ബിരേൻ സിങ്ങിന് പകരക്കാരനെ കണ്ടെത്താനായില്ല; മണിപ്പൂരിൽ രാഷ്ട്രപതി ഭരണം
text_fieldsഇംഫാൽ/ ന്യൂഡൽഹി: മുഖ്യമന്ത്രി ബിരേൻ സിങ്ങിന്‍റെ രാജിയെ തുടർന്ന് ഭരണപ്രതിസന്ധി നേരിടുന്ന മണിപ്പൂരിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തി. ഇതുസംബന്ധിച്ച് രാഷ്ട്രപതി ദ്രൗപദി മുർമു വിഞ്ജാപനമിറക്കി. ഭരണഘടനയുടെ 356ാം വകുപ്പ് പ്രകാരം മണിപ്പുരിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തുന്നുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറയുന്നു. കലാപകലുഷിതമായ സംസ്ഥാനത്ത് കോൺഗ്രസ് അവിശ്വാസപ്രമേയം അവതരിപ്പിക്കാനിരിക്കെയാണ് ബിരേൻ സിങ് രാജിവെച്ചത്.
ബിരേൻ സിങ്ങിനു പകരം മുഖ്യമന്ത്രി സ്ഥാനത്തേക്ക് പൊതു സ്ഥാനാർഥിയെ കണ്ടെത്താൻ ഇതുവരെ കഴിയാത്ത സാഹചര്യത്തിൽ മണിപ്പുരിൽ രാഷ്ട്രപതി ഭരണം ഏർപെടുത്താൻ ആലോചനയുണ്ടായിരുന്നു. മണിപ്പുരിന്റെ ചുമതലയുള്ള ബി.ജെ.പി നേതാവ് സംബിത് പത്രയും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് ശാരദാദേവിയും ഗവർണർ അജയ്കുമാർ ഭല്ലയെ കണ്ട് സാഹചര്യങ്ങൾ വിശദീകരിച്ചതിനു പിന്നാലെയാണ് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയുള്ള വിജ്ഞാപനമെത്തിയത്.
ആറുമാസത്തിലൊരിക്കൽ സഭാസമ്മേളനം ചേരണമെന്ന ഭരണഘടനാ ബാധ്യത നിറവേറ്റാനാകില്ലെന്ന ഘട്ടത്തിലാണ് മണിപ്പൂരിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയത്. കഴിഞ്ഞ വർഷം ആഗസ്റ്റ് 12നാണ് ഒടുവിൽ നിയമസഭ സമ്മേളിച്ചത്. നിലവിലെ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ ഫെബ്രുവരി 10 മുതൽ സഭ സമ്മേളിക്കാനിരുന്നത് ഗവർണർ അസാധുവായി പ്രഖ്യാപിച്ചിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.