അതിർത്തിയിൽ ഷെല്ലാക്രമണം; 50 വിദ്യാർഥികൾ കുടുങ്ങി
text_fieldsജമ്മു: ജമ്മു-കശ്മീരിലെ രജൗരി, പൂഞ്ച് ജില്ലകളിൽ നിയന്ത്രണരേഖയിൽ പാകിസ്താൻ ൈസന്യം വെടിനിർത്തൽ ലംഘിച്ചു. മേഖലയിൽ ഷെല്ലാക്രമണവും വെടിവെപ്പും നടത്തി. പാക് സൈന്യത്തിെൻറ വെടിവെപ്പിൽ സൈനികൻ കൊല്ലപ്പെട്ടു. നൗഗാം മേഖലയിലാണ് പാക് വെടിവെപ്പിൽ ൈസനികൻ മരിച്ചത്. ഇന്ത്യ തിരിച്ചടിച്ചതോടെ ഏറ്റുമുട്ടൽ തുടർന്നു. പാകിസ്താൻ സൈന്യത്തിൽ ആർക്കെങ്കിലും അപകടം പറ്റിയതായി റിപ്പോർട്ടില്ല. കഴിഞ്ഞ ഒരാഴ്ചക്കിടെ വടക്കൻ കശ്മീരിൽ പാകിസ്താൻ നടത്തുന്ന മൂന്നാമത്തെ വലിയ വെടിനിർത്തൽ ലംഘനമാണിത്.
പാക് ഷെല്ലാക്രമണത്തിൽ നൗഷെര മേഖലയിലെ സർക്കാർ ഹൈസ്കൂളിൽ വിദ്യാർഥികൾ കുടുങ്ങി. സ്കൂൾ ഉയരമുള്ള പ്രദേശത്ത് സ്ഥിതി ചെയ്യുന്നതുകൊണ്ട് രക്ഷാപ്രവർത്തനം ദുഷ്കരമാണെന്ന് പൊലീസ് അറിയിച്ചു. ഒരു പ്രൈമറി സ്കൂളിൽ കുടുങ്ങിയ 12 വിദ്യാർഥികളെ അധികൃതർ രക്ഷിച്ചു. ബുള്ളറ്റ് പ്രൂഫ് വാഹനങ്ങളിൽ കുട്ടികളെ സ്കൂളിൽനിന്ന് കടത്തുകയായിരുന്നു. മൂന്ന് ബുള്ളറ്റ് പ്രൂഫ് വാഹനങ്ങൾകൂടി അയച്ചിട്ടുണ്ടെന്നും ഷെല്ലാക്രമണത്തിെൻറ ശക്തി കുറഞ്ഞാൽ കുടുങ്ങിയ മറ്റ് കുട്ടികളെക്കൂടി രക്ഷിക്കുമെന്നും പൊലീസ് പറഞ്ഞു. രജൗരി, പൂഞ്ച് ജില്ലകളിലായി നാലിടത്ത് നിയന്ത്രണരേഖയിൽ പാകിസ്താൻ വെടിനിർത്തൽ ലംഘിച്ചു. നാലിടങ്ങളിലും പാക് സൈന്യം സിവിലിയന്മാരെ ലക്ഷ്യംവെച്ച് ആക്രമണം നടത്തി.
ഇന്ത്യൻ സൈന്യം ശക്തമായ പ്രത്യാക്രമണം നടത്തിയതായി പ്രതിരോധവക്താവ് അറിയിച്ചു. അധികൃതർ ജാഗ്രത നിർദേശം പുറപ്പെടുവിക്കുകയും പ്രദേശവാസികളോട് വീടുകളിൽത്തന്നെ കഴിയാൻ നിർദേശം നൽകുകയും ചെയ്തിട്ടുണ്ട്. സ്ഥിതിഗതികൾ ഏകോപിപ്പിക്കാൻ ഫീൽഡ് ഒാഫിസർമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഷെല്ലാക്രമണം രജൗരി-പൂഞ്ച് മേഖലയിലെ പാഞ്ച്ഗ്രെയ്ൻ, രാജ്ധാനി, നെയ്ക ഗ്രാമങ്ങളിലെ 4500-5000ത്തോളം വരുന്ന ആളുകളുടെ ജീവിതത്തെ ബാധിച്ചിട്ടുണ്ട്.
അതിനിടെ, ഗുറേസ് മേഖലയിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച തീവ്രവാദിയെ സൈന്യം കൊലപ്പെടുത്തി.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.