കാത്തിരിപ്പിന് വിരാമം; പുതിയ പാമ്പൻ റെയിൽ പാലത്തിന്റെ ഉദ്ഘാടനം രാമനവമി ദിനത്തിൽ
text_fieldsചെന്നൈ: തമിഴ്നാട്ടിലെ രാമനാഥപുരം ജില്ലയിലെ മണ്ഡപത്തെയും രാമേശ്വരത്തെയും ബന്ധിപ്പിക്കുന്ന പുതിയ പാമ്പൻ റെയിൽ പാലം ഏപ്രിൽ ആറ് രാമനവമി ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. പാലത്തിന്‍റെ പുനർ നിർമാണ പ്രവൃത്തികളെ തുടർന്ന് ഏറെ നാളായി മുടങ്ങിയ ട്രെയിൻ സർവീസ് ഇതോടെ പുനരാരംഭിക്കും. ഉദ്ഘാടന ദിവസം പ്രധാനമന്ത്രി രാമേശ്വരത്തെ രാമക്ഷേത്രത്തിലുമെത്തും. ഏപ്രിൽ നാല്, അഞ്ച് തീയതികളിൽ ശ്രീലങ്ക സന്ദർശിക്കുന്ന പ്രധാനമന്ത്രി, അവിടെനിന്ന് നേരിട്ട് രാമേശ്വരത്തെത്തും.
ചടങ്ങിൽ രാമേശ്വരം- താംബരം പ്രത്യേക ട്രെയിൻ പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും. പാമ്പൻ കടലിന് മുകളിലുള്ള പഴയ റെയിൽവേ തൂക്കുപാലം നീക്കം ചെയ്യുന്നത് സംബന്ധിച്ച് പിന്നീട് തീരുമാനമെടുക്കുമെന്നും രാമേശ്വരം-ധനുഷ്കോടി പാത നിർമാണം ഉടൻ തുടങ്ങുമെന്നും ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ആർ.എൻ. സിങ് വാർത്തസമ്മേളനത്തിൽ പറഞ്ഞു.
1914ൽ ബ്രിട്ടീഷുകാർ നിർമിച്ച പഴയ പാലം ഉപയോഗശൂന്യമായതിനെ തുടർന്ന് 2019ൽ ട്രെയിൻ സർവീസുകൾ നിർത്തിയിരുന്നു. 2022ലാണ് പുതിയ പാലത്തിന്‍റെ നിർമാണ പ്രവൃത്തി ആരംഭിച്ചത്. കഴിഞ്ഞ വർഷം ഒക്ടോബറിൽ ഉദ്ഘാടമുണ്ടാകുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ദേശീയ സുരക്ഷാ കമീഷന്‍റെ പരിശോധനകളിൽ പിഴവുകൾ കണ്ടെത്തിയതിനെ തുടർന്ന് പാലം തുറന്നുകൊടുക്കൽ വൈകുകയായിരുന്നു.
പാലത്തിന്‍റെ മധ്യഭാഗത്തുള്ള വെർട്ടിക്കൽ ലിഫ്റ്റ് ഉയർത്തി കപ്പലുകൾക്ക് കടന്നുപോകാനുള്ള സംവിധാനം നിലനിർത്തിയാണ് പുതിയ പാലം നിർമിച്ചത്. 540 കോടി രൂപ ചെലവഴിച്ചാണ് റെയിൽ വികാസ് നിഗം 2.07 കിലോമീറ്റർ ദൈർഘ്യമുള്ള പാലത്തിന്‍റെ നിർമാണം പൂർത്തിയാക്കിയത്. ഇരട്ട ലൈനിൽ തയാറാക്കിയ ട്രാക്കിലൂടെ വൈദ്യുതോർജത്തിൽ പ്രവർത്തിക്കുന്ന ട്രെയിനുകൾക്കും കടന്നുപോകാനാകും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.