19 ഖാലിസ്താൻ നേതാക്കളുടെ സ്വത്ത് കണ്ടുകെട്ടും; ഇന്ത്യ കടുത്ത നടപടിക്ക്
text_fieldsന്യൂഡൽഹി: കാനഡ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ‘സിഖ്സ് ഫോർ ജസ്റ്റിസ്’ നേതാവ് ഗുർപത്വന്ത് സിങ് പന്നുവിന്റെ പഞ്ചാബിലെ വീടും സ്വത്തുക്കളും കണ്ടുകെട്ടിയതിന് പിറകെ കൂടുതൽ ഖാലിസ്താൻ അനുകൂല നേതാക്കൾക്കെതിരെ കടുത്ത നടപടികളുമായി കേന്ദ്ര സർക്കാർ.
വിവിധ രാജ്യങ്ങളിൽ ഒളിവിൽ കഴിയുന്ന 19 വിഘടനവാദി നേതാക്കളുടെ ഓവർസീസ് സിറ്റിസൻ ഓഫ് ഇന്ത്യ (ഒ.സി.ഐ) കാർഡ് റദ്ദാക്കാനും സ്വത്ത് കണ്ടുകെട്ടാനും ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) നടപടി തുടങ്ങി. അമേരിക്ക, ബ്രിട്ടൻ, കാനഡ, യു.എ.ഇ, പാകിസ്താൻ തുടങ്ങിയ രാജ്യങ്ങളിലുള്ളവർക്കെതിരെ നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമം( യു.എ.പി.എ) ചുമത്തിയാണ് നടപടിയെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
സരബ്ജീത് സിങ് ബെന്നൂര്‍, കുല്‍വന്ത് സിങ്, വാധ്വ സിങ് ബബ്ബാര്‍, ജയ് ധലിവാള്‍, ബര്‍പ്രീത് സിങ്, ബര്‍ജാപ് സിങ്, രഞ്ജിത് സിങ് നീത, ഗുര്‍മീത് സിങ്, ഗുര്‍പ്രീത് സിങ്, ജസ്മീത് സിങ് ഹകിംസാദ, ഗുര്‍ജന്ത് സിങ് ധില്ലൻ, പരംജീത് സിങ് പമ്മ, കുല്‍വന്ത് സിങ് മുത്ര, സുഖ്പാല്‍ സിങ്, ലഖ്ബീര്‍ സിങ്, അമര്‍ദീപ് സിങ് പുരേവാള്‍, ജതീന്തര്‍ സിങ് ഗ്രേവാള്‍, ദുപീന്ദര്‍ ജീത്, ഹിമ്മത് സിങ് എന്നിവരാണ് എന്‍.ഐ.എയുടെ പട്ടികയിലുള്ളത്. ഒ.സി.ഐ കാർഡ് റദ്ദാക്കിയാൽ ഇവർക്ക് ഇന്ത്യയിലെത്താനാകില്ല. ഇന്ത്യയിലെ തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഫണ്ട് നൽകുന്നത് ഇവരുടെ നേതൃത്വത്തിലാണെന്നാണ് എൻ.ഐ.എയുടെ കണ്ടെത്തൽ. അമേരിക്കയിലും ബ്രിട്ടനിലുമടക്കം ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങൾക്കുനേരെ നടന്ന ആക്രമണങ്ങളിലും ഇവർക്ക് പങ്കുണ്ടെന്ന് പറയുന്നു.
നേരത്തേ, ഗുര്‍പത്വന്ത് സിങ് പന്നുവിന്റെ ചണ്ഡിഗഢിലെ വീടും അമൃത്സറിലെ ഭൂമിയുമാണ് എൻ.ഐ.എ കണ്ടുകെട്ടിയത്. രാജ്യദ്രോഹക്കുറ്റമടക്കം 22 ക്രിമിനൽ കേസുകളാണ് പന്നുവിനെതിരെ പഞ്ചാബിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. സൈബറിടങ്ങളിൽ തീവ്രവാദ ആശയങ്ങൾ പ്രചരിപ്പിക്കുന്നതിൽ പന്നുവിന്റെ സംഘടനക്ക് മുഖ്യപങ്കുണ്ടെന്ന് എൻ.ഐ.എ പറയുന്നു. 2020 ജൂലൈ ഒന്നിന് ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു.
കാനഡയിലെ ഹിന്ദുക്കൾ രാജ്യം വിടണമെന്നാവശ്യപ്പെട്ട് വിഡിയോ പുറത്തിറക്കിയ പന്നു ആക്രമണത്തിന് പ്രേരിപ്പിച്ചതായും ആരോപണമുണ്ട്. കാനഡയിലെ സിഖുകാരോട് ഒക്ടോബർ 29ന് വാൻകൂവറിൽ ഒത്തുകൂടാൻ ആഹ്വാനംചെയ്ത പന്നു, ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം കാനഡയിലെ ഇന്ത്യൻ ഹൈകമീഷണർ സഞ്ജയ് കുമാർ വർമക്കാണോ എന്നതിൽ റഫറണ്ടം നടത്തി വോട്ട് രേഖപ്പെടുത്താനും ആവശ്യപ്പെട്ടിരുന്നു.
നിജ്ജാർ വധത്തിൽ ഇന്ത്യയുടെ പങ്ക്; രഹസ്യവിവരം സ്ഥിരീകരിച്ച് അമേരിക്ക
ടൊറന്റോ: ഖാലിസ്താൻ തീവ്രവാദി ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യൻ ഏജന്റുമാർക്ക് പങ്കുണ്ടെന്നതിന് രഹസ്യാന്വേഷണ വിവരം ലഭിച്ചെന്നു സ്ഥിരീകരിച്ച് കാനഡയിലെ അമേരിക്കൻ അംബാസഡർ ഡേവിഡ് കോഹൻ. കനേഡിയൻ ടി.വി ചാനലായ സി.ടി.വി ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് കോഹൻ ഇക്കാര്യം വെളിപ്പെടുത്തിയത്. വിഷയത്തിൽ അമേരിക്കൻ സർക്കാർ പ്രതിനിധി ആദ്യമായാണ് പ്രതികരിക്കുന്നത്. നേരത്തേ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയും ഇതേ ആരോപണം ഉന്നയിച്ചിരുന്നു. എന്നാൽ, ആരോപണം അസംബന്ധമെന്നു പറഞ്ഞ് ഇന്ത്യ തള്ളുകയായിരുന്നു.
‘ഫൈവ് ഐ ഇന്റലിജൻസ് നെറ്റ്വർക്കി’ൽനിന്ന് ലഭിച്ച വിവരങ്ങളനുസരിച്ചാണ് ജസ്റ്റിൻ ട്രൂഡോ ആരോപണം ഉന്നയിച്ചതെന്ന് ഡേവിഡ് കോഹൻ പറഞ്ഞു. അമേരിക്ക, ബ്രിട്ടൻ, ആസ്ട്രേലിയ, കാനഡ, ന്യൂസിലൻഡ് എന്നീ രാജ്യങ്ങളിലെ രഹസ്യാന്വേഷണ സംവിധാനങ്ങളുടെ കൂട്ടായ്മയാണ് ‘ഫൈവ് ഐ ഇന്റലിജൻസ് നെറ്റ്വർക്’. ഇന്ത്യയിൽ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച ഹർദീപ് സിങ് നിജ്ജാർ ജൂൺ 18നാണ് കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിൽ വെടിയേറ്റു മരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.