![Plea For Rahul Gandhi Speech Transcript In RSS Defamation Case Dismissed Plea For Rahul Gandhi Speech Transcript In RSS Defamation Case Dismissed](https://www.madhyamam.com/h-upload/2021/09/20/1194865-rahul-gandhi-and-rss.webp)
ഗാന്ധിവധത്തിലെ ആർ.എസ്.എസ് പങ്ക്; രാഹുലിെൻറ പ്രസംഗം തെളിവല്ലെന്ന് കോടതി, സംഘപരിവാറിന് തിരിച്ചടി
text_fieldsമുംബൈ: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ കൊലപാതകത്തിൽ ആർഎസ്എസിനെ കുറ്റപ്പെടുത്തിയ രാഹുൽ ഗാന്ധിയുടെ 2014ലെ പ്രസംഗത്തിെൻറ പകർപ്പ് അപകീര്‍ത്തിക്കേസില്‍ തെളിവായി സ്വീകരിക്കാനാവില്ലെന്ന് ബോംബെ ഹൈക്കോടതി. രാഹുലിന് എതിരായ ക്രിമിനൽ മാനനഷ്ട കേസിൽ ആർ.എസ്.എസ് ഭാരവാഹി രാജേഷ് കുന്തെ നൽകിയ ഹർജി ബോംബെ ഹൈക്കോടതി തിങ്കളാഴ്ച തള്ളി.
മഹാത്മാ ഗാന്ധിയുടെ കൊലപാതകത്തില്‍ ആര്‍.എസ്.എസിന് പങ്കുണ്ടെന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തിെൻറ പകര്‍പ്പ് അപകീര്‍ത്തിക്കേസില്‍ തെളിവായി സ്വീകരിക്കാനാവില്ലെന്നാണ് ബോംബെ ഹൈക്കോടതി വിധിച്ചത്.
2018ല്‍ ഇതേ കാര്യമാവശ്യപ്പെട്ട് കുന്ദേ മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ മജിസ്‌ട്രേറ്റ് കോടതി ഹരജി തള്ളുകയായിരുന്നു. ബോംബെ ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ച് ജസ്റ്റിസായ രേവതി മൊഹിതെ ഡെറെയാണ് ഹരജി തള്ളിയത്. 2014 ലെ പ്രസംഗത്തിനുശേഷം കുന്ദേയുടെ പരാതിയിൽ എഫ്‌ഐആർ ഫയൽ ചെയ്തതിനെ തുടർന്ന് ക്രിമിനൽ മാനനഷ്ടക്കേസിൽ വിചാരണ നേരിടുകയാണ് രാഹുൽ.
2014 മാർച്ച് ആറിന് രാഹുൽ ഗാന്ധി ഒരു തിരഞ്ഞെടുപ്പ് റാലിയിൽ ഭീവണ്ടിയിൽ നടത്തിയ പ്രസംഗമാണ് കേസിന് ആധാരം. 'ആർഎസ്എസിെൻറ ആളുകൾ' മഹാത്മാ ഗാന്ധിയെ കൊലപ്പെടുത്തിയെന്നാണ് രാഹുൽ പറഞ്ഞത്. താമസിയാതെ, ആർ.എസ്.എസിെൻറ ഭീവണ്ടി യൂനിറ്റ് സെക്രട്ടറി രാജേഷ് കുന്ദെ രാഹുൽ ഗാന്ധിക്കെതിരെ കേസ് കൊടുത്തു. തെൻറ വാക്കുകൾ സന്ദർഭത്തിൽ നിന്ന് അടർത്തി ഉദ്ധരിച്ചതാണെന്ന് രാഹുൽ പിന്നീട് കോടതിയിൽ പറഞ്ഞിരുന്നു.
2014 ഡിസംബറിൽ, രാഹുൽ തനിക്കെതിരായ മാനനഷ്ടക്കേസ് നടപടികൾ ചോദ്യം ചെയ്ത് ബോംബെ ഹൈക്കോടതിയിൽ ഹരജി നൽകി. ആ സമയത്ത് അദ്ദേഹം ഹൈക്കോടതിയിൽ പ്രഭാഷണത്തിെൻറ ഒരു പകർപ്പ് സമർപ്പിച്ചിരുന്നു.
2015 മാര്‍ച്ചില്‍, മാനനഷ്ടക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി നല്‍കിയ ഹരജി ബോംബെ ഹൈക്കോടതി തള്ളിക്കളഞ്ഞിരുന്നു. ഇതിനെതിരെ രാഹുല്‍ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും പിന്നീട് ഹരജി പിന്‍വലിച്ചു. പരാമര്‍ശത്തില്‍ താന്‍ മാപ്പ് പറയില്ലെന്നും വിചാരണ നേരിടാന്‍ തയ്യാറാണെന്നും രാഹുല്‍ അറിയിക്കുകയായിരുന്നു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.