സംഭൽ മസ്ജിദ് പ്രസിഡന്റിന് ഇടക്കാല ജാമ്യമില്ല
text_fieldsസംഭൽ (യു.പി): ഉത്തർപ്രദേശിലെ സംഭൽ ഷാഹി ജുമാമസ്ജിദിലെ സർവേക്കിടെയുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മസ്ജിദ് പ്രസിഡന്റ് സഫർ അലിയുടെ ഇടക്കാല ജാമ്യപേക്ഷ കോടതി തള്ളി. അഡീഷനൽ ജില്ല ജഡ്ജി (രണ്ട്) നിർഭയ് നാരായൺ റായാണ് ജാമ്യാപേക്ഷ തള്ളിയത്. അലിക്ക് ഇടക്കാല ജാമ്യം അനുവദിക്കണമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ വാദിച്ചു. എന്നാൽ, ജനക്കൂട്ടത്തെ സംഘടിപ്പിക്കൽ, അക്രമത്തിന് പ്രേരിപ്പിക്കൽ, പൊതുമുതൽ നശിപ്പിക്കൽ തുടങ്ങിയ ഗുരുതരമായ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി പ്രോസിക്യൂഷൻ ഇതിനെ എതിർത്തു. തുടർന്ന് ഇടക്കാല ജാമ്യം നിഷേധിച്ച കോടതി അപേക്ഷ ഏപ്രിൽ രണ്ടിന് വീണ്ടും പരിഗണിക്കാൻ മാറ്റി.
അറസ്റ്റിലായ അന്നുതന്നെ സഫർ അലി ചന്ദൗസി കോടതിയെ സമീപിച്ചെങ്കിലും ജാമ്യാപേക്ഷ തള്ളി. തുടർന്ന് രണ്ട് ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ മൊറാദാബാദ് ജയിലിലേക്ക് മാറ്റുകയായിരുന്നു. സംഘർഷത്തെ കുറിച്ച് അന്വേഷിക്കാൻ യു.പി സർക്കാർ നിയോഗിച്ച ജുഡീഷ്യൽ കമീഷന് മൊഴി നൽകുന്നത് തടയാൻ പൊലീസ് അലിയെ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് സഹോദരൻ താഹിർ അലി ആരോപിച്ചിരുന്നു.
റോഡിലും മേൽക്കൂരയിലും ജുമുഅ നമസ്കാരത്തിന് വിലക്ക്
സംഭൽ: ഉത്തർപ്രദേശിലെ സംഭലിൽ റോഡിലും മേൽക്കൂരയിലും ജുമുഅ നമസ്കരിക്കുന്നത് വിലക്കി പൊലീസ്. കഴിഞ്ഞ ദിവസം പെരുന്നാൾ നമസ്കാരവുമായി ബന്ധപ്പെട്ടും ഇത്തരം നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. അപകടം ഒഴിവാക്കാനാണ് മേൽക്കൂരയിലെ വിലക്കെന്നും സുരക്ഷ മുൻനിർത്തിയും ഗതാഗത തടസ്സമുണ്ടാകാതിരിക്കാനുമാണ് റോഡിൽ നമസ്കാരം വിലക്കിയതെന്നും അഡീഷനൽ പൊലീസ് സൂപ്രണ്ട് ശ്രീഷ് ചന്ദ്ര പറഞ്ഞു.
റമദാനിലെ അവസാന ജുമുഅ പരിഗണിച്ച് അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ മേഖലയിൽ കൂടുതൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. നമസ്കാരത്തിന് നിയന്ത്രണം ഏർപ്പെടുത്തുന്നതിനെതിരെ അലഹബാദ് ഹൈകോടതിയെ സമീപിക്കുമെന്ന് സമാജ്വാദി പാർട്ടി എം.പി സിയാഉറഹ്മാൻ ബർഖ് പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.