ഹെഡ്ലിയെ ഇന്ത്യയിലെത്താൻ സഹായിച്ചത് തഹാവുർ റാണ; നിയമ പരിരക്ഷ നൽകി
text_fieldsതഹാവുർ റാണയെ (ഇടത്തേയറ്റം) യു.എസ് പൊലീസ് കാലിഫോർണിയയിൽ എൻ.ഐ.ക്ക് കൈമാറുന്നു. വെള്ളിയാഴ്ച ഒരു വെബ്ൈസറ്റാണ് ചിത്രം പുറത്തുവിട്ടത്
മുംബൈ: മുംബൈ ഭീകരാക്രമണ കേസിലെ മുഖ്യ ആസൂത്രകൻ ഡേവിഡ് കോൾമാൻ ഹെഡ്ലിക്ക് ഇന്ത്യൻ വിസ ലഭിക്കാൻ സഹായം നൽകിയത് പ്രതിയായ തഹാവുർ ഹുസൈൻ റാണ. കാനഡയിലേക്ക് കുടിയേറും മുമ്പ് റാണ പാകിസ്താൻ സൈന്യത്തിന്റെ മെഡിക്കൽ വിഭാഗത്തിൽ സേവനമനുഷ്ഠിച്ചിരുന്നു. ഇമിഗ്രേഷൻ കൺസൾട്ടൻസി സ്ഥാപനം തുടങ്ങിയ ഇയാൾ പിന്നീട് യു.എസിൽ താമസമാക്കി. ഷികാഗോയിൽ ഓഫിസും തുറന്നു. 2008 നവംബറിലെ മുംബൈ ആക്രമണത്തിനുമുമ്പ് രഹസ്യ ദൗത്യവുമായി ഹെഡ്ലിക്ക് ഇന്ത്യയിലേക്ക് എത്താൻ സൗകര്യം ഒരുക്കിയത് റാണയുടെ സ്ഥാപനം വഴിയാണ്. പത്ത് വർഷത്തെ വിസ കാലാവധി നീട്ടാനും സഹായം നൽകി.
ഇന്ത്യയിലെ താമസത്തിനിടെ ഹെഡ്ലി ഇമിഗ്രേഷൻ ബിസിനസിന്റെ മറവിൽ റാണയുമായി നിരന്തരം സമ്പർക്കം പുലർത്തിയിരുന്നതായി ഉദ്യോഗസ്ഥൻ പറഞ്ഞു. ഇക്കാലത്ത് 230 ഓളം ഫോൺകോളുകളാണ് ഇരുവരും നടത്തിയത്. ആക്രമണ ഗൂഢാലോചനയിൽ പങ്കുള്ള ‘മേജർ ഇഖ്ബാൽ’ എന്നയാളുമായി നിരന്തരം സമ്പർക്കം പുലർത്തിയിരുന്നതായും എൻ.ഐ.എ കുറ്റപത്രത്തിലുണ്ട്. ഭീകരാക്രമണം നടക്കുന്നതിന് തൊട്ടുമുമ്പ് റാണ ഇന്ത്യ സന്ദർശിച്ചിരുന്നു.
പവായിലെ ഹോട്ടലിലായിരുന്നു താമസം. ദക്ഷിണ മുംബൈയിലെ തിരക്കേറിയ സ്ഥലങ്ങളെക്കുറിച്ച് റാണ അന്വേഷിച്ചിരുന്നതായി സാക്ഷിമൊഴിയുണ്ടെന്നും കുറ്റപത്രത്തിൽ പറയുന്നു. പാകിസ്താൻ ഭീകരർ ഈ സ്ഥലങ്ങളാണ് ആക്രമണത്തിന് തിരഞ്ഞെടുത്തത്. താജ്മഹൽ, ഒബ്റോയ് ഹോട്ടലുകൾ, ലിയോപോൾഡ് കഫേ, ചബാദ് ഹൗസ്, ഛത്രപതി ശിവാജി ടെർമിനസ് ട്രെയിൻ സ്റ്റേഷൻ എന്നിവയുൾപ്പെടെ മുംബൈയിലെ സ്ഥലങ്ങൾ ഭീകരർ ലക്ഷ്യമിട്ടു. ഇവ ഓരോന്നും ഹെഡ്ലി മുൻകൂട്ടി പരിശോധിച്ചിരുന്നതായും കുറ്റപത്രത്തിൽ പറയുന്നു.
