ബിവറേജസ് കാൻ നിർമാണത്തിന് ജമ്മു കശ്മീരിൽ ലഭിച്ച ഭൂമി തിരിച്ചുനൽകി മുത്തയ്യ മുരളീധരൻ
text_fieldsജമ്മു: പ്രശസ്ത ശ്രീലങ്കൻ ക്രിക്കറ്റ് താരം മുത്തയ്യ മുരളീധരൻ ജമ്മു കശ്മീരിൽ തനിക്ക് അനുവദിച്ച ഭൂമി തിരികെനൽകി. കത്വയിലെ ഭാഗ്താലി-II ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ ബിവറേജസ് കാൻ നിർമ്മാണ യൂണിറ്റിനായി അനുവദിച്ച 25.75 ഏക്കർ ഭൂമിയാണ് മുത്തയ്യ വിട്ടുകൊടുത്തിരിക്കുന്നത്.
വ്യവസായ വാണിജ്യമന്ത്രി സുരീന്ദർ ചൗധരി നിയമസഭയിലാണ് ഇക്കാര്യം അറിയിച്ചത്. എന്നാൽ, മുത്തയ്യ സ്ഥലം വിട്ടുനൽകിയതിന്‍റെ കാരണം മന്ത്രി വ്യക്തമാക്കിയില്ല. പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി നിയമസഭാംഗം വഹീദുർറഹ്മാൻ പർരയുടെ ചോദ്യത്തിനായിരുന്നു സുരീന്ദർ ചൗധരിയുടെ മറുപടി.
ഇവിടെ ഭൂമി നൽകിയതുമായി ബന്ധപ്പെട്ട് നേരത്തെ വിവാദം ഉയർന്നിരുന്നു. സി.പി.എം എം.എൽ.എ മുഹമ്മദ് യൂസഫ് തരിഗാമി ഇവിടെ ഭൂമി അനുവദിച്ചതിന്‍റെ നിയമപരമായ സാധുത ചോദ്യം ചെയ്തിരുന്നു. കോൺഗ്രസ് എം.എൽ.എ ഗുലാം അഹമ്മദ് മിർറും വിമർശനമുന്നയിച്ച് രംഗത്തെത്തിയിരുന്നു. വിവാദം ജമ്മു കശ്മീരിലെ ഭൂമി അനുവദിക്കൽ നയങ്ങളെക്കുറിച്ചുള്ള ചർച്ചകൾ, പ്രത്യേകിച്ച് വിദേശ നിക്ഷേപകരെ സംബന്ധിച്ച ചർച്ചകൾ സജീവമാക്കിയിരുന്നു.
ജമ്മു ഡിവിഷനിൽ 751.75 ഏക്കർ, കശ്മീർ ഡിവിഷനിൽ 691.5 ഏക്കർ എന്നിങ്ങനെ 1,443.35 ഏക്കർ ഭൂമി പുതിയ വ്യാവസായിക എസ്റ്റേറ്റുകൾക്കായി വ്യവസായ വാണിജ്യ വകുപ്പിന് കൈമാറിയിട്ടുണ്ട്.
മുത്തയ്യ മുരളീധരന്‍റെ ഉടമസ്ഥതയിലുള്ളതാണ് സിലോൺ ബവ്റിജസ് കമ്പനി. കർണാടകയിൽ കമ്പനിക്ക് ബോട്ട്‌ലിങ് പ്ലാന്‍റുണ്ട്. ഇത് ജമ്മുവിലേക്ക് കൂടി വ്യാപിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു മുത്തയ്യ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.