ഇഷ ഫൗണ്ടേഷന് ആശ്വാസം; നടപടി വേണ്ടെന്ന് സുപ്രീംകോടതി
text_fieldsന്യൂഡൽഹി: ജഗ്ഗി വാസുദേവിന്റെ ഇഷ ഫൗണ്ടേഷന്റെ നിർമാണ പ്രവർത്തനങ്ങൾക്കെതിരെ നടപടി വേണ്ടെന്ന് സുപ്രീംകോടതി. പരിസ്ഥിതി മാനദണ്ഡങ്ങൾ ലംഘിച്ചുവെന്നാരോപിച്ച് തമിഴ്നാട് മലിനീകരണ നിയന്ത്രണ ബോർഡിന്റെ കാരണം കാണിക്കൽ നോട്ടീസുകൾ റദ്ദാക്കിയ മദ്രാസ് ഹൈകോടതി ഉത്തരവിൽ ഇടപെടാൻ സുപ്രീംകോടതി വിസമ്മതിച്ചു. നിർബന്ധിത നടപടിയെടുക്കരുതെന്നും ജസ്റ്റിസുമാരായ സൂര്യകാന്ത്, എൻ കോടീശ്വർ സിങ് എന്നിവരടങ്ങിയ ബെഞ്ച് നിർദേശിച്ചു. അതേസമയം, യോഗാകേന്ദ്രം പരിസ്ഥിതി മാനദണ്ഡങ്ങളും നിർദേശങ്ങളും പാലിക്കണം. നിയമവിരുദ്ധ നിർമാണങ്ങൾ ക്രമപ്പെടുത്തുന്നതിന് ഈ ഉത്തരവ് കീഴ്വഴക്കമല്ലെന്നും കോടതി വ്യക്തമാക്കി.
കോയമ്പത്തൂരിലെ വെള്ളിയാംഗിരിയുടെ താഴ്വരയിൽ പാരിസ്ഥിതിക അനുമതിയില്ലാതെ ഇഷ ഫൗണ്ടേഷൻ വൻ നിർമാണങ്ങൾ നടത്തിയത് വിവാദമായിരുന്നു. നിർബന്ധിത പരിസ്ഥിതി അനുമതി നേടാതെ 2006നും 2014നും ഇടയിൽ കെട്ടിടങ്ങൾ നിർമിച്ചതിന് നൽകിയ കാരണം കാണിക്കൽ നോട്ടീസായിരുന്നു മദ്രാസ് ഹൈകോടതി റദ്ദാക്കിയത്. രണ്ട് വർഷത്തിനുശേഷം മലിനീകരണ നിയന്ത്രണ ബോർഡ് സുപ്രീംകോടതിയിൽ അപ്പീൽ സമർപ്പിക്കുകയായിരുന്നു. ഉത്തരവ് ഇഷ ഫൗണ്ടേഷനിലെ വസ്തുവകകളുടെ പരിശോധനക്ക് തടസ്സമാകരുതെന്നും യോഗ, ധ്യാനകേന്ദ്രത്തിൽ പരിസ്ഥിതി മാനദണ്ഡങ്ങൾ പാലിക്കണമെന്നും തമിഴ്നാട് അഡ്വക്കറ്റ് ജനറൽ പി.എസ്. രാമൻ പറഞ്ഞു. സംരക്ഷിത വനത്തിന്റെ സമീപത്തായതിനാൽ മറ്റ് കെട്ടിടങ്ങൾ നിർമിക്കുന്നത് തടയാൻ പരിശോധന നടത്താൻ അനുവദിക്കണമെന്ന് രാമൻ ആവശ്യപ്പെട്ടു.
പരിശോധിക്കാൻ സംസ്ഥാനത്തെ ഉദ്യോഗസ്ഥരെ അനുവദിക്കരുതെന്ന് ഇഷ ഫൗണ്ടേഷനുവേണ്ടി ഹാജരായ അഭിഭാഷകൻ മുകുൾ റോഹ്തഗി പറഞ്ഞു. എന്നാൽ, പരിസ്ഥിതി മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ ഇളവില്ലെന്ന് ബെഞ്ച് പറഞ്ഞു. നിർമാണത്തിന് മുൻകൂർ അനുമതിയും ആവശ്യമാണ്. കെട്ടിടങ്ങൾ പൊളിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ടതാണ് ആശങ്കയെന്നും കോടതി അഭിപ്രായപ്പെട്ടു. ഇഷ ഫൗണ്ടേഷനെതിരെ പുറപ്പെടുവിച്ച കാരണം കാണിക്കൽ നോട്ടീസ് റദ്ദാക്കിയ ഉത്തരവിനെതിരെ രണ്ട് വർഷത്തിനുശേഷം അപ്പീലുമായി എത്തിയതിന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിനെ ബെഞ്ച് വിമർശിച്ചിരുന്നു. ഹരജി തള്ളിയതായി സുപ്രീംകോടതിയുടെ മുദ്ര പതിപ്പിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗസ്ഥർ നടത്തിയ ‘സൗഹൃദ മത്സരം’ എന്നായിരുന്നു കോടതി വിശേഷിപ്പിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.