ബി.ജെ.പി പാളയത്തിൽ ആശങ്ക പടർത്തി ‘ഓപ്പറേഷൻ ഹസ്ത’; എം.എൽ.എമാർ യോഗത്തിൽനിന്ന് വിട്ടുനിന്നു
text_fieldsബെംഗളൂരു: കർണാടകയിൽ ബി.ജെ.പി പാളയത്തിൽ ആശങ്ക പടർത്തി കോൺഗ്രസ് കരുനീക്കം. ബി.എസ്. യെദ്യൂരപ്പ വിളിച്ചുചേർത്ത പ്രധാനപ്പെട്ട യോഗത്തിൽ നിന്ന് രണ്ട് ബി.ജെ.പി എംഎൽഎമാർ വിട്ടു നിന്നതായി റിപ്പോർട്ട്. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പതിനഞ്ചോളം ബി.ജെ.പി എം.എൽ.എമാർ കോൺഗ്രസിലേക്ക് മാറുമെന്ന് ചില നേതാക്കൾ അനൗദ്യോഗികമായി വാർത്ത പുറത്തു വിട്ടിരുന്നു. ‘ഓപ്പറേഷൻ ഹസ്ത’ എന്ന രഹസ്യപ്പേരിലാണ് കോൺഗ്രസ് നീക്കം.
ഓപ്പറേഷൻ ലോട്ടസിന് ബദലായിട്ടാണ് ഓപ്പറേഷൻ ഹസ്ത വിഭാവനം ചെയ്തിരിക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പി നേതാക്കൾ കോൺഗ്രസിൽ ചേരുമെന്ന അഭ്യൂഹങ്ങൾ ഇല്ലാതാക്കുന്നതിനാണ് ബി.ജെ.പി യോഗം സംഘടിപ്പിച്ചത്. ഇതിൽ രണ്ട് എം.എൽ.എമാർ പങ്കെടുത്തില്ല. മുൻ മന്ത്രിയും ബി.ജെ.പി എം.എൽ.എയുമായ എസ്.ടി. സോമശേഖറും ഭൈരതി ബസവരാജു എം.എൽ.എയുമാണ് യോഗത്തിൽ പങ്കെടുക്കാത്തവർ. ബെംഗളൂരു സ്വദേശികളായ ഇരുവരും ഒറ്റയ്ക്ക് സീറ്റ് നേടാൻ കഴിവുള്ളവരാണെന്നാണ് കോൺഗ്രസ് പ്രചരണം. സോമശേഖരനാകട്ടെ നേരത്തേ ഡി.കെ. ശിവകുമാർ തന്റെ ഗുരുവാണെന്ന് പറഞ്ഞ് രംഗത്തുവരികയും ചെയ്തിരുന്നു.
ബംഗളൂരുവിലെ കെ.ആർ പുരം സീറ്റിലെ എം.എൽ.എയാണ് ഭൈരതി ബസവരാജു. ബസവരാജുവിനെ കോൺഗ്രസിലെത്തിക്കാൻ ശിവകുമാർ ശ്രമിക്കുന്നുണ്ട്. ഓപ്പറേഷൻ ഹസ്തയെക്കുറിച്ചുള്ള വാർത്തകൾ ശിവകുമാർ തള്ളിയിട്ടില്ല. പാർട്ടിയുടെ നന്മയ്ക്കു വേണ്ടി എന്തു വേണമെങ്കിലും ചെയ്യുമെന്നാണ് ശിവകുമാർ പറയുന്നത്. എന്നാൽ മുഖ്യമന്ത്രി സിദ്ധരാമയ്യ ഈ നീക്കങ്ങൾക്ക് അത്ര അനുകൂലമല്ല എന്നും റിപ്പോർട്ടുകളുണ്ട്.
യെദ്യൂരപ്പയുടെ വസതിയിലായിരുന്നു ബി.ജെ.പി യോഗം നടന്നത്. യോഗത്തിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിച്ച യെദിയൂരപ്പ, പാർട്ടിക്കുള്ളിൽ ഒരു പ്രശ്നവുമില്ല എന്നും യോഗം തിടുക്കത്തിൽ സംഘടിപ്പിച്ചതാണെന്നും സ്ഥലത്തുണ്ടായവരെല്ലാം യോഗത്തിൽ പങ്കെടുത്തിട്ടുണ്ടെന്നും പറഞ്ഞു. ‘ആരും ബി.ജെ.പി വിടുന്നില്ല. എല്ലാവരും കൂടെയുണ്ട്. വിഷയം അടിയന്തരമായി അറിയിച്ചതിനാൽ എല്ലാ നേതാക്കൾക്കും പങ്കെടുക്കാനായില്ല. ഒന്നോ രണ്ടോ നേതാക്കൾ മാത്രമാണ് പങ്കെടുക്കാത്തത്.ഞാൻ അഅവരോട് വ്യക്തിപരമായി സംസാരിക്കും. ആരും പാർട്ടി വിടില്ലെന്ന് ഉറപ്പിക്കും’-യെദിയൂരപ്പ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.