ഫലസ്തീൻ സ്ഥാനപതി ഹാഫീസ് സഈദുമായി വേദി പങ്കിട്ടതിൽ ഇന്ത്യക്ക് പ്രതിഷേധം
text_fieldsഇസ്ലാമാബാദ്: ലശ്കറെ ത്വയ്യിബ തലവൻ ഹാഫീസ് സഈദുമായി പാകിസ്താനിലെ ഫലസ്തീൻ സ്ഥാനപതി വേദിപങ്കിട്ട സംഭവത്തിൽ പ്രതിഷേധം അറിയിച്ച് ഇന്ത്യ. റാവൽപിണ്ടിയിൽ നടന്ന പൊതുപരിപാടിയിലാണ് പാകിസ്താനിലെ ഫലസ്തീൻ സ്ഥാനപതി വാലിദ് അബു അലി മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ ഹാഫീസ് സഈദുമായി വേദിപങ്കിട്ടത്.
വാലിദ് അലിയുടെ നടപടി ഇന്ത്യൻ നേതാക്കളെ ഞെട്ടിച്ചുവെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇന്ത്യയുടെ അഭ്യർഥന പ്രകാരം അമേരിക്ക ഹാഫിസ് സഈദിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ചിരുന്നു.
മതസംഘടനകളുടേയും നാൽപതോളം രാഷ്ട്രീയ പാർട്ടികളുടേയും സഖ്യവും ഇന്ത്യാ വിരുദ്ധ സംഘടനയുമായ ഡിഫ ഇ പാകിസ്താൻ കൗൺസിൽ സംഘടിപ്പിച്ച റാലിയിലാണ് വാലിദ് അലി പങ്കെടുത്തത്. ഇസ്രയേൽ തലസ്ഥാനം ജറുസലമിലേക്കു മാറ്റിയ നടപടിക്കെതിരായി പാക് പ്രധാനമന്ത്രി ഷാഹിദ് ഖകൻ അബ്ബാസി മുസ്ലിം രാജ്യങ്ങളുടെ ഉച്ചകോടി വിളിച്ചു ചേർക്കണമെന്നാവശ്യപ്പെട്ടായിരുന്നു റാലി. ഈ റാലിയിൽ പങ്കെടുത്ത വാലിദ് അലിയുടെ നടപടിയിൽ ഇന്ത്യ അസന്തുഷ്ടി പ്രകടിപ്പിച്ചു.
ഇതു സംബന്ധിച്ച് റിപ്പോർട്ടുകൾ പരിശോധിച്ചുവരികയാണെന്ന് വിദേശകാര്യ വക്താവ് രവീഷ് കുമാർ പറഞ്ഞു. സംഭവം അതീവ ഗൗരവത്തോടെയാണ് ഇന്ത്യ കാണുന്നത്. ഡൽഹിയിലെ ഫലസ്തീൻ സ്ഥാനപതിയേയും ഫലസ്തീൻ അധികൃതരേയും ഇന്ത്യയുടെ ശക്തമായ പ്രതിഷേധം അറിയിച്ചതായും രവീഷ് കുമാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.