Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമുഡ കേസ്:...

മുഡ കേസ്: സിദ്ധരാമയ്യക്കെതിരായ ലോകായുക്ത അന്വേഷണത്തിന് നാലു സ്പെഷൽ ടീം

text_fields
bookmark_border
മുഡ കേസ്: സിദ്ധരാമയ്യക്കെതിരായ ലോകായുക്ത അന്വേഷണത്തിന് നാലു സ്പെഷൽ ടീം
cancel

ബംഗളൂരു: മൈസൂരു നഗരവികസന അതോറിറ്റി (മുഡ) ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരായ അഴിമതി ആരോപണ കേസിൽ അന്വേഷണത്തിനായി ലോകായുക്ത പൊലീസ് നാലു സ്പെഷൽ ടീം രൂപവത്കരിച്ചു. മൈസൂരു ലോകായുക്ത ഡിവൈ.എസ്.പി എസ്.കെ. മൽതീഷ്, ചാമരാജ് നഗർ ഡിവൈ.എസ്.പി മാത്യു തോമസ്, മൈസൂരു പൊലീസ് ഇൻസ്പെക്ടർ രവികുമാർ, മടിക്കേരി ഇൻസ്പെക്ടർ ലോകേഷ് കുമാർ എന്നിവർ നാലു ടീമിനെ നയിക്കുമെന്ന് മൈസൂരു ലോകായുക്ത എസ്.പി ടി.ജെ. ഉദേഷ് അറിയിച്ചു.

മുഡ കേസിൽ സിദ്ധരാമയ്യക്കെതിരെ ലോകായുക്ത പൊലീസ് വെള്ളിയാഴ്ച കേസ് രജിസ്റ്റർ ചെയ്തിരുന്നു. കേസിൽ സിദ്ധരാമയ്യ ഒന്നും ഭാര്യ ബി.എം. പാർവതി, ഭാര്യാ സഹോദരൻ ബി. മല്ലികാർജുന സ്വാമി, വിവാദ ഭൂമിയുടെ പഴയ ഉടമ എ. ദേവരാജ് എന്നിവർ യഥാക്രമം രണ്ടു മുതൽ നാലുവരെയും പ്രതികളാണ്. 1988ലെ അഴിമതി തടയൽ നിയമം, ഇന്ത്യൻ ശിക്ഷാനിയമം, ബിനാമി ആക്ട്, 2011ലെ കർണാടക ഭൂമി പിടിച്ചെടുക്കൽ നിരോധന നിയമം തുടങ്ങിയവയിലെ വിവിധ വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ക്രിമിനൽ ഗൂഢാലോചന, വ്യാജരേഖ ചമക്കൽ, വിശ്വാസ വഞ്ചന, കൈക്കൂലി സ്വീകരിക്കൽ തുടങ്ങിയ കുറ്റങ്ങൾ ഉൾപ്പെടുന്ന ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 120 ബി, 166, 403, 406 , 420, 465, 468, 340, 351, അഴിമതി തടയൽ നിയമത്തിലെ ഒമ്പത്, 13, 1988ലെ ബിനാമി ആക്ടിലെ സെക്ഷൻ മൂന്ന്, 53, 54, കർണാടക ഭൂമി പിടിച്ചെടുക്കൽ നിരോധന നിയമത്തിലെ മൂന്ന്, നാല് തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്.

അഴിമതി ആരോപണത്തിൽ മുഖ്യമന്ത്രിയെ വിചാരണ ചെയ്യാൻ ഗവർണർ അനുമതി നൽകിയതോടെയാണ് മുഡ വിവാദം ആളിക്കത്തിയത്. ഗവർണറുടെ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ഹൈകോടതിയെ സമീപിച്ചെങ്കിലും ഹരജി സിംഗിൾ ബെഞ്ച് തള്ളി. ഇതോടെ മുഖ്യമന്ത്രിക്കെതിരെ അന്വേഷണം നടത്തി ഡിസംബർ 24നകം റിപ്പോർട്ട് സമർപ്പിക്കാൻ ജനപ്രതിനിധികളുമായി ബന്ധപ്പെട്ട കേസുകൾ പരിഗണിക്കുന്ന ബംഗളൂരുവിലെ പ്രത്യേക കോടതി ബുധനാഴ്ച ഉത്തരവിട്ടു. ഇതിനു പിന്നാലെ, പരാതിക്കാരായ ബംഗളൂരു സ്വദേശി എസ്.പി. പ്രദീപ് കുമാർ, മൈസൂരു സ്വദേശി സ്നേഹമയി കൃഷ്ണ എന്നിവർ മൈസൂരു ഡിവിഷൻ ലോകായുക്ത എസ്.പി ടി.ജെ. ഉദേഷിന് പരാതി നൽകി. തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്തത്.

സിദ്ധരാമയ്യയുടെ ഭാര്യ പാർവതിയുടെ പേരിൽ മൈസൂരു കേസരൂരിലുണ്ടായിരുന്ന 3.36 ഏക്കറോളം വരുന്ന ഭൂമിക്ക് പകരം 56 കോടി വിലയുള്ള 14 പ്ലോട്ട് മൈസൂരു അർബൻ ഡെവലപ്മെന്റ് അതോറിറ്റി (മുഡ) അനുവദിച്ചെന്നാണ് ആരോപണം. എന്നാൽ, തന്റെ ഭാര്യയുടെ പേരിലുള്ള മൈസൂരു ഭൂമി മൈസൂരു നഗര വികസന അതോറിറ്റി (മുഡ) പൂർണ നടപടിക്രമങ്ങൾ പാലിക്കാതെ ഏറ്റെടുക്കുകയും ലേഔട്ട് രൂപപ്പെടുത്തി പ്ലോട്ടുകളാക്കി വിൽക്കുകയും ചെയ്തെന്നും നഷ്ടപ്പെട്ട ഭൂമിക്ക് തുല്യമായി 14 ഇടങ്ങളിൽ പ്ലോട്ട് അനുവദിക്കുകയും ചെയ്തെന്നുമാണ് സിദ്ധരാമയ്യയുടെ വാദം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SiddaramaiahLokayukta probeMUDA case
News Summary - MUDA case: Four special teams for Lokayukta probe against Siddaramaiah
Next Story