രാജ്കുമാറിനെ വീരപ്പൻ തട്ടിക്കൊണ്ടുപോയ കേസ്; ഒമ്പത് പ്രതികളെ െവറുതെവിട്ടു
text_fieldsഈറോഡ്: പ്രശസ്ത കന്നട നടൻ രാജ്കുമാറിനെ വീരപ്പൻ തട്ടിക്കൊണ്ടുപോയ കേസിൽ പതിനെട്ട് വർഷം കഴിഞ്ഞ് വിധി പ്രഖ്യാപനം. കേസിലെ ഒമ്പത് പ്രതികളെ െവറുതെവിട്ടു. പ്രതികൾക്കെതിരെ മതിയായ തെളിവുകൾ ശേഖരിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടതായി ഈറോഡ് ജില്ലയിലെ ഗോബിചെട്ടിപാളയം കോടതി അഡീഷണൽ ജില്ലാ ജഡ്ജ് മണ വ്യക്തമാക്കി.
2004 ൽ സ്പെഷ്യൽ ടാസ്ക് ഫോഴ്സ് നടത്തിയ ഏറ്റുമുട്ടലിൽ വീരപ്പൻ കൊല്ലപ്പെട്ടിരുന്നു. 2006ൽ രാജ്കുമാർ അന്തരിക്കുകയും ചെയ്തു. വീരപ്പനും രാജ്കുമാറും മരിച്ചതിന് പിന്നാലെ പ്രതികളായ സേതുക്കുഴി ഗോവിന്ദൻ, രംഗസ്വാമി എന്നിവരും വിചാരണക്കാലത്ത് അന്തരിച്ചു. ഒമ്പത് പ്രതികളിൽ അഞ്ച് പേർ ജയിലിലായിരുന്നു. വിചാരണയ്ക്കിടെ രാജ്കുമാറിന്റെ കുടുംബം കോടതിയിൽ ഹാജരാകാൻ തയ്യാറായില്ല.
2000 ജൂലൈ 30നാണ് തട്ടിക്കൊണ്ടുപോകൽ നടന്നത്. തലവാടിയിലെ ധോഡ ഗജാനൂർ ഗ്രാമത്തിലെ ഒരു ഫാം ഹൗസിൽ കുടുംബത്തോടൊപ്പം കഴിയവേയാണ് രാജ്കുമാറിനെ വീരപ്പനും സംഘവും തട്ടിക്കൊണ്ടു പോയത്. കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളെ ഞെട്ടിച്ച വാർത്തയായിരുന്നു ഇത്. ഈ സംഭവം ബംഗളൂരുവിലെ തമിഴ് പത്രങ്ങളുടെ ഓഫീസ് കൊള്ളയടിക്കാൻ വരെ കാരണമായി. നടനെ മോചിപ്പിച്ച ശേഷം വീരപ്പനെതിരേയും 11 കൂട്ടാളികളെയും പ്രതിചേർത്ത് തൽവാഡി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.