സ്വാതന്ത്ര്യദിനത്തിൽ എസ്.പി പറത്തിയ പ്രാവ് പറന്നില്ല; ജീവനക്കാർക്കെതിരെ നടപടിക്ക് നീക്കം
text_fieldsറായ്പൂർ: സ്വാതന്ത്ര്യദിനത്തിൽ എസ്.പി പറത്തിയ പ്രാവ് പറക്കാത്തതിൽ ജീവനക്കാർക്കെതിരെ നടപടിക്ക് നീക്കം. ഛത്തീസ്ഗഢിലെ മുൻഗേലി ജില്ലയിലാണ് സംഭവം. പ്രാവ് പറക്കാത്തതിനെ തുടർന്ന് ഇവയെ തയാറാക്കിയ ജീവനക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് എസ്.പി ജില്ലാ കലക്ടർക്ക് കത്തയക്കുകയായിരുന്നു.
ബി.ജെ.പി എം.എൽ.എയും മുൻ മന്ത്രിയുമായ പുന്നുലാൽ മൊഹാലെ മുഖ്യാതിഥിയായെത്തിയ ചടങ്ങിലായിരുന്നു സംഭവം. കലക്ടർ രാഹുൽ ദേവ്, എസ്.പി ഗിരിരാജ ശങ്കർ ജെയ്‍വാൾ എന്നിവരും പരിപാടിയിൽ പങ്കെടുത്തിരുന്നു.
ഇതിൽ കലക്ടറും എം.എൽ.എയും പറത്തിയ പ്രാവുകൾ പറന്നുവെങ്കിലും എസ്.പിയുടേത് പറന്നില്ല. തുടർന്ന് നടപടി ആവശ്യപ്പെട്ട് എസ്.പി കലക്ടർക്ക് കത്തയക്കുകയായിരുന്നു.
സ്വാതന്ത്ര്യദിനാഘോഷം പോലുള്ള പ്രധാനപ്പെട്ടൊരു ചടങ്ങിൽ ഇത്തരത്തിൽ പ്രാവ് നിലത്തുവീഴുകയും സമൂഹമാധ്യമങ്ങളിൽ ഉൾപ്പടെ ഇതിന്റെ ദൃശ്യങ്ങൾ വരികയും ചെയ്തത് ഗൗരവകരമായ സംഭവമാണെന്നാണ് എസ്.പി കലക്ടർക്ക് എഴുതിയ കത്തിൽ ചൂണ്ടിക്കാട്ടുന്നത്. ഇതിന് ഉത്തരവാദികളായവർക്കെതിരെ കർശന നടപടി വേണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, പ്രാവ് നിലത്തു വീണുവെങ്കിലും അതിന്റെ ജീവന് അപകടമൊന്നുമില്ലെന്നാണ് റിപ്പോർട്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.