എൻ.എസ്.എസ് സ്കൂൾ: നിയമനങ്ങൾക്ക് അംഗീകാരം നൽകണം -സുപ്രീംകോടതി
text_fieldsന്യൂഡല്‍ഹി: എന്‍.എസ്.എസ് മാനേജ്മെന്റിന് കീഴിലുള്ള എയ്ഡഡ് സ്കൂളുകളില്‍ ഭിന്നശേഷിക്കാര്‍ക്കായി സംവരണം ചെയ്തതല്ലാത്ത തസ്തികകളില്‍ നടത്തിയ 350ൽപരം നിയമനങ്ങള്‍ക്ക് അംഗീകാരം നൽകാൻ സംസ്ഥാന സർക്കാറിന് സുപ്രീംകോടതി നിർദേശം നൽകി. 2021 മുതൽ തീരുമാനമാകാതെ കിടക്കുന്ന ഇത്തരം നിയമനങ്ങൾ സ്ഥിരപ്പെടുത്തുന്നതിൽ എതിര്‍പ്പില്ലെന്ന് സംസ്ഥാന സര്‍ക്കാറിനു വേണ്ടി മുതിർന്ന അഭിഭാഷകൻ പി.വി. ദിനേശ് അറിയിച്ചതിനെ തുടർന്നാണ് ജസ്റ്റിസ് ബി.ആര്. ഗവായ് അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ്.
ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട കേസ് ഹൈകോടതി ഇനിയും തീർപ്പാക്കാതെ കിടക്കുന്നതിനാല്‍ തങ്ങളുടെ സ്കൂളുകളില്‍ 2021 മുതൽ നടത്തിയ അധ്യാപക-അനധ്യാപക നിയമനങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ സ്ഥിരപ്പെടുത്തിയില്ലെന്ന് കാണിച്ചാണ് എന്‍.എസ്.എസ് സുപ്രീംകോടതിയിലെത്തിയത്.
ഇതുമൂലം അവരുടെ ഭാവി അനിശ്ചിതത്വത്തിലാണെന്നും ഭിന്നശേഷി സംവരണത്തിനുള്ള തസ്തികള്‍ തങ്ങൾ മാറ്റിവെച്ചിട്ടുണ്ടെന്നും എന്‍.എസ്.എസിനു വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന് ദാമ ശേഷാദ്രി നായിഡു വാദിച്ചു. 2006ലെയും 2016ലെയും നിയമങ്ങളുടെ അടിസ്ഥാനത്തില്‍ ഭിന്നശേഷി സംവരണ തസ്തികകൾ അല്ലാത്തവയില്‍ നടത്തിയ നിയമനങ്ങള്‍ സ്ഥിരപ്പെടുത്തുന്നതില്‍ എതിര്‍പ്പില്ലെന്നായിരുന്നു ഇതിന് ദിനേശ് നൽകിയ മറുപടി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.