മോദിയുടെ വിശ്വസ്തൻ കൈലാസ നാഥൻ പുതുച്ചേരി ലഫ്. ഗവർണർ; ഏഴ് പുതിയ ഗവർണർമാർ, മൂന്ന് പേർക്ക് സ്ഥലം മാറ്റം
text_fieldsന്യൂഡൽഹി: മലയാളി ഐ.ഐ.എസ് ഉദ്യോഗസ്ഥൻ കെ. കൈലാസ നാഥനെ പുതുച്ചേരി ലഫ്. ഗവർണറായി നിയമിച്ചു. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോൾ മുതൽ നരേന്ദ്ര മോദിയുടെ വിശ്വസ്തനാണ് കൈലാസ നാഥൻ. കോഴിക്കോട് വടകര സ്വദേശിയായ ഇദ്ദേഹം ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിന്റെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്നു. 10 വർഷത്തിലേറെ നീണ്ട സേവനത്തിനൊടുവിൽ ജൂൺ 10ന് വിരമിച്ചു.
കൈലാസ നാഥന്റെ ഉൾപ്പെടെ പുതിയ ഗവർണർമാരെ നിയമിച്ചു കൊണ്ട് ഇന്നലെ അർധരാത്രി രാഷ്ട്രപതി ദ്രൗപതി മുർമു ഉത്തരവിറക്കി. മൂന്നുപേരെ സ്ഥലംമാറ്റി നിയമിക്കുകയും ചെയ്തു.
ലക്ഷ്മൺ പ്രസാദ് ആചാര്യയെ അസം ഗവർണറായി നിയമിച്ചതിനൊപ്പം മണിപ്പൂർ ഗവർണറുടെ അധിക ചുമതലയും നൽകി. അനുസൂയ ഉയികെ ആയിരുന്നു കഴിഞ്ഞ ഫെബ്രുവരി മുതൽ മണിപ്പൂർ ഗവർണർ. അസം ഗവർണർ ഗുലാബ് ചന്ദ് കത്താരിയയെ പഞ്ചാബ് ഗവർണറായി നിയമിച്ചു. ചണ്ഡീഗഢ് അഡ്മിനിസ്ട്രേറ്ററുടെ ചുമതലയും വഹിക്കണം. പഞ്ചാബ് ഗവർണറായിരുന്ന ബൻവാരിലാൽ പുരോഹിതിന്റെ രാജി രാഷ്ട്രപതി സ്വീകരിച്ചു.
ത്രിപുര മുൻ ഉപമുഖ്യമന്ത്രി ജിഷ്ണു ദേവ് വർമയെ തെലങ്കാനയിലും ഝാർഖണ്ഡ് ഗവർണറായിരുന്ന സി.പി. രാധാകൃഷ്ണനെ മഹാരാഷ്ട്ര ഗവർണറായും നിയമിച്ചു. മുൻ കേന്ദ്രമന്ത്രി സന്തോഷ് കുമാർ ഗാങ്‍വാർ ആണ് പുതിയ ഝാർഖണ്ഡ് ഗവർണർ. മുതിർന്ന ബി.ജെ.പി നേതാവ് ഓംപ്രകാശ് മാത്തൂർ ആണ് പുതിയ സിക്കിം ഗവർണർ.
മുൻ എം.പി റമൺ ദേക്കയെ ഛത്തീസ്ഗഢ് ഗവർണറായും നിയമിച്ചു. മഹാരാഷ്ട്രയിലെ മുതിർന്ന ബി.ജെ.പി നേതാവ് എച്ച്.കെ. ബാഗ്ദെയാണ് രാജസ്ഥാൻ ഗവർണർ. സി.എച്ച്. വിജയ ശങ്കറിനെ മേഘാലയ ഗവർണറായും നിയമിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.