ഹെഡ്ലിയുടെ വരവിന് റാണ നിയമ പരിരക്ഷ നൽകി
ന്യൂഡൽഹി: ഒരു ചെറിയ റോൾ മാത്രമായിരുന്നു റാണക്ക് നിർവഹിക്കാനുണ്ടായിരുന്നതെന്നും ഇന്ത്യയിലേക്കുള്ള ഡേവിഡ് കോൾമാൻ ഹെഡ്ലിയുടെ വരവിന് നിയമ പരിരക്ഷ നൽകുകയായിരുന്നു അതെന്നുമാണ് മുൻ കേന്ദ്ര ആഭ്യന്തര സെക്രട്ടറി ജി.കെ. പിള്ള പറഞ്ഞത്. അമേരിക്കക്കും പാക് ചാര സംഘടനയായ ഐ.എസ്.ഐക്കും ലശ്കറെ ത്വയ്യിബക്കുമൊപ്പം പ്രവർത്തിച്ച ഇരട്ട ഏജന്റായിരുന്ന ഹെഡ്ലിയെ സംരക്ഷിക്കുന്നതിന് അമേരിക്കയെ പിള്ള വിമർശിച്ചിരുന്നു. ഹെഡ്ലിയുടെ പ്രവർത്തനങ്ങളെക്കുറിച്ച് മുൻകൂട്ടി അറിവുണ്ടായിട്ടും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകാൻ അനുവദിച്ചതിൽ ദുരുദ്ദേശ്യം ഉണ്ടെന്നും ജി.കെ. പിള്ള കുറ്റപ്പെടുത്തി. അമേരിക്ക പുറത്തു പറയുന്നതിനേക്കാൾ കൂടുതൽ വിവരങ്ങൾ ഹെഡ്ലിയെക്കുറിച്ച് അവർക്ക് അറിയാമെന്നും കേന്ദ്ര ആഭ്യന്തര സെക്രട്ടറിയായ സമയത്ത് ജി.കെ. പിള്ള പറഞ്ഞിരുന്നു.
യു.എസ് ഭരണസംവിധാനത്തിന്റെയും ഏജൻസികളുടെയും പിന്തുണയുള്ള ഡേവിഡ് ഹെഡ്ലി കുറഞ്ഞ സുരക്ഷയുള്ള തടവറയിൽ ആശ്വാസ ജീവിതം നയിക്കുകയാണെന്നാണ് മുൻ ഐ.പി.എസ് ഓഫിസർ യശോവർധൻ ഝാ ആസാദ് പറഞ്ഞത്. ഇന്ത്യയിലെ ഭീകരാക്രമണവുമായും ഡെന്മാർക്കിലെ ഭീകരാക്രമണശ്രമവുമായും ബന്ധപ്പെട്ട് ഇന്ത്യയിലേക്കും പാകിസ്താനിലേക്കും ഡെൻമാർക്കിലേക്കും കൈമാറുന്നത് തടയുന്നതാണ് യു.എസ് അധികൃതരുമായി ഹെഡ്ലിയുണ്ടാക്കിയ കരാർ. യു.എസിന്റെ കൂടി രഹസ്യാന്വേഷണ ഏജന്റായി പ്രവർത്തിച്ച വ്യക്തിയെ കൈവിടുന്നത് പല രഹസ്യ വിവരങ്ങളും പുറത്താകുന്നതിന് വഴിയൊരുക്കും.
റാണ മറ്റ് നഗരങ്ങളെയും ലക്ഷ്യമിട്ടതായി എൻ.ഐ.എ; 18 ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടു
ന്യൂഡൽഹി: 2008ലെ മുംബൈ ഭീകരാക്രമണക്കേസിൽ അറസ്റ്റിലായ തഹാവുർ റാണ മറ്റ് ഇന്ത്യൻ നഗരങ്ങളിലും ആക്രമണത്തിന് പദ്ധതിയിട്ടിരുന്നുവെന്ന് സംശയിക്കുന്നതായി ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) കോടതിയെ അറിയിച്ചു.
ഗൂഢാലോചനയുടെ മുഴുവൻ വ്യാപ്തിയും പുറത്തുകൊണ്ടുവരാൻ റാണയെ കസ്റ്റഡിയിൽ വേണമെന്നും അന്വേഷണ ഏജൻസി ആവശ്യപ്പെട്ടു. 17 വർഷം മുമ്പ് നടന്ന സംഭവങ്ങൾ വീണ്ടും അന്വേഷിക്കാൻ റാണയെ വിവിധ സ്ഥലങ്ങളിലേക്ക് കൊണ്ടുപോകേണ്ടതുണ്ട്. മറ്റേതെങ്കിലും നഗരം ലക്ഷ്യമിട്ട് സമാനമായ ഗൂഢാലോചനകൾ നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ടതുണ്ടെന്നും എൻ.ഐ.എ അറിയിച്ചു.
തുടർന്ന് റാണയെ 18 ദിവസത്തേക്ക് എൻ.ഐ.എ കസ്റ്റഡിയിൽ വിട്ടു. ഓരോ 24 മണിക്കൂറിലും റാണയെ വൈദ്യപരിശോധനക്ക് വിധേയമാക്കണമെന്നും ഒന്നിടവിട്ട ദിവസങ്ങളിൽ അഭിഭാഷകനെ കാണാൻ അനുവദിക്കണമെന്നും കോടതി നിർദേശം നൽകി. എൻ.ഐ.എ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ കേൾക്കാവുന്ന ദൂരത്തിൽ അഭിഭാഷകരുമായി കൂടിക്കാഴ്ച നടത്താനാണ് അനുമതി. പേന ഉപയോഗിക്കാനും റാണക്ക് അനുമതി നൽകി. പ്രതിയെ ഹാജരാക്കവേ എൻ.ഐ.എ ഡി.ഐ.ജിമാർ, ഐ.ജി, ഡൽഹി പൊലീസിലെ അഞ്ച് ഡി.സി.പിമാർ എന്നിവർ കോടതി പരിസരത്ത് ഉണ്ടായിരുന്നു. 2008ൽ മുംബൈയിൽ നടന്ന ഭീകരാക്രമണത്തിൽ 166 േപരാണ് കൊല്ലപ്പെട്ടത്.
