കോവിഡിനിടെ അതിർത്തി പ്രശ്നവും; ഉന്നതതല യോഗം വിളിച്ച് മോദി
text_fieldsന്യൂഡല്‍ഹി: ചൈനയുമായി അതിര്‍ത്തിയിലുള്ള ഉരസല്‍ ചര്‍ച്ചചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉന്നതതല യോഗം വിളിച്ചു. പ്രതിരോധ സേന മേധാവി ജനറല്‍ ബിപിന്‍ റാവത്തും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും മൂന്നു സേനാമേധാവികളും യോഗത്തില്‍ പങ്കെടുത്തു.
വിദേശ സെക്രട്ടറിയുമായും പ്രധാനമന്ത്രി ചർച്ചനടത്തി. പ്രധാനമന്ത്രി വിളിച്ച ഉന്നതതല യോഗത്തിന് മുന്നോടിയായി പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് സൈനിക തലവന്മാരുടെ യോഗം വിളിച്ചു. അതേസമയം അതിര്‍ത്തിയില്‍ യഥാര്‍ഥത്തില്‍ എന്താണ് സംഭവിക്കുന്നതെന്ന് ജനങ്ങളോട് സര്‍ക്കാര്‍ തുറന്നുപറയണമെന്ന് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. ലഡാക്കിലെ ചൈനീസ് സേനാ നീക്കങ്ങളെ തുടര്‍ന്നാണ് പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും തിരക്കിട്ട് യോഗങ്ങള്‍ വിളിച്ചത്. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് വിളിച്ച യോഗം ചൈനയുടെ സൈനിക നീക്കങ്ങളോടുള്ള പ്രതികരണം എന്തായിരിക്കണമെന്ന് ചര്‍ച്ച ചെയ്തു.
ചൈന ലഡാക്കിലെ തങ്ങളുടെ സൈനിക ക്യാമ്പ് വികസിപ്പിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയില്‍ അവരുടെ സൈനിക സന്നാഹത്തിന് സമാനമായി ഇന്ത്യന്‍ ഭാഗത്ത് സൈനിക സാന്നിധ്യം ഉറപ്പുവരുത്താനും യഥാര്‍ഥ നിയന്ത്രണ രേഖയിലെ ഇന്ത്യന്‍ ഭാഗത്ത് റോഡ് നിര്‍മാണവുമായി മുന്നോട്ടുപോകാനും യോഗത്തില്‍ തീരുമാനമായി. കൂടിയാലോചന ഒരു മണിക്കൂര്‍ നീണ്ടുനിന്നു.
സംഭാഷണവും നയതന്ത്ര നീക്കങ്ങളും തുടരാൻ ധാരണയിലെത്തിയ ശേഷമാണ് മേഖലക്കുമേലുള്ള നിയന്ത്രണം വിടാതെ സൈനികരുടെ എണ്ണം കൂട്ടാന്‍ തീരുമാനിച്ചത്. ലഡാക്കിന് പുറമെ യഥാര്‍ഥ നിയന്ത്രണ രേഖയിലെ തര്‍ക്കമുള്ള മറ്റിടങ്ങളിലും ചൈനയുടേതിന് തുല്യമായ സൈനികരെ വിന്യസിക്കും. അതോടൊപ്പം ചൈനയെ പ്രകോപിപ്പിച്ച റോഡ് നിര്‍മാണവും തുടരുമെന്നാണ് സൂചന. ഒരു മാസമായി ഇന്ത്യ-ചൈന അതിര്‍ത്തിയിലെ മൂന്നിടങ്ങളില്‍ ഒരേ സമയം അസ്വസ്ഥതയുണ്ടാകുന്ന അപൂര്‍വ സ്ഥിതിവിശേഷമാണ്.
പടിഞ്ഞാറന്‍ മേഖലയിലെ ലഡാക്കില്‍ മേയ് അഞ്ചു മുതല്‍ ഇരു സൈന്യങ്ങളും തമ്മില്‍ ഉരസലിലാണ്. കിഴക്കന്‍ മേഖലയിലെ വടക്കന്‍ സിക്കിമിലും സമാനമായ സ്ഥിതിവിശേഷമുണ്ട്. പതിവായി ശാന്തമായി കിടക്കുന്ന ഹിമാചല്‍ പ്രദേശും ഉത്തരഖണ്ഡും അടങ്ങുന്ന മധ്യമേഖലയും ഇന്ത്യയുടെ റോഡ് നിര്‍മാണത്തോടെ സംഘര്‍ഷഭരിതമായി. ഗല്‍വാനില്‍ ഇന്ത്യ, റോഡും പാലവും നിര്‍മിക്കുന്നതില്‍ ചൈന അതൃപ്തി പ്രകടിപ്പിച്ചതോടെയാണ് ഇരുരാജ്യങ്ങള്‍ക്കുമിടയിൽ ഉരസല്‍ തുടങ്ങിയത്. ഇന്ത്യയിലുള്ള തങ്ങളുടെ പൗരന്മാരോട് ചൈനയിലേക്കുള്ള പ്രത്യേക വിമാനങ്ങളില്‍ സ്വന്തം ചെലവില്‍ ടിക്കറ്റ് എടുക്കാന്‍ ചൈനീസ് എംബസി വെബ്സൈറ്റിലൂടെ നിർദേശിച്ചിട്ടുണ്ട്.
അതേസമയം, ലഡാക്കിലെ ഉരസലുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ വ്യക്തത വരുത്തണമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വാര്‍ത്തസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഇപ്പോഴത്തേതിനേക്കാള്‍ കാര്യങ്ങള്‍ക്ക് സുതാര്യത വേണം. വസ്തുതകള്‍ മനസ്സിലാക്കാതെ വിഷയത്തില്‍ നിലപാട് എടുക്കാനാവില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.