സംവരണം വജ്രായുധമാക്കാൻ പ്രതിപക്ഷം
text_fieldsന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ വിഭജന രാഷ്ട്രീയത്തെ നേരിടാൻ പിന്നാക്ക സംവരണം വജ്രായുധമാക്കാൻ പ്രതിപക്ഷം. കോൺഗ്രസും ഹിന്ദി ഹൃദയഭൂമിയിലെ വിവിധ പ്രാദേശിക കക്ഷികളും ഇതിന് യോജിച്ച നീക്കം തുടങ്ങി.
ജാതി സെൻസസ് നടത്തണമെന്നും 50 ശതമാനമെന്ന സംവരണ പരിധി എടുത്തുകളയണമെന്നുമുള്ള ആവശ്യം കോൺഗ്രസ് നേതാക്കൾ ശക്തമായി ഉന്നയിച്ചുതുടങ്ങിയത് ഇതിന്റെ ഭാഗമാണ്. ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ചരടിൽ മുന്നാക്ക-പിന്നാക്ക വിഭാഗങ്ങളെ കോർത്തെടുക്കുന്നതിൽ വലിയൊരളവ് വിജയിച്ച ബി.ജെ.പിക്ക് പ്രതിരോധം എളുപ്പമല്ലാത്ത നീക്കമാണിത്. ബിഹാറിൽ എല്ലാ പാർട്ടികളുടെയും പിന്തുണയോടെ ജാതി സെൻസസ് നടക്കുകയാണ്. പാർട്ടിയിലെ മുന്നാക്ക വിഭാഗങ്ങൾ എതിരാണെങ്കിലും പിന്നാക്ക വോട്ടുബാങ്കിനെ പിണക്കാതിരിക്കേണ്ടതുകൊണ്ട് തുറന്നെതിർക്കാൻ ബി.ജെ.പിക്ക് കഴിഞ്ഞില്ല. ജാതി സെൻസസ്, സംവരണ വിഷയങ്ങൾ എന്നിവ യു.പി അടക്കം മറ്റു സംസ്ഥാനങ്ങളിലും ബി.ജെ.പിയെ പ്രശ്നത്തിലാക്കുമെന്ന് പ്രതിപക്ഷ പാർട്ടികൾ കണക്കുകൂട്ടുന്നു. ബി.ജെ.പിയുടെ സവർണ രാഷ്ട്രീയ തനിനിറം പുറത്താകും.
ജാതി സെൻസസ് നടത്തുന്നതിലൂടെ പുറത്തുവരുന്ന കണക്കുകൾ ജനസംഖ്യാനുപാതികമായി സർക്കാർ ആനുകൂല്യങ്ങൾ നേടിയെടുക്കാൻ പിന്നാക്ക വിഭാഗങ്ങളെ സഹായിക്കും. ജാതി സെൻസസ്, സംവരണ പരിധി നീക്കൽ എന്നീ ആവശ്യങ്ങളിൽ സമാജ്വാദി പാർട്ടി, ബി.എസ്.പി, ആർ.ജെ.ഡി, ജനതാദൾ-യു തുടങ്ങിയവക്കു പുറമെ കോൺഗ്രസിനോട് അകലം പാലിക്കുന്ന ആം ആദ്മി പാർട്ടിക്കും യോജിപ്പാണ്. ജാതി സെൻസസ് നടത്തണമെന്നും 2011ൽ നടത്തിയതിന്റെ വിശദാംശങ്ങൾ പുറത്തുവിടണമെന്നുമുള്ള ആവശ്യങ്ങൾക്കു മുന്നിൽ മോദിസർക്കാർ മൗനത്തിലാണ്. ഇനിയും തുടങ്ങാത്ത കാനേഷുമാരി പ്രവർത്തനങ്ങളുടെ ഭാഗമാക്കണം ജാതി തിരിച്ചുള്ള കണക്കെടുപ്പ് എന്ന ആവശ്യമാണ് കോൺഗ്രസ് ഉയർത്തിയത്. ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തുവരുന്നതിനിടെ സെൻസസ് നടത്താൻ സർക്കാർ തയാറാവില്ലെന്നിരിക്കെ, വോട്ടുകളത്തിൽ ബി.ജെ.പി കൂടുതൽ പരുങ്ങലിലാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.