ചോദ്യം ചെയ്യാൻ തുടങ്ങി
ന്യൂഡൽഹി: അമേരിക്കയിൽ നിന്ന് ഇന്ത്യയിലെത്തിച്ച മുംബൈ ഭീകരാക്രമണക്കേസ് പ്രതി തഹാവുർ ഹുൈസൻ റാണയെ ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) ചോദ്യം ചെയ്യാൻ തുടങ്ങി. ഡൽഹി കോടതി 18 ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടതിനെ തുടർന്ന് വെള്ളിയാഴ്ച രാവിലെ റാണയെ എൻ.ഐ.എ ഹെഡ് ക്വാർട്ടേഴ്സിൽ എത്തിച്ചു.
സി.ജി.ഒ കോംപ്ലക്സിലെ ഭീകരവിരുദ്ധ ഏജൻസിയുടെ ആസ്ഥാനത്ത് അതീവ സുരക്ഷാ സെല്ലിലാണ് പ്രതിയെ പാർപ്പിച്ചിരിക്കുന്നത്. എൻ.ഐ.എ ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ (ഡി.ഐ.ജി) ജയ റോയിയുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ. കേസിലെ ഗൂഢാലോചന മുഴുവൻ പുറത്തുകൊണ്ടുവരാൻ പ്രതിയെ വിശദമായി ചോദ്യം ചെയ്യുമെന്ന് അന്വേഷണ സംഘം പ്രസ്താവനയിൽ പറഞ്ഞു. ഭീകരാക്രമണം ആസൂത്രണംചെയ്ത പാകിസ്താൻ ആസ്ഥാനമായുള്ള ഭീകര സംഘടന ലശ്കറെ ത്വയ്യിബയുമായുള്ള റാണയുടെ ബന്ധം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ചോദ്യം ചെയ്യലിലൂടെ പുറത്തുവരുമെന്നാണ് കരുതുന്നത്. ഗൂഢാലോചനയിൽ പ്രധാനിയായ അമേരിക്കൻ പൗരൻ ഡേവിഡ് കോൾമാൻ ഹെഡ് ലിയുമായുള്ള ബന്ധം സംബന്ധിച്ചും ചോദ്യം ചെയ്യും. 2008 നവംബർ 13നും 21നും ഇടയിൽ ഭാര്യ സമ്രാസ് റാണ അക്തറിനൊപ്പം റാണ ഉത്തർപ്രദേശിലെ ഹാപൂർ, ആഗ്ര, ഡൽഹി, കൊച്ചി, അഹ്മദാബാദ്, മുംബൈ എന്നിവിടങ്ങളിൽ സന്ദർശനം നടത്തിയിരുന്നു. ഇതിന്റെ വിശദാംശങ്ങളും ചോദ്യം െചയ്യലിലൂടെ പുറത്തുവരുമെന്നാണ് കരുതുന്നത്.
എൻ.ഐ.എ തലപ്പത്തുള്ളത് 26/11ലെ ഹീറോ
മുംബൈ: മുംബൈ ഭീകരാക്രമണത്തിൽ ഭീകരരെ ധീരമായി നേരിട്ട മുംബൈയുടെ ഹീറോ എൻ.ഐ.എ തലപ്പത്തിരിക്കുമ്പോഴാണ് പ്രതി തഹാവുർ റാണയുടെ ചോദ്യം ചെയ്യൽ നടക്കുന്നത്. എൻ.ഐ.എയുടെ ഡയറക്ടറായ സദാനന്ദ് വസന്ത് ദാത്തെക്ക് അന്ന് ഭീകരരുമായുള്ള പോരാട്ടത്തിലാണ് പരിക്കേറ്റത്. ആക്രമണം നടന്ന 2008 നവംബറിൽ മുംബൈയിൽ അഡീഷനൽ കമീഷണറായിരുന്നു അദ്ദേഹം. പരിക്കേറ്റിട്ടും ഭീകരരായ അജ്മൽ കസബിനോടും അബു ഇസ്മായിലിനോടും ധീരമായ പോരാട്ടമാണ് ദാത്തെ നടത്തിയത്. കഴിഞ്ഞവർഷം മാർച്ചിലാണ് എൻ.ഐ.എയുടെ ഡയറക്ടർ ജനറലായി നിയമിച്ചത്. 1990 ബാച്ച് മഹാരാഷ്ട്ര കേഡർ ഐ.പി.എസ് ഉദ്യോഗസ്ഥനാണ്. 2007ൽ ധീരതക്കുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡലും ലഭിച്ചിച്ചുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.