വഖഫ് അവകാശപോരാട്ടം തെരുവിലേക്കും വ്യാപിപ്പിക്കാനുറച്ച് മുസ്ലിം വ്യക്തി നിയമ ബോർഡ്
text_fieldsന്യൂഡൽഹി: മുസ്ലിം സമുദായത്തിന്റെ അവകാശങ്ങൾ ഇല്ലാതാക്കാൻ കൊണ്ടുവരുന്ന കരിനിയമത്തിനെതിരെ നിയമപോരാട്ടത്തിനൊപ്പം സമരം തെരുവുകളിലേക്കും വ്യാപിപ്പിക്കുമെന്ന് അഖിലേന്ത്യ മുസ്ലിം വ്യക്തി നിയമ ബോർഡ്. മുസ്ലിം സമുദായത്തിന്റെ വസ്തുവകകൾ പിടിച്ചെടുക്കാനുള്ള ശ്രമമാണിത്. ഇത് അംഗീകരിച്ചുകൊടുക്കില്ല. ബിൽ പാസായാൽ കർഷക സമര മാതൃകയിൽ സമാധാനപരമായി രാജ്യവ്യാപക സമരങ്ങളിലേക്ക് കടക്കുമെന്നും ബുധനാഴ്ച ഡൽഹി പ്രസ് ക്ലബ് ഓഫ് ഇന്ത്യയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ വ്യക്തി നിയമ ബോർഡ് നേതാക്കൾ വ്യക്തമാക്കി.
ഇത് രാഷ്ട്രീയബിൽ ആണെന്നും ഇതിനെ പിന്തുണക്കുന്നതോടെ മത നിരപേക്ഷത പറഞ്ഞു നടക്കുന്ന പാർട്ടികളുടെ മൂടുപടം പുറത്താകുമെന്നും വ്യക്തി നിയമ ബോർഡ് വക്താവ് എസ്.ക്യു.ആർ. ഇല്യാസ് പറഞ്ഞു. നിർദിഷ്ട നിയമം പിൻവലിക്കുംവരെ വിശ്രമിക്കില്ല. നിയമ, ജനാധിപത്യ പോരാട്ടത്തിന് എല്ലാ മതേതര വിശ്വാസികളും കൂടെ നിൽക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു. ബിൽ പിൻവലിപ്പിക്കാൻ സമാധാനപരമായ എല്ലാ വഴികളും തേടും. നിയമ പോരാട്ടം ഒരു വഴി മാത്രമാണ്. കർഷക സമരം ഉണ്ടായപ്പോൾ വിവാദ ബില്ലുകൾ കേന്ദ്രത്തിന് പിൻവലിക്കേണ്ടി വന്നു. കർഷക പ്രതിഷേധം ഡൽഹി അതിർത്തികളിൽ ആയിരുന്നെങ്കിൽ ഈ സമരം രാജവ്യാപകമായിരിക്കും.
ആവശ്യമെങ്കിൽ റോഡ് ഉപരോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. വഖഫ് ബോർഡിന്റെ ഘടനയിൽ മാറ്റം വരുത്തുന്നതിലൂടെയും മുസ്ലിം ഇതര അംഗങ്ങളെ ഉൾപ്പെടുത്തുന്നതിലൂടെയും വഖഫ് ബോർഡിന്റെ സ്വയംഭരണാവകാശം ഇല്ലാതാക്കുന്നുവെന്ന് അഖിലേന്ത്യ വ്യക്തി നിയമ ബോർഡ് ജനറൽ സെക്രട്ടറി മൗലാന ഫസലുറഹീം മുജദ്ദിദ്ദി പറഞ്ഞു.വിവേചനപരവും വർഗീയപ്രേരിതവും മുസ്ലിം പൗരന്മാരുടെ ഭരണഘടനാപരമായ അവകാശങ്ങളുടെ വ്യക്തമായ ലംഘനവുമാണ് ബില്ലെന്ന് വ്യക്തി നിയമ ബോർഡ് ഉപാധ്യക്ഷൻ മൗലാന മുഹമ്മദ് അലി മുഹ്സിൻ വ്യക്തമാക്കി. ജെ.പി.സിക്ക് മുമ്പാകെ ആശങ്ക രേഖപ്പെടുത്തിയിരുന്നു. എന്നാൽ, ജെ.പി.സി കൂടുതൽ പ്രതിസന്ധി സൃഷ്ടിക്കുകയാണുണ്ടായതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മുൻ എം.പിയും വ്യക്തി നിയമ ബോർഡ് അംഗവുമായ മുഹമ്മദ് അദീബും സംസാരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.