വൻകിട വായ്പാ പദ്ധതിയുടെ നടത്തിപ്പുകാരായി എങ്ങനെ തിരഞ്ഞെടുത്തുവെന്നത് സംബന്ധിച്ചാണ് ചോദ്യമുയരുന്നത്.
‘കരിയേഴ്സ് 360’ എന്ന വിദ്യാഭ്യാസ പോർട്ടലിെൻറ സ്ഥാപകനും ചെയർമാനുമായ മഹേശ്വർ പെറിയുടെ ഫേസ്ബുക് പോസ്റ്റ് ആധാരമാക്കി ‘ദ ക്വിൻറ്’ വെബ്സൈറ്റാണ് വാർത്ത പുറത്തു വിട്ടത്. ജിനന്ദ് ഷാ, വികാസ് ഷാ, കോർപറേറ്റ് കമ്പനികളുടെ ഉപദേശകൻ വിനോദ് മോധ എന്നിവരാണ് കമ്പനിയുടെ മറ്റു ഡയറക്ടർമാർ. ഇതിൽ വിനോദ് മോധക്ക് റഫാൽ ഇടപാടിൽ ആരോപണ വിധേയനായ അനിൽ അംബാനിയുടെ കമ്പനികളുമായും ബന്ധമുണ്ട്. വായ്പക്ക് അപേക്ഷിക്കുന്നയാൾ ആദ്യമെത്തുന്നത് കാപിറ്റ വേൾഡ് കമ്പനിയുടെ വെബ്സൈറ്റിലാണ്. അവിടെ വായ്പ അനുമതി സംബന്ധിച്ച നിർദേശങ്ങളും വായ്പതുകയുടെ കണക്കുകളും കാണിച്ചിരിക്കുന്നതിനൊപ്പം ഉപഭോക്താവിനെ ബാങ്കിെൻറ വെബ്സൈറ്റിലേക്ക് നയിക്കുകയും ചെയ്യുന്നു.
പദ്ധതിപ്രകാരം ഒാരോ അപേക്ഷകനും 1180 രൂപ അപേക്ഷ ഫീസ് നൽകണം. യോഗ്യരെന്ന് കണ്ടെത്തിയാൽ ലഭിക്കുന്ന വായ്പയുടെ 0.35 ശതമാനം വായ്പ അനുവദിച്ചതിെൻറ നടപടിക്രമങ്ങൾക്കുള്ള ഫീസായും നൽകണം. ബാങ്കിൽ നിന്ന് അനുവദിക്കുന്ന തുക ഉപഭോക്താവിന് കൈമാറുന്ന ജോലിയാണ് കാപിറ്റ വേൾഡ് നിർവഹിക്കുന്നതെങ്കിലും അപേക്ഷാ ഫീസും വായ്പ പ്രോസസിങ്ങ് ഫീസും കമ്പനിക്ക് പോകുമെന്നാണ് മഹേഷ് പെറി ആരോപിക്കുന്നത്. ആയിരക്കണക്കിന് ചെറുകിട-ഇടത്തരം ബിസിനസുകാർ വായ്പക്ക് അപേക്ഷ നൽകുമെന്നിരിക്കെ അപേക്ഷ ഫീസിനത്തിൽ വൻതുക കമ്പനിക്ക് ലഭിക്കും. അതേസമയം, ഇത്രയും പേരുടെ അേപക്ഷാ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കാൻ കമ്പനിക്ക് സംവിധാനമുണ്ടോ അതിന് വ്യവസ്ഥകൾ ഉണ്ടാക്കിയിട്ടുണ്ടോ എന്നതു സംബന്ധിച്ചും ചോദ്യമുയരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.