ഹരിയാനയിലെ പ്രകോപന വിഡിയോ; ബിട്ടു ബജ്റംഗിക്കെതിരെ കേസ്
text_fieldsഗുരുഗ്രാം: ഹരിയാനയിലെ വർഗീയ കലാപത്തിലേക്ക് നയിച്ച വിശ്വ ഹിന്ദു പരിഷത്-ബജ്റംഗ്ദൾ ബ്രിജ് മണ്ഡൽ ജലാഭിഷേക് യാത്രക്കിടെ സമൂഹ മാധ്യമങ്ങളിൽ പ്രകോപന വിഡിയോ പ്രചരിപ്പിച്ച പശുസംരക്ഷകനെന്ന് അവകാശപ്പെടുന്ന ബിട്ടു ബജ്റംഗിക്കെതിരെ കേസ്. കാവി വസ്ത്രം ധരിച്ച് സ്ലോ മോഷനിൽ ഇയാൾ നടന്നുപോകുന്ന വിഡിയോയിൽ ആയുധങ്ങൾ കാണിക്കുകയും മുസ്‍ലിംകൾക്കെതിരായ പ്രകോപന ഗാനം ഉൾപ്പെടുത്തുകയും ചെയ്തിരുന്നു. വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഫരീദാബാദിലെ ദാബുവ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തത്. ഹരിയാനയിലെ നൂഹിൽ വർഗീയ കലാപത്തിലേക്ക് നയിച്ച വി.എച്ച്.പി റാലിയിൽ ബിട്ടു ബജ്റംഗിയും പങ്കെടുത്തിരുന്നു.
കലാപത്തിൽ രണ്ട് ഹോം ഗാർഡുമാരും പള്ളി ഇമാമുമടക്കം ആറുപേർ കൊല്ലപ്പെട്ടിരുന്നു. നൂഹ് ജില്ലയിലെ നന്ദ് ഗ്രാമത്തിൽ വിശ്വഹിന്ദു പരിഷത്ത് സംഘടിപ്പിച്ച ബ്രിജ് മണ്ഡൽ ജലാഭിഷേക് യാത്രയാണ് സംഘർഷത്തിലേക്ക് നയിച്ചത്. ഗോരക്ഷ ഗുണ്ടയും രാജസ്ഥാനിലെ ജുനൈദ്, നസീർ ആൾക്കൂട്ടക്കൊല കേസുകളിൽ പ്രതിയുമായ മോനു മനേസർ യാത്രയിൽ പങ്കെടുക്കുന്നുവെന്ന റിപ്പോർട്ടുകൾ വന്നതോടെ ഇത് സൗഹൃദാന്തരീക്ഷം തകർക്കുമെന്ന് പറഞ്ഞ് ഒരു വിഭാഗം എതിർപ്പുമായി രംഗത്തെത്തുകയായിരുന്നു. ഏതാനും ദിവസം മുമ്പ് സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവന്ന വിഡിയോയിൽ താൻ യാത്രയിൽ പങ്കാളിയാകുമെന്ന് ഇയാൾ അറിയിച്ചിരുന്നു. യാത്രക്കൊപ്പമുള്ള വാഹനങ്ങളിലൊന്നിൽ മനേസർ ഉണ്ടെന്ന പ്രചാരണം വന്നതോടെ യാത്ര തടയാൻ ഒരു വിഭാഗം ശ്രമിക്കുകയും തുടർന്ന് പരസ്പരം കല്ലേറുണ്ടാവുകയും ചെയ്തു. പൊലീസിന്റേതുൾപ്പെടെ നിരവധി വാഹനങ്ങൾ കത്തിച്ചു. ആൾക്കൂട്ടത്തെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. ഗുരുഗ്രാമിലെ സിവിൽ ലൈൻസിൽ ബി.ജെ.പി ജില്ല പ്രസിഡന്റ് ഗാർഗി കക്കറാണ് യാത്ര ഫ്ലാഗ്ഓഫ് ചെയ്തിരുന്നത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.