‘ഒരൊറ്റ അമ്പ്, രണ്ട് ലക്ഷ്യം’; ആർ.എസ്.എസ് മേധാവിയുടെ വിരമിക്കൽ പ്രസ്താവനക്കു പിന്നാലെ മോദിയെ പരിഹസിച്ച് കോൺഗ്രസ്
text_fieldsന്യൂഡൽഹി: 75 വയസ്സിനു ശേഷം സ്ഥാനങ്ങളിൽനിന്ന് വ്യക്തികൾ മാറിനിൽക്കണമെന്ന് നിർദേശിച്ച ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവതിന്റെ പ്രസ്താവനക്കു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് കോൺഗ്രസ്. 2026 സെപ്റ്റംബറിൽ 75 വയസ്സ് തികയുന്ന പ്രധാനമന്ത്രിയെക്കുറിച്ചുള്ള മറഞ്ഞിരിക്കുന്ന സന്ദേശമാണോ ഈ പരാമർശം എന്നതിനെക്കുറിച്ചുള്ള രാഷ്ട്രീയ ഊഹാപോഹങ്ങൾക്ക് പ്രസ്താവന വഴിവെച്ചിരുന്നു.
‘അവാർഡ് ജേതാവായ പാവം പ്രധാനമന്ത്രിയുടെ വല്ലാത്തൊരു മടക്കം. 2025 സെപ്റ്റംബർ 17ന് 75 വയസ്സ് തികയുമെന്നാണ് അദ്ദേഹം രാജ്യത്ത് തിരിച്ചെത്തുമ്പോൾ ആർ.എസ്.എസ് മേധാവി ഓർമിപ്പിച്ചത്. എന്നാൽ, പ്രധാനമന്ത്രിക്ക് ആർ.എസ്.എസ് മേധാവിയോടും അത് തന്നെ പറയാൻ കഴിയും. 2025 സെപ്റ്റംബർ 11ന് താങ്കൾക്കും 75 വയസ്സ് തികയുമെന്ന്! ഒരു അമ്പ്, രണ്ട് ലക്ഷ്യങ്ങൾ!’ -കോൺഗ്രസ് നേതാവ് ജയറാം രമേശ് ‘എക്‌സി’ൽ എഴുതി.
രാമജന്മഭൂമി പ്രസ്ഥാനത്തിന്റെ പ്രധാന സൈദ്ധാന്തികനായ മൊറോപന്ത് പിംഗ്ലെയോടുള്ള ആദരസൂചകമായി ജൂലൈ 9ന് നാഗ്പൂരിൽ നടന്ന ഒരു പുസ്തക പ്രകാശന വേളയിൽ, ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത് 75-ാം വയസ്സിൽ മാറിനിൽക്കുന്ന പാർട്ടിയുടെ പാരമ്പര്യത്തെക്കുറിച്ച് ഓർമിപ്പിച്ചതിനു പിന്നാലെയാണ് ഈ പരാമർശങ്ങൾ.
‘75 വയസ്സിൽ ഒരാൾ ഷാൾ ധരിക്കുമ്പോൾ അത് നമ്മൾ പ്രായമായി എന്നതിന്റെ സൂചനയാണ്. മറ്റുള്ളവർക്ക് ഇടം നൽകേണ്ട സമയമാണിതെന്നും’ 75 വയസ്സിനു ശേഷം ഒരാൾ മാറിനിൽക്കുകയും മറ്റുള്ളവരെ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാൻ അനുവദിക്കുകയും ചെയ്യണമെന്ന പിംഗ്‌ളിന്റെ വീക്ഷണങ്ങൾ പങ്കുവെച്ചുകൊണ്ട് ഭാഗവത് പറഞ്ഞു.
ആർ.എസ്.എസ് മേധാവി പ്രധാനമന്ത്രിയുടെ പേര് പറഞ്ഞില്ലെങ്കിലും അദ്ദേഹത്തിന്റെ പ്രസ്താവനയുടെ സമയക്രമവും പദപ്രയോഗവും രാഷ്ട്രീയ പ്രതികരണങ്ങളുടെ ഒരു കോലാഹലത്തിന് കാരണമായി.
‘അദ്വാനി, മുരളി മനോഹർ ജോഷി, ജസ്വന്ത് സിങ് തുടങ്ങിയ നേതാക്കളെ പ്രായം ചൂണ്ടിക്കാട്ടി മോദി നിർബന്ധിച്ച് വിരമിപ്പിച്ചു. ഇപ്പോൾ അദ്ദേഹം അതേ പാത പിന്തുടരുമോ എന്ന് നോക്കാമെന്ന്’ ശിവസേന (യു.ബി.ടി) നേതാവ് സഞ്ജയ് റാവത്തും പരഹസിച്ചു.
കോൺഗ്രസ് നേതാവ് അഭിഷേക് സിങ്‍വിയും ഇതിനോട് പ്രതികരിച്ചു. പരിശീലനമില്ലാതെ പ്രസംഗിക്കുന്നത് എല്ലായ്പ്പോഴും അപകടകരമാണ്. 75 വയസ്സ് പ്രായപരിധി പ്രയോഗിച്ചുകൊണ്ട് ‘മാർഗദർശക്’ മണ്ഡലിന് നിർബന്ധിത വിരമിക്കൽ നൽകിയത് തത്വവിരുദ്ധമാണ്. പക്ഷെ, നിലവിലെ ഭരണസമിതിയെ ഈ നിയമത്തിൽ നിന്ന് ഒഴിവാക്കുമെന്ന് സൂചനകളുണ്ട് എന്ന് അദ്ദേഹം പറഞ്ഞു.
ബി.ജെ.പിയുടെ ‘75 വയസ്സിൽ വിരമിക്കൽ’ എന്ന അനൗദ്യോഗിക നിയമം വളരെക്കാലമായി വിമർശനം നേരിടുന്നുണ്ട്. നിരവധി മുതിർന്ന നേതാക്കളെ മാറ്റിനിർത്താൻ കാരണമായ പ്രായപരിധിയാണിത്. 75 വയസ്സിന് മുകളിലുള്ള ആർക്കും ടിക്കറ്റ് നൽകിയിട്ടില്ല. ഇത് പാർട്ടിയുടെ തീരുമാനമാണെന്ന് 2019ൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.
എന്നാൽ, ബി.ജെ.പി ഭരണഘടനയിൽ ‘വിരമിക്കൽ വ്യവസ്ഥ’ ഇല്ലെന്ന് 2023 മെയ് മാസത്തിൽ അമിത് ഷാ നയം മാറ്റി. ‘മോദി ജി 2029വരെ നേതൃത്വം വഹിക്കും. വിരമിക്കൽ കിംവദന്തികളിൽ സത്യമില്ല എന്നും ഉറപ്പിച്ചു പറഞ്ഞു.
കേന്ദ്രമന്ത്രി രാജ്‌നാഥ് സിങും ഔപചാരിക വിരമിക്കൽ നിയമത്തിന്റെ ആശയം തള്ളിക്കളയുകയുണ്ടായി. ‘അത് ഒരിക്കലും തീരുമാനിച്ചിട്ടില്ല. ഞാൻ പാർട്ടി പ്രസിഡന്റായിരുന്നു. അത്തരമൊരു തീരുമാനം ഉണ്ടായിട്ടില്ലെന്ന് ഞാൻ ശക്തമായി പറയുന്നു. തീരുമാനിച്ചിരുന്നെങ്കിൽ പാർട്ടി ഭരണഘടനയിൽ അത് പരാമർശിക്കപ്പെടുമായിരുന്നു’വെന്നും സിങ് പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.