രാഹുലിനെതിരായ നിലപാട്; സ്പീക്കറെ കണ്ട് കത്തുനൽകി പ്രതിപക്ഷം
text_fieldsന്യൂഡൽഹി: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ സംസാരിക്കാൻ അനുവദിക്കാത്തത് ഉൾപ്പെടെ ലോക്സഭയിലെ ജനാധിപത്യ വിരുദ്ധ നടപടികൾ അവസാനിപ്പിക്കണമെന്ന് ഇൻഡ്യ സഖ്യം എം.പിമാർ സ്പീക്കർ ഓം ബിർളയെ കണ്ട് ആവശ്യപ്പെട്ടു. രാഹുൽ ഗാന്ധിയുമായി ബന്ധപ്പെട്ട് കോൺഗ്രസ് എം.പിമാർ ബുധനാഴ്ച സ്പീക്കറെ കണ്ടിരുന്നു. ഇതിന് പിന്നാലെയാണ് വ്യാഴാഴ്ച ഇൻഡ്യ സഖ്യം നേതാക്കൾ സ്പീക്കറെ കണ്ടത്. എട്ട് ആവശ്യങ്ങൾ അടങ്ങുന്ന കത്ത് സ്പീക്കർക്ക് നൽകിയെന്ന് കോൺഗ്രസ് വിപ്പ് മണിക്കം ടാഗോർ പറഞ്ഞു.
പ്രതിപക്ഷ നേതാവ് സഭയുടെ അന്തസ്സ് ഉയർത്തിപ്പിടിക്കണമെന്ന് ബുധനാഴ്ച ആവശ്യപ്പെട്ടത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കാൻ സ്പീക്കർ ഓം ബിർളയോട് ആവശ്യപ്പെട്ടുവെങ്കിലും അദ്ദേഹം തയാറായില്ലെന്ന് ഗൗരവ് ഗൊഗോയി എം.പി പറഞ്ഞു. രാഹുലിനെക്കുറിച്ച് ഇത്തരമൊരു ആക്ഷേപം ഉന്നയിച്ച സ്പീക്കർ അദ്ദേഹത്തെ പറയാൻ അനുവദിക്കാതെ സഭ നിർത്തിവെച്ചുവെന്നും ഗൊഗോയി കുറ്റപ്പെടുത്തി. സ്പീക്കർ വിശദീകരിക്കാതിരിക്കുകയും അമിത് മാളവ്യ അടക്കമുള്ള ബി.ജെ.പി നേതാക്കൾ അത് ദുരുപയോഗം ചെയ്ത് രാഹുലിനെതിരെ പ്രചാരണം നടത്തുകയുമാണെന്നും എം.പിമാർ സ്പീക്കറോട് പറഞ്ഞു.
പ്രതിപക്ഷ നേതാവ് സഭയുടെ അന്തസ്സ് കാക്കണമെന്ന സ്പീക്കറുടെ നിർദേശം, രാഹുൽ ഗാന്ധി സഹോദരി പ്രിയങ്കയോട് സഭയിൽ നടത്തിയ സ്നേഹപ്രകടനത്തിന്റെ വിഡിയോ ബി.ജെ.പി ഐ.ടി സെൽ തലവൻ അമിത് മാളവ്യ പങ്കുവെച്ചതും എം.പിമാർ സ്പീക്കറുടെ ശ്രദ്ധയിൽപ്പെടുത്തി. മോശമായാണ് പ്രതിപക്ഷ എം.പിമാരോട് സർക്കാർ പെരുമാറുന്നതെന്നും പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസുകൾ തള്ളുന്നതും വോട്ടിങ് ആവശ്യമില്ലാത്ത ചർച്ചപോലും അനുവദിക്കാതിരിക്കുന്നതും പ്രതിപക്ഷം ക്രമപ്രശ്നം ഉന്നയിക്കുമ്പോൾ മൈക്ക് ഓഫ് ചെയ്യുന്നതും പരാതിയിൽ ഉന്നയിച്ചിട്ടുണ്ട്.
കോൺഗ്രസ്, സമാജ്വാദി പാർട്ടി, തൃണമൂൽ കോൺഗ്രസ്, ഡി.എം.കെ, ശിവസേന(യു.ബി.ടി), മുസ്ലിം ലീഗ്, സി.പി.എം, സി.പി.ഐ, എം.ഡി.എം.കെ, കേരള കോൺഗ്രസ്, ആർ.എസ്.പി എന്നീ പാർട്ടികളുടെ നേതാക്കൾ കത്തിൽ ഒപ്പിട്ടിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.