സായിബാബ കേസ് ഹൈകോടതി വീണ്ടും കേട്ട് തീർപ്പാക്കണമെന്ന് സുപ്രീംകോടതി
text_fieldsന്യൂഡൽഹി: മാവോവാദി ബന്ധം ആരോപിച്ച് രജിസ്റ്റർ ചെയ്ത യു.എ.പി.എ കേസിൽ നിന്ന് മുൻ ഡൽഹി സർവകലാശാല പ്രഫസർ ജി.എൻ. സായിബാബയെ കുറ്റമുക്തനാക്കിയ ബോംബെ ഹൈകോടതി വിധി സുപ്രീംകോടതി റദ്ദാക്കി.
വിഷയം ബോംബെ ഹൈകോടതിയുടെ മറ്റൊരു ബെഞ്ച് പുതുതായി കേട്ട് നാലു മാസത്തിനകം തീർപ്പാക്കണമെന്ന് ജസ്റ്റിസുമാരായ എം.ആർ. ഷാ അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു. ഹൈകോടതി വിധിക്കെതിരെ മഹാരാഷ്ട്ര സർക്കാർ സമർപ്പിച്ച അപ്പീലിലാണ് സുപ്രീംകോടതി ഉത്തരവ്.
ബോംബെ ഹൈകോടതിയുടെ നാഗ്പുർ ബെഞ്ച് നേരത്തെ പുറപ്പെടുവിച്ച വിധി സ്വാധീനിക്കാതെ കേസിന്റെ എല്ലാ വശങ്ങളും ഹൈകോടതിക്ക് പുതുതായി പരിശോധിക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. കേസിന്റെ മെറിറ്റുമായി ബന്ധപ്പെട്ട് കോടതി ഒരു അഭിപ്രായ പ്രകടനവും നടത്തിയിട്ടില്ല. സായിബാബയുടെയും സർക്കാറിന്റെയും അഭിഭാഷകർക്കുള്ള മുഴുവൻ വാദഗതികളും ഹൈകോടതി മുമ്പാകെ വെക്കണമെന്നും ബെഞ്ച് വ്യക്തമാക്കി.
ചൊവ്വാഴ്ച സുപ്രീംകോടതി കേസ് അന്തിമവാദത്തിനെടുത്തപ്പോൾ സായിബാബക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ആർ. ബസന്ത് വിഷയം ഹൈകോടതിയിലേക്ക് തന്നെ മടക്കി പുതുതായി വാദം കേൾക്കാമെന്ന നിർദേശം മുന്നോട്ടുവെച്ചിരുന്നു. തന്റെ കക്ഷിയുമായി ഇക്കാര്യം ചർച്ച ചെയ്യാൻ സാവകാശം വേണമെന്നും ബസന്ത് ആവശ്യപ്പെട്ടു.
ഹൈകോടതിയിലേക്ക് കേസ് മാറ്റുകയാണെങ്കിൽ നേരത്തെ ഹൈകോടതി പുറപ്പെടുവിച്ച വിധി റദ്ദാക്കണമെന്ന് മഹാരാഷ്ട്ര സർക്കാറിന് വേണ്ടി അഡീഷനൽ സോളിസിറ്റർ ജനറൽ എസ്.വി. രാജു ആവശ്യപ്പെട്ടു. ഇത് അംഗീകരിച്ചാണ് വിധി റദ്ദാക്കി ഹൈകോടതിയിലേക്ക് തന്നെ വീണ്ടുമൊരിക്കൽ കൂടി കേസ് മടക്കാൻ സുപ്രീംകോടതി വിധിച്ചത്. കക്ഷികൾക്കിടയിലുണ്ടായ സമവായത്തിന്റെ അടിസ്ഥാനത്തിലും ഇരു കക്ഷികളുടെയും അഭിഭാഷകരുടെ അനുവാദത്തോടെയും കേസിന്റെ മെറിറ്റിലേക്ക് കടക്കാതെ വീണ്ടുമൊരിക്കൽ കൂടി പരിഗണിക്കാനായി ബോംബെ ഹൈകോടതിയിലേക്ക് തിരിച്ചയക്കുകയാണെന്ന് ബെഞ്ച് ഉത്തരവിൽ വ്യക്തമാക്കി. യു.എ.പി.എ ചുമത്താനുള്ള അനുമതി നൽകിയത് ക്രമവിരുദ്ധമായാണ് എന്ന് കണ്ടെത്തിയാണ് കേസിന്റെ മെറിറ്റിലേക്ക് പോകാതെ ബോംബെ ഹൈകോടതി സായിബാബയെ കുറ്റമുക്തനാക്കിയത്.
എന്നാൽ തൊട്ടടുത്ത ദിവസം ശനിയാഴ്ച സുപ്രീംകോടതി പ്രത്യേകം തുറന്ന് കേസ് അടിയന്തരമായി കേട്ട് വിധി സ്റ്റേ ചെയ്തതിനാൽ സായിബാബ ജയിലിൽ തുടരുകയാണ്. സായിബാബക്കെതിരെ ആരോപിച്ചിട്ടുള്ളത് സമൂഹത്തിന്റെ താൽപര്യങ്ങൾക്കും ഇന്ത്യയുടെ പരമാധികാരത്തിനും അഖണ്ഡതക്കുമെതിരായ ഗുരുതര കുറ്റകൃത്യമാണെന്നും വിചാരണ കോടതി അദ്ദേഹത്തെ ശിക്ഷിച്ചത് തെളിവുകളുടെ അടിസ്ഥാനത്തിലാണെന്നും ജസ്റ്റിസ് എം.ആർ. ഷാ അധ്യക്ഷനായ ബെഞ്ച് നേരത്തെ നിരീക്ഷിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.