താനെ ലൈംഗികാതിക്രമം: കേസെടുക്കുന്നതിൽ പൊലീസിന് ഗുരുതര വീഴ്ച; നീതിക്കായി രക്ഷിതാക്കൾ കാത്തുനിന്നത് 11 മണിക്കൂർ
text_fieldsന്യൂഡൽഹി: താനെയിൽ മൂന്ന് വയസുള്ള പെൺകുട്ടികൾ ലൈംഗികാതിക്രമത്തിന് ഇരയായ സംഭവത്തിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ കുട്ടികളുടെ രക്ഷിതാക്കൾക്ക് പൊലീസ് സ്റ്റേഷനിൽ കാത്തുനിൽക്കേണ്ടി വന്നത് 11 മണിക്കൂർ. സംഭവത്തിൽ കേസെടുക്കുന്നതിൽ പൊലീസിന്റെ ഭാഗത്ത് നിന്ന് വലിയ വീഴ്ചയുണ്ടായെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ആഗസ്റ്റ് 13ന് നടന്ന സംഭവത്തിൽ ആഗസ്റ്റ് 16നാണ് പൊലീസ് കേസെടുത്തത്. കേസെടുക്കുന്നതിനായി പെൺകുട്ടിയുടെ രക്ഷിതാക്കൾക്ക് 11 മണിക്കൂർ പൊലീസ് സ്റ്റേഷനിൽ കാത്തുനിൽക്കേണ്ടതായും വന്നു. മൂന്നും നാലും വയസ്സ് പ്രായമുള്ള രണ്ട് പെൺകുട്ടികൾ ലൈംഗികാതിക്രമത്തിന് ഇരയായിട്ടും ഇക്കാര്യത്തിൽ പരാതി നൽകാൻ അവരുടെ രക്ഷിതാക്കൾക്ക് 11 മണിക്കൂറാണ് പൊലീസ് സ്റ്റേഷനിൽ കാത്തുനിൽക്കേണ്ടി വന്നത്. താൻ ഇക്കാര്യം പൊലീസ് കമീഷണറുമായി സംസാരിച്ചു. സ്റ്റേഷനിലുണ്ടായിരുന്ന വനിത പൊലീസ് ഓഫീസറാണ് കേസെടുക്കാൻ വൈകിയതിന് ഉത്തരവാദി. അവരെ ഉടൻ സസ്പെൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മഹാരാഷ്ട്ര പ്രതിപക്ഷ നേതാവ് വിജയ് വാദേത്തിവാർ ആരോപിച്ചു.
പ്രീപ്രൈമറി ക്ലാസിൽ പഠിക്കുന്ന പെൺകുട്ടികളെ ലൈംഗികാതിക്രമത്തിനിരയാക്കി സംഭവത്തിൽ താനെയിൽ വൻ പ്രതിഷേധം ഉയർന്നിരുന്നു. സ്കൂളിലെ ടോയ്ലെറ്റിൽ വെച്ച് ശുചീകരണ തൊഴിലാളിയാണ് പെൺകുട്ടികളെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയത്. സംഭവത്തിൽ പൊലീസ് കേസെടുക്കുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
പെൺകുട്ടികൾ ഭയന്ന് സ്കൂളിൽ പോകാൻ മടിച്ചപ്പോൾ രക്ഷിതാക്കൾ അവരോട് വിശദമായി കാര്യങ്ങൾ ചോദിച്ചതോടെയാണ് ലൈംഗികാതിക്രമത്തിന്റെ വിവരങ്ങൾ പുറത്തറിഞ്ഞത്. തുടർന്ന് ഇവർ പരാതി നൽകുകയായിരുന്നു.
കേസിലെ പ്രതിയായ അക്ഷയ് ഷിൻഡെയെ കോടതി മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടിട്ടുണ്ട്. സംഭവം നടക്കുമ്പോൾ സ്കൂളിലെ സി.സി.ടി.വി കാമറകൾ പ്രവർത്തിച്ചിരുന്നില്ലെന്ന് അധികൃതർ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.