പെഗാസസ് : പ്രത്യേക സമിതി അന്വേഷണം നടത്തിയത് ഏഴ് വിഷയങ്ങളില്‍, അന്തിമ റിപ്പോര്‍ട്ട് കോടതിക്ക്
text_fieldsന്യൂഡല്‍ഹി : പെഗാസസ് വഴി ഫോണ്‍ ചോർത്തിയ സംഭവത്തിൽ അന്തിമ റിപ്പോര്‍ട്ട് കൈമാറി. സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ സുപ്രീം കോടതി രൂപവത്കരിച്ച ജസ്റ്റിസ് ആര്‍.വി.രവീന്ദ്രന്‍ അധ്യക്ഷനായ സമിതിയാണ് സുപ്രീം കോടതിക്ക് അന്തിമ റിപ്പോര്‍ട്ട് കൈമാറിയത് . മുദ്രവെച്ച കവറിലാണ് റിപ്പോര്‍ട്ട് കോടതിക്ക് നൽകിയത് .
ചീഫ് ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ ബെഞ്ച് റിപ്പോര്‍ട്ട് ഓഗസ്റ്റ് 12 ന് പരിഗണിച്ചേക്കും. അന്വേഷണത്തിന്റെ ഭാഗമായി മാധ്യമ പ്രവര്‍ത്തകരായ എന്‍.റാം, സിദ്ധാര്‍ഥ് വരദരാജന്‍, രാജ്യസഭാ അംഗം ജോണ്‍ ബ്രിട്ടാസ് ഉൾപ്പടെ നിരവധിപേരുടെ മൊഴി ജസ്റ്റിസ് രവീന്ദ്രന്റെ അധ്യക്ഷതയിലുള്ള സമിതി രേഖപ്പെടുത്തിയിരുന്നു. ഇതിന് പുറമെ ചോര്‍ത്തപ്പെട്ട ചില ഫോണുകള്‍ സാങ്കേതിക പരിശോധനയ്ക്ക് വിധയമാക്കുകയും ചെയ്തു .
ചോര്‍ത്തപ്പെട്ട ഫോണുകളുടെ ഡിജിറ്റല്‍ ഫോറന്‍സിക് പരിശോധന ഫലം അടക്കമുള്ളവ അന്തിമ റിപ്പോര്‍ട്ടില്‍ ഉണ്ടെന്നാണ് ലഭിക്കുന്ന വിവരം . റിപ്പോര്‍ട്ടിനെക്കുറിച്ച് കൂടുതല്‍ പ്രതികരിക്കാന്‍ സമിതി അംഗങ്ങള്‍ തയ്യാറായില്ല. അന്വേഷണം പൂര്‍ത്തിയാക്കുന്നതിന് സമിതിക്ക് അനുവദിച്ചിരുന്ന സമയ പരിധി മെയ് 20 ആയിരുന്നു.
എന്നാല്‍ സമിതി ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് അന്തിമ റിപ്പോർട്ട് സമർപ്പിക്കാനുള്ള സമയപരിധി ജൂണ്‍ ഇരുപത് വരെ കോടതി നീട്ടുകയായിരുന്നു . ചീഫ് ജസ്റ്റിസ് എന്‍ വി രമണയ്ക്ക് പുറമെ ജസ്റ്റിസുമാരായ സൂര്യ കാന്ത്, ഹിമ കോഹ്ലി എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങള്‍.
ഏഴ് വിഷയങ്ങളിലാണ് സമിതി അന്വേഷണം നടത്തിയത്. പെഗാസസ് ഉപയോഗിച്ച് ഫോണ്‍ ചോര്‍ത്തിയോ, ആരുടേയൊക്കെ ഫോണുകള്‍ ചോര്‍ത്തി, പെഗാസസ് ഉപയോഗിച്ച് വാട്സ്ആപ്പ് വിവരങ്ങള്‍ ചോര്‍ത്തിയതുമായി ബന്ധപ്പെട്ട ആരോപണത്തില്‍ സ്വീകരിച്ച നടപടികള്‍ എന്തൊക്കെ, കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളോ, കേന്ദ്ര-സംസ്ഥാന ഏജന്‍സികളോ പെഗാസസ് വാങ്ങിയിട്ടുണ്ടോ, പെഗാസസ് ഉപയോഗിച്ചിട്ടുണ്ടങ്കില്‍ ഏത് നിയമം പാലിച്ചാണ്, ഏതെങ്കിലും വ്യക്തികളോ സ്ഥാപനങ്ങളോ ഉപയോഗിച്ചുണ്ടെങ്കില്‍ അത് നിയമവിധേയമാണോ തുടങ്ങിയ വിഷയങ്ങളിലാണ് സമിതി അന്വേഷണം നടത്തിയത് .
ഇതിന് പുറമെ വ്യക്തികളെ നിരീക്ഷിക്കുമ്പോള്‍ സ്വകാര്യത സംരക്ഷിക്കുന്നതിന് നിലവിലുള്ള നിയമങ്ങള്‍ ശക്തമാക്കുന്നതിനുമുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനും സമിതിയോട് നിര്‍ദേശിച്ചിരുന്നു. ജസ്റ്റിസ് ആര്‍.വി. രവീന്ദ്രന്‍ നേതൃത്വം നല്‍കുന്ന സമിതിയില്‍ റോ മുന്‍ മേധാവി അലോക് ജോഷി, സൈബര്‍ സുരക്ഷ വിദഗ്ദ്ധന്‍ ഡോ. സുദീപ് ഒബ്രോയ് എന്നിവരാണ് അംഗങ്ങള്‍.
ഈ സമിതിക്ക് സാങ്കേതിക ഉപദേശം നല്‍കുന്നതിന് ഡോ. നവീന്‍ കുമാര്‍ ചൗധരി, ഡോ.പി. പ്രഭാകരന്‍, ഡോ. അശ്വിന്‍ അനില്‍ ഗുമസ്‌തെ എന്നിവരടങ്ങിയ മറ്റൊരു സമിതിയും സുപ്രീം കോടതി രൂപീകരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.