നരേന്ദ്ര മോദി ഈ മാസം അമേരിക്കയിലേക്ക്; ബൈഡനെ സന്ദർശിച്ചേക്കും
text_fieldsന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഈ മാസാവസാനം അമേരിക്ക സന്ദർശിച്ചേക്കും. ജോ ബൈഡൻ യു.എസ് പ്രസിഡൻറായ ശേഷം ഇതാദ്യമായാണ് മോദി അമേരിക്കൻ യാത്രക്കൊരുങ്ങുന്നത്. 22 മുതൽ 27 വരെയുള്ള തീയതികളാണ് പരിഗണനയിൽ. വാഷിങ്ടണിനു പുറമെ, ന്യൂയോർക്കിലെത്തി യു.എൻ പൊതുസഭയിൽ പങ്കെടുക്കാനും പരിപാടിയുണ്ട്. ഔദ്യോഗിക പ്രഖ്യാപനമായിട്ടില്ല.
യു.എസ് തെരഞ്ഞെടുപ്പിൽ തോറ്റ ഡോണൾഡ് ട്രംപിന് വേണ്ടി വോട്ടു പിടിക്കാനിറങ്ങിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ജോ ബൈഡനും െഡമോക്രാറ്റുകളും ഇനിയും നല്ല ബന്ധത്തിലായിട്ടില്ല. ട്രംപിനൊപ്പം പങ്കെടുത്ത 2019 സെപ്റ്റംബറിലെ 'ഹൗഡി മോദി' പരിപാടിക്കു ശേഷം മോദി അമേരിക്കയിൽ പോയിട്ടില്ല. കോവിഡ് സാഹചര്യങ്ങൾ വന്നതോടെ, അടിക്കടിയുള്ള വിദേശയാത്ര നാമമാത്രമായി ചുരുങ്ങിയിട്ടുമുണ്ട്.
ബൈഡനും മോദിയും എന്നതിനപ്പുറം, ഇന്ത്യയുമായി ഉറ്റ ചങ്ങാത്തം മുന്നോട്ടുകൊണ്ടുപോകേണ്ടത് അമേരിക്കക്ക് പ്രധാനമാണ്. പരമ്പരാഗത സുഹൃത് രാജ്യങ്ങളെ പിണക്കിയും അമേരിക്കൻ പക്ഷത്തേക്ക് ചാഞ്ഞുപോയ മോദിസർക്കാറിന് ബന്ധം ബലവത്താക്കി നിലനിർത്തുകയും വേണം.
കലങ്ങിയ അഫ്ഗാനിസ്താൻ, ചൈനയുടെ പ്രകോപനങ്ങൾ തുടങ്ങിയ സാഹചര്യങ്ങൾക്കിടയിൽ പരസ്പരം ആശ്രയിച്ചും സഹായിച്ചും തോളോടു തോൾ ചേർന്ന് പോകണമെന്ന് രണ്ടു ഭരണകൂടങ്ങളും താൽപര്യപ്പെടുന്നു.
ജോ ബൈഡൻ ഈ വർഷം ആദ്യം പ്രസിഡൻറായ ശേഷമെന്ന പോലെ, അഫ്ഗാനിസ്താൻ സാഹചര്യങ്ങൾക്കിടയിലുമാണ് മോദിയുടെ അമേരിക്കൻ യാത്ര. പ്രസിഡൻറായ ബൈഡനെ മോദി നേരിട്ടു കാണുന്നത് ഇതാദ്യമാവുമെങ്കിലും, നേരത്തേ വിഡിയോ കോൺഫറൻസിങ് വഴി മൂന്നു പരിപാടികളിൽ ഒന്നിച്ചു വന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.