സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവം; മുംബൈ പൊലീസ് പ്രതിയെ കണ്ടെത്തിയതിങ്ങനെ
text_fieldsമുംബൈ: നടൻ സെയ്ഫ് അലി ഖാനെ കുത്തിയ കേസിലെ പ്രതിയെ മൂന്ന് ദിവസത്തോളം നീണ്ട അന്വേഷണത്തിന് ശേഷം താനെയിൽ നിന്ന് മുംബൈ പൊലീസ് പിടികൂടി. ഷെരീഫുൾ ഇസ്ലാം ഷെഹ്‌സാദ് മുഹമ്മദ് രോഹില അമിൻ ഫക്കീർ എന്ന 30 കാരനാണ് പിടിയിലായത്. ഇയാൾ ബംഗ്ലാദേശിൽ നിന്ന് ഇന്ത്യയിലേക്ക് അനധികൃതമായി പ്രവേശിച്ചതിന് ശേഷം വിജയ് ദാസ് എന്ന പേരിൽ മുംബൈയിൽ താമസിക്കുകയായിരുന്നു എന്ന് പൊലീസ് അറിയിച്ചു.
പ്രതി മാസങ്ങൾ മുമ്പാണ് മുംബൈയിൽ എത്തുന്നത്. കുറച്ച് ദിവസം മുംബൈ നഗരത്തിലും തുടർന്ന് പരിസര പ്രദേശങ്ങളിലും താമസിച്ചു. വെയ്റ്ററായും കെട്ടിട നിർമാണ തൊഴിലാളിയായും ജോലി ചെയ്യുന്ന ആളാണ് വിജയ് ദാസ്. നേരത്തേ മുംബൈയിലെ പബ്ബിലും ജോലി ചെയ്തിട്ടുണ്ട്. കേസിൽ പ്രതിയെന്ന് സംശയിക്കുന്ന ഒരാളെ ഛത്തീസ്ഗഢിൽ നിന്ന് നേരത്തേ പിടികൂടിയിരുന്നു. അതിനു ശേഷം മധ്യപ്രദേശിൽ നിന്നും ഒരാളെ കസ്റ്റഡിയിലെടുക്കുകയുണ്ടായി.
പ്രതിയെ കണ്ടെത്തുന്നതിനായി മുംബൈ പൊലീസും സിറ്റി ക്രൈംബ്രാഞ്ചും 20ഓളം ടീമുകൾ രൂപീകരിച്ചിരുന്നു. സംശയം തോന്നിയവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. പ്രതിയെ ദാദർ റെയിൽവേ സ്റ്റേഷന് പുറത്ത് മൂന്ന് തവണ കണ്ടതായി പൊലീസ് കണ്ടെത്തി. നൂറുകണക്കിന് സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കുകയും ചെയ്തു. തുടർന്ന് അക്രമി പ്രദേശത്തെ ഒരു ലേബർ കോൺട്രാക്ടറെ സന്ദർശിച്ചതായി കണ്ടെത്തുകയായിരുന്നു.
ലേബർ കോൺട്രാക്ടറെ സമീപിച്ചപ്പോൾ പ്രതിയെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും പൊലീസിന് ലഭിച്ചതായി വാർത്ത ഏജൻസിയായ പി.ടി.ഐ റിപ്പോർട്ട് ചെയ്യുന്നു. കരാറുകാരനിൽ നിന്നുള്ള വിവരത്തിന്‍റെ അടിസ്ഥാനത്തിൽ, താനെ വെസ്റ്റിലെ ഹിരാനന്ദാനി എസ്റ്റേറ്റിലെ ടി.സി.എസ് കോൾ സെന്‍ററിന് പിന്നിലുള്ള മെട്രോ നിർമാണ സ്ഥലത്തിന് സമീപം വനപ്രദേശത്തുള്ള ലേബർ ക്യാമ്പിൽ നിന്ന് പൊലീസ് പ്രതിയെ കണ്ടെത്തുകയായിരുന്നു. പ്രതി മുമ്പ് താനെ ആസ്ഥാനമായുള്ള ഹോട്ടലിലും ജോലി ചെയ്തിരുന്നു.
വ്യാഴാഴ്ച പുലർച്ചെയാണ് സെയ്ഫ് അലി ഖാനെ അക്രമി കുത്തി പരിക്കേൽപ്പിച്ചത്. കഴുത്തിലും നട്ടെല്ലിനു സമീപത്തും കൈയിലും ഉൾപ്പെടെ പരിക്കേറ്റ താരം മുംബൈയിലെ ലീലാവതി ആശുപത്രിയിൽ ചികിത്സയിലാണ്. സെയ്ഫിന്റെ ആരോഗ്യനില മെച്ചപ്പെട്ടുവരുന്നതായി ഡോക്ടർമാർ അറിയിച്ചു. അക്രമിയുടെ ലക്ഷ്യം മോഷണം തന്നെയാണോ എന്ന കാര്യത്തിലും സംശയമുണ്ട്. സെയ്ഫിന് ആറ് തവണ കുത്തേറ്റതിൽ രണ്ടെണ്ണം ആഴത്തിലുള്ളതായിരുന്നു. നടനെ കുടുംബാംഗങ്ങളും ജോലിക്കാരും ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്. താരം അപകടനില തരണം ചെയ്തതായാണ് വിവരം. അദ്ദേഹത്തെ ഐ.സി.യുവിൽ നിന്ന് മുറിയിലേക്ക് മാറ്റി. തിങ്കളാഴ്ചയോടെ സെയ്ഫ് അലി ഖാനെ ഡിസ്ചാർജ് ചെയ്യാനാകുമെന്ന് ഡോക്ടർമാർ അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.