ബംഗളൂരു മയക്കുമരുന്ന് കേസ്: ലഹരി പരിശോധനക്ക് നടിമാർ വഴങ്ങി
text_fieldsബംഗളൂരു: മയക്കുമരുന്ന് റാക്കറ്റ് കേസിൽ പൊലീസ് കസ്റ്റഡിയിൽ കഴിയുന്ന കന്നട നടിമാരായ രാഗിണി ദ്വിവേദിയും സഞ്ജന ഗൽറാണിയും ലഹരി പരിശോധനക്ക് വഴങ്ങി. അഭിഭാഷകരുടെ നിർദേശത്തെ തുടർന്നാണ് ഇരുവരും പരിശോധനക്ക് സമ്മതിച്ചത്. തിങ്കളാഴ്ച കസ്റ്റഡി കാലാവധി അവസാനിക്കുന്ന പ്രതികളെ കോടതിയിൽ ഹാജരാക്കും. ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിക്കാത്ത ഇരുവരിൽനിന്നും നേരിട്ടുള്ള തെളിവ് ഇതുവരെ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടില്ല. മയക്കുമരുന്ന് ഇടപാട് നടന്നതായി പറയപ്പെടുന്ന നിശാപാർട്ടികളിൽ രാഗിണി ദ്വിവേദി, സഞ്ജന ഗൽറാണി എന്നിവരടക്കമുള്ളവർ പെങ്കടുത്തതിെൻറ വിഡിയോ ദൃശ്യങ്ങളാണ് അന്വേഷണ സംഘത്തിെൻറ പക്കലുള്ളത്. തങ്ങൾ പാർട്ടികളിൽ പെങ്കടുത്തെന്ന് സമ്മതിച്ച നടിമാർ പക്ഷേ, മയക്കുമരുന്ന് ഉപയോഗിച്ചെന്ന ആരോപണം നിഷേധിച്ചിരുന്നു.
അതേസമയം, കന്നട സിനിമ മേഖലയിലെ മയക്കുമരുന്ന് റാക്കറ്റുമായി മുൻ മന്ത്രിയും ബംഗളൂരു ചാമരാജ്പേട്ട് കോൺഗ്രസ് എം.എൽ.എയുമായ സമീർ അഹമ്മദ് ഖാന് പങ്കുണ്ടെന്ന് ആരോപണമുന്നയിച്ച റിയൽ എസ്റ്റേറ്റ് ബിസിനസുകാരൻ പ്രശാന്ത് സംപറഗിക്കെതിരെ മാനനഷ്ടത്തിന് പൊലീസ് കേസെടുത്തു. എം.എൽ.എ നൽകിയ പരാതിയിലാണ് നടപടി. കേസ് അന്വേഷിക്കുന്ന സി.സി.ബി സംഘത്തിന് മുമ്പാകെ ശനിയാഴ്ച ഹാജരായ പ്രശാന്ത് സംപറഗി ആരോപണത്തിൽ ഉറച്ചുനിൽക്കുന്നതായി അറിയിച്ചു.
കഴിഞ്ഞവർഷം ശ്രീലങ്കയിൽ നടത്തിയ കാസിനോ പാർട്ടിയിൽ അന്ന് മന്ത്രിയായിരുന്ന സമീർ അഹമ്മദും പെങ്കടുത്തെന്നും സഞ്ജന ഗൽറാണിയും അതിൽ പങ്കാളിയാണെന്നുമായിരുന്നു പ്രശാന്തിെൻറ ആരോപണം. ഇതിനുപിന്നാലെ, എം.എൽ.എയുടെ സഹായിയുടെ വീട്ടിൽ സി.സി.ബി റെയ്ഡ് നടത്തിയിരുന്നു. എന്നാൽ, ആരോപണങ്ങൾ തള്ളിക്കളഞ്ഞ സമീർ അഹമ്മദ് ഖാൻ, മുസ്ലിമായതുകൊണ്ടാണ് തന്നെ ചിലർ ലക്ഷ്യംവെക്കുന്നതെന്ന് പ്രതികരിച്ചു. പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി.
2018ൽ മീ ടൂ കാമ്പയിനിൽ നടൻ അർജുൻ സർജക്കെതിരെ ലൈംഗികാതിക്രമ ആരോപണമുയർത്തിയ മലയാളി നടി ശ്രുതി ഹരിഹരനെതിരെ പ്രശാന്ത് മുമ്പ് രംഗത്തുവന്നിരുന്നു. പൊതുപ്രവർത്തകനെന്ന് അവകാശപ്പെടുന്ന ഇയാൾ തനിക്കെതിരെ അപകീർത്തികരമായ പ്രചാരണം നടത്തുകയാണെന്ന് കാണിച്ച് ശ്രുതി പൊലീസിൽ പരാതി നൽകുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.