വഖഫ് ഭേദഗതി ബില്ലിനെ ശക്തമായി എതിർക്കുമെന്ന് മുസ്‌ലിം ലീഗ് എം.പിമാർ
text_fieldsന്യൂഡൽഹി: ഇന്ന് പാർലമെന്റിൽ അവതരിപ്പിക്കുന്ന വഖഫ് ഭേദഗതി ബില്ലിനെ മുസ്‌ലിം ലീഗ് ശക്തമായി എതിർക്കുമെന്ന് എം.പിമാരായ ഇ.ടി. മുഹമ്മദ് ബഷീർ, ഡോ. അബ്ദുസ്സമദ് സമദാനി, പിവി. അബ്ദുൽ വഹാബ്, നവാസ് ഗനി, അഡ്വ. ഹാരിസ് ബീരാൻ എന്നിവർ വാർത്താ കുറിപ്പിൽ അറിയിച്ചു. സര്‍ക്കാര്‍ ഗൂഢലക്ഷ്യത്തോടെയാണ് ഈ ബില്‍ കൊണ്ടുവരുന്നത്. മുസ്‌ലിം സമുദായത്തിന് കടുത്ത ആശങ്ക ഈ കാര്യത്തില്‍ ഉണ്ട്. ആര്‍ട്ടിക്കിള്‍ 25, 26, 27, 28 പ്രകാരമുള്ള മത സ്വതന്ത്ര്യത്തിന്റെയും ആര്‍ട്ടിക്കിള്‍ 31 പ്രകാരം വഖഫ് സ്വത്തുക്കളുടെ കാര്യത്തിലുള്ള അവകാശം, ആര്‍ട്ടിക്കിള്‍ 14 പ്രകാരം തുല്യ നീതി എന്നിവയുടെ ലംഘനമാണ് ഈ ബില്ലെന്നും മുസ്‌ലിം ലീഗ് എം.പിമാർ വ്യക്തമാക്കി.
വഖഫ് സ്വത്തുക്കള്‍ സ്വന്തം നിയന്ത്രണത്തില്‍ കൊണ്ടുവാരാനും, വഖഫ് ബോര്‍ഡിന്റെ അധികാരങ്ങള്‍ വെട്ടിച്ചുരുക്കാനുമുള്ള ബി.ജെ.പി സർക്കാറിന്റെ ശ്രമത്തിന്റെ ഭാഗമാണിത്. വഖഫ് നിയമം ദുർബലപ്പെടുത്താനും അതു വഴി കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കൾ കൈക്കലാക്കാനും തങ്ങളുടെ ആളുകൾക്ക് തീറെഴുതി കൊടുക്കുവാനുമുള്ള ബി.ജെ.പിയുടെ കുടില തന്ത്രത്തിന്റെ ഭാഗം കൂടിയാണിത്. ഇരു സഭകളിലും മുസ്‌ലിം ലീഗ് എം.പിമാര്‍ ഇതിനെ ശക്തമായി എതിർക്കുമെന്നും വാർത്താ കുറിപ്പിൽ അറിയിച്ചു.
കഴിഞ്ഞ ദിവസം പാർലമെന്റിൽ ബിൽ അവതരണത്തിന് അനുമതി നൽകുന്നതിന് കടുത്ത എതിര്‍പ്പ് അറിയിച്ച് മുസ്‌ലിം ലീഗ് പാര്‍ലമെന്റ് പാര്‍ട്ടി ലീഡറും ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറിയുമായ ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി ലോക്‌സഭ സ്പീക്കര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.