പട്ടികവിഭാഗ സംവരണത്തിലെ മേൽത്തട്ട്; കേന്ദ്രത്തിന് നിലപാടില്ലെന്ന് കോൺഗ്രസ്
text_fieldsന്യൂഡൽഹി: പട്ടികജാതി-പട്ടികവർഗ സംവരണത്തിൽ (എസ്.സി-എസ്.ടി) മേൽത്തട്ടുകാരെ നിർണയിക്കാനുള്ള സുപ്രീംകോടതി നിർദേശത്തിൽ കേന്ദ്രത്തിന് വ്യക്തമായ നിലപാടില്ലെന്ന് വിമർശിച്ച് കോൺഗ്രസ്. സംവരണം അവസാനിപ്പിക്കണമെന്ന നിലപാടാണ് ബി.ജെ.പിക്കെന്ന് കോൺഗ്രസ് ദേശീയാധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു. അതുകൊണ്ടാണ് കോടതി നിർദേശം വന്ന് ആഴ്ചകൾ കഴിഞ്ഞും വിഷയത്തിൽ പാർലമെന്റിൽ തീരുമാനമെടുക്കാതിരുന്നത്. വിഷയത്തിലെ നിലപാടില്ലായ്മ മറയ്ക്കാൻ, നിർദേശം നടപ്പിലാക്കില്ലെന്നുപറഞ്ഞ് സർക്കാർ തടിയൂരുകയാണെന്നും ഖാർഗെ പറഞ്ഞു.
തൽക്കാലം വിഷയം അവസാനിപ്പിക്കുക മാത്രമാണ് ചെയ്തതെന്നാണ് പ്രതിപക്ഷ കക്ഷികളടക്കമുള്ളവരുയർത്തുന്ന വിമർശനം. എസ്.സി-എസ്.ടി വിഭാഗങ്ങളിൽ മേല്‍ത്തട്ടുകാരെ തരംതിരിച്ച് സംവരണ പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന സുപ്രീംകോടതി നിർദേശം നടപ്പാക്കേണ്ടെന്ന് വെള്ളിയാഴ്ച വൈകീട്ട് ചേർന്ന കേന്ദ്രമന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു. മേൽത്തട്ടുകാരെ തീരുമാനിക്കാനുള്ള വ്യവസ്ഥ ഭരണഘടനയിൽ ഇല്ലെന്നായിരുന്നു വിഷയത്തിൽ സർക്കാർ നിലപാട് വ്യക്തമാക്കി കേന്ദ്രമന്ത്രി അശ്വനി വൈഷ്ണവ് പറഞ്ഞത്.
എന്നാൽ, നിർദേശം നൽകുന്നതിലേക്ക് കോടതിയെ നയിച്ച സംവരണ വിഭാഗങ്ങളിലെ അതിപിന്നാക്ക സമുദായങ്ങളടക്കം വിഷയങ്ങളിൽ സർക്കാർ ഇനിയും നയം വ്യക്തമാക്കിയിട്ടില്ല. വിധി പൂർണമായി തള്ളുന്നത് തെക്കൻ സംസ്ഥാനങ്ങളിൽ ബി.ജെ.പിക്ക് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ.
വിധിയെ അനുകൂലിച്ചാൽ സംവരണ വിരുദ്ധരെന്നുകാണിച്ച് ഹിന്ദുത്വ വോട്ടുബാങ്കിൽ വിള്ളലുണ്ടാക്കാൻ പ്രതിപക്ഷത്തിന് കഴിയുമെന്നും പാർട്ടി നേതൃത്വം വിലയിരുത്തുന്നു. വിഷയം പാർലമെന്റിൽ അവതരിപ്പിക്കുകയും കോടതി നിർദേശമടക്കം ഭാവിയിൽ സംവരണത്തിലുണ്ടായേക്കാവുന്ന ഇടപെടലുകളും റദ്ദുചെയ്യുന്ന രീതിയിൽ നിയമനിർമാണം നടക്കുകയായിരുന്നു വേണ്ടതെന്നാണ് കോൺഗ്രസ് നിലപാട്. തൊട്ടുകൂടായ്മ നിലനിൽക്കുന്ന കാലം വരെ സംവരണം വേണമെന്നും സംവരണം നