പഴയ പാർലമെന്റ് മന്ദിരം: മറയുന്നത് ചരിത്രം
text_fieldsന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരത്തിലേക്ക് നിയമനിർമാണം ചുവടുവെക്കുമ്പോൾ മറയുന്നത് 96 വർഷത്തെ ചരിത്രം. കൊളോണിയൽ ഭരണം, സ്വാതന്ത്ര്യദിന പുലരി, ഭരണഘടന അംഗീകാരം തുടങ്ങി നിരവധി ചരിത്ര സംഭവങ്ങൾക്കാണ് ഇന്ത്യൻ ജനാധിപത്യത്തിന്റെ ശ്രീകോവിലായ പാർലമെന്റ് മന്ദിരം സാക്ഷ്യംവഹിച്ചത്.
1927 ജനുവരി 18ന് അന്നത്തെ വൈസ്രോയി ആയിരുന്ന ഇർവിൻ പ്രഭുവാണ് മന്ദിരത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത്. റെയ്സിനാ കുന്നിൽ ആറ് ഏക്കറിൽ വൃത്താകൃതിയിലുള്ള രൂപകൽപനയോടെ നിർമിച്ച കെട്ടിടം ഇന്ത്യയുടെ ചരിത്രശേഖരം, ഡൽഹിയുടെ വാസ്തുവിദ്യാരത്നം തുടങ്ങിയ വിശേഷണങ്ങളോടെയാണ് അറിയപ്പെടുന്നത്. 560 അടി വ്യാസമുള്ള കെട്ടിടം രൂപകൽപന ചെയ്തത് സർ ഹെർബർട്ട് ബേക്കറാണ്.
1946 ഡിസംബർ ഒമ്പതിന് സെൻട്രൽ ചേംബറിലാണ് (സെൻട്രൽ ഹാൾ) ഭരണഘടന അസംബ്ലിയുടെ ആദ്യ യോഗം ചേർന്നത്. 1949 നവംബർ 26ന് ഭരണഘടന അംഗീകരിച്ചു. 1950 ജനുവരി 26ന് ഭരണഘടന നിലവിൽ വന്നു. പാർലമെന്റ് മന്ദിരം വെറുമൊരു കെട്ടിടമല്ലെന്നും ചരിത്രത്തിന്റെ കലവറയാണെന്നും പ്രമുഖ കൺസർവേഷൻ ആർക്കിടെക്റ്റും അർബൻ പ്ലാനറുമായ എ.ജി.കെ. മേനോൻ പറഞ്ഞു.
ഭാവിയിലെ സ്ഥലപരിമിതി ചൂണ്ടിക്കാട്ടിയാണ് സർക്കാർ പുതിയ സമുച്ചയം നിർമിച്ചത്. എന്നാൽ, നിലവിലെ കെട്ടിടത്തിലെ സൗകര്യങ്ങൾ മെച്ചപ്പെടുത്തിയാൽ പോരായിരുന്നോയെന്ന് അദ്ദേഹം ചോദിച്ചു. ഇത്തരമൊരു പദ്ധതിയുമായി മുന്നോട്ടുപോകുന്നതിനുമുമ്പ് കൂടുതൽ കൂടിയാലോചനകൾ നടത്തണമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘‘പഴയ പാർലമെന്റിന് ചരിത്രപരമായ പ്രാധാന്യമുണ്ട്. അവിടെയാണ് രാഷ്ട്രം സ്വാതന്ത്ര്യം നേടിയത്, അവിടെയാണ് നെഹ്റുവിന്റെ പ്രസിദ്ധമായ പ്രസംഗം നടന്നത്. അതുമായി ബന്ധപ്പെട്ട ഒരുപാട് ഓർമകളുണ്ട്’’ -കോൺഗ്രസ് നേതാവ് രാജീവ് ശുക്ല പറഞ്ഞു. പാർലമെന്റേറിയൻ എന്ന നിലയിൽ, കൂട്ടായ്മക്കും സൗഹൃദത്തിനും ചിന്തകൾ പങ്കുവെക്കാനും സെൻട്രൽ ഹാളിനേക്കാൾ മികച്ച സ്ഥലം ഇല്ലെന്ന് തൃണമൂൽ കോൺഗ്രസ് എം.പി ഡെറക് ഒബ്രിയൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.