തെരഞ്ഞെടുപ്പ് ഗോദയിൽ ഇ.ഡി ഷോ
text_fieldsന്യൂഡൽഹി: നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നതിനിടയിൽ രാജസ്ഥാനിൽ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റിനും മുഖ്യമന്ത്രിയുടെ മകനുമെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കളത്തിൽ. പ്രതിപക്ഷ പാർട്ടി നേതാക്കളെ തുടർച്ചയായി ഉന്നമിട്ടു വരുന്ന ഇ.ഡി പശ്ചിമ ബംഗാളിലെ തൃണമൂൽ കോൺഗ്രസ് മന്ത്രി ജ്യോതിപ്രിയോ മല്ലികിന്റെ വസതിയിലും റെയ്ഡ് നടത്തി.
രാജസ്ഥാനിൽ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനം ചൂടുപിടിച്ചതിനിടയിലെ ഇ.ഡി വേട്ട വ്യാപക പ്രതിഷേധത്തിന് വഴിവെച്ചു. ചോദ്യപേപ്പർ ചോർച്ച കേസിൽ പി.സി.സി പ്രസിഡന്റ് ഗോവിന്ദ്സിങ് ദൊതാസ്റയുടെ ജയ്പുരിലെയും സീക്കറിലെയും വസതികളിലാണ് റെയ്ഡ് നടന്നത്. മുൻ വിദ്യാഭ്യാസ മന്ത്രി കൂടിയാണ് പി.സി.സി പ്രസിഡന്റ്. വിദേശനാണ്യ വിനിമയ ചട്ടം ലംഘിച്ചെന്ന കേസിൽ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെ മകൻ വൈഭവിനെ ചോദ്യം ചെയ്യാൻ വെള്ളിയാഴ്ച ഡൽഹിയിലേക്ക് വിളിച്ചു. മാഹുവയിലെ പാർട്ടി സ്ഥാനാർഥി ഓംപ്രകാശ് ഹുഡ്ലയുടെയും മറ്റു ചിലരുടെയും വസതിയിലും തിരച്ചിൽ നടത്തി. കഴിഞ്ഞ വർഷം രാജസ്ഥാൻ പബ്ലിക് സർവിസ് കമീഷൻ നടത്തിയ സീനിയർ അധ്യാപക നിയമനത്തിന്റെ പൊതുവിജ്ഞാന എഴുത്തുപരീക്ഷ ചോദ്യപേപ്പർ ചോർന്നതിൽ ഗോവിന്ദ് സിങ്ങിനും മറ്റും അറിവുണ്ടെന്നാണ് ഇ.ഡി നിഗമനം.
രാജസ്ഥാനിലെ ട്രൈറ്റൺ റിസോർട്ട്സ്, വാർധ എന്റർപ്രൈസസ് എന്നീ ഹോട്ടൽ ശൃംഖലകളിൽ ഇ.ഡി നേരത്തേ നടത്തിയ റെയ്ഡിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയുടെ മകനെ ഡൽഹിക്ക് വിളിച്ചിരിക്കുന്നത്. റെയ്ഡിൽ കണക്കിൽ പെടാത്ത 1.2 കോടി രൂപ പിടിച്ചെടുത്തിരുന്നു. കള്ളപ്പണ ഇടപാട് സംശയിക്കുന്നു. ഈ കേസിൽ 2011 തൊട്ടുള്ള രേഖകൾ ശേഖരിച്ച് എത്താൻ കൂടുതൽ സമയം ആവശ്യപ്പെടാനാണ് വൈഭവ് ഗെഹ്ലോട്ടിന്റെ നീക്കം. റേഷൻ വിതരണ ക്രമക്കേട് കേസിലാണ് പശ്ചിമ ബംഗാൾ വനംമന്ത്രി ജ്യോതിപ്രിയോ മല്ലികിന്റെ വസതിയിൽ റെയ്ഡ് നടന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.