കോവിഡ് ബാധിച്ച് മാതാപിതാക്കൾ മരിച്ചു: ആറു വയസ്സുകാരന്‍റെ സംരക്ഷണ തർക്കം സുപ്രീംകോടതിയിൽ
text_fieldsന്യൂഡൽഹി: കോവിഡ് ബാധിച്ച് മാതാപിതാക്കൾ മരിച്ച ആറു വയസ്സുകാരന്‍റെ സംരക്ഷണ ചുമതലയെച്ചൊല്ലിയുള്ള ബന്ധുക്കളുടെ തർക്കം സുപ്രീംകോടതിയിൽ. കുട്ടിയുടെ പിതാവിന്‍റെ മാതാപിതാക്കളും അമ്മ ബന്ധത്തിലെ അമ്മായിയും തമ്മിലുള്ള തർക്കമാണ് പരമോന്നത കോടതിയുടെ മുന്നിലെത്തിയത്. കുട്ടിയുടെ സംരക്ഷണം അമ്മായിക്ക് നൽകിയുള്ള ഗുജറാത്ത് ഹൈകോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്തു. ഗുജറാത്തിൽ രണ്ടാം കോവിഡ് തരംഗം രൂക്ഷമായ കഴിഞ്ഞ വർഷം മേയിലാണ് പിതാവ് മരിക്കുന്നത്.
ജൂണിൽ അമ്മയും മരിച്ചു. ഇതോടെ അനാഥയായ കുട്ടിയുടെ സംരക്ഷണച്ചുമതല ഏറ്റെടുത്ത് പിതാവിന്‍റെ കുടുംബവും മാതാവിന്‍റെ കുടുംബവും രംഗത്തുവന്നതോടെ കേസ് ഹൈകോടതിയിൽ എത്തി. കുട്ടിയെ വളർത്താൻ കൂടുതൽ ഊർജം ആവശ്യമാണെന്നും 71ഉം 63ഉം വയസ്സുള്ള പിതാവിന്‍റെ മാതാപിതാക്കൾക്ക് സംരക്ഷണം നൽകാനാവില്ലെന്നും മാതാവിന്‍റെ കുടുംബം വാദിച്ചു. തുടർന്ന്, ഹൈകോടതി കുട്ടിയുടെ സംരക്ഷണം കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥയും അവിവാഹിതയുമായ 46 വയസ്സുള്ള അമ്മായിക്ക് നൽകുകയായിരുന്നു. വിധി ചോദ്യം ചെയ്ത് പിതാവിന്‍റെ രക്ഷിതാക്കൾ സുപ്രീംകോടതിയിലെത്തി സ്റ്റേ വാങ്ങി. കുട്ടിയെ സംരക്ഷിക്കാൻ കൂടുതൽ ഊർജം ഉണ്ടാവുക മുത്തച്ഛനും മുത്തശ്ശിക്കും ആയിരിക്കും എന്ന പരാമർശം നടത്തിയാണ് സുപ്രീംകോടതിയുടെ സ്റ്റേ.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.