ഇന്ത്യയിലെ ആദ്യ ബുള്ളറ്റ് ട്രെയിൻ പദ്ധതിക്ക് വ്യാഴാഴ്ച തറക്കല്ലിടും
text_fieldsഅഹ്മദാബാദ്: ട്രെയിൻ യാത്രാരംഗത്ത് വൻ കുതിപ്പായി രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിൻ പദ്ധതി വരുന്നു. വ്യാഴാഴ്ച ഗുജറാത്തിൽ നടക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെയും ചേർന്നാണ് തറക്കല്ലിടൽ നിർവഹിക്കുക.
ഗുജറാത്ത് തലസ്ഥാനമായ അഹ്മദാബാദിൽനിന്ന് ഇന്ത്യയുടെ വാണിജ്യതലസ്ഥാനമായ മുംബൈയിലേക്കാണ് സർവിസ്. 19 ബില്യൺ ഡോളർ ചെലവുള്ള പദ്ധതിയുടെ 85 ശതമാനവും ജപ്പാെൻറ വായ്പയാണ്. അതിവേഗ ട്രെയിനുകളുടെ കാര്യത്തിൽ ലോകത്തെ ഏറ്റവും മുൻനിര രാജ്യമാണ് ജപ്പാൻ. ലോകത്തെ ഏറ്റവും വേഗമേറിയ ട്രെയിനും ജപ്പാനിലാണ്.
ഇന്ത്യയുടെ പ്രഥമ ബുള്ളറ്റ് ട്രെയിൻ പദ്ധതി 2023 ഡിസംബറിൽ കമീഷൻ ചെയ്യുമെന്നാണ് പ്രതീക്ഷ. ഇതോടെ അഹ്മദാബാദിൽനിന്ന് മുംബൈയിലേക്കുള്ള യാത്രാസമയം എട്ടു മണിക്കൂറിൽന്ന് മൂന്നര മണിക്കൂറായി കുറയും. ഒരു ട്രെയിനിൽ 750 പേർക്ക് യാത്രചെയ്യാം.
റെയിൽവേ ശൃംഖലയുടെയും യാത്രക്കാരുടെ എണ്ണത്തിെൻറയും കാര്യത്തിൽ ഇന്ത്യ ലോകത്ത് മുന്നിലാണെങ്കിലും ട്രെയിനുകളുടെ വേഗം, സുരക്ഷ തുടങ്ങിയ കാര്യങ്ങളിൽ പിറകിലാണ്. 22 ദശലക്ഷം പേരാണ് പ്രതിദിനം യാത്ര ചെയ്യുന്നത്. വളരെ കുറച്ച് ട്രെയിനുകൾ മാത്രമാണ് മണിക്കൂറിൽ 100 കിലോമീറ്ററിൽ കൂടുതൽ വേഗത്തിൽ സഞ്ചരിക്കുന്നത്. നിലവിലെ റെയിൽ സംവിധാനം ആധുനീകരിക്കാനുള്ള നീക്കത്തിെൻറ ഭാഗമായാണ് ബുള്ളറ്റ് ട്രെയിൻ കൊണ്ടുവരുന്നത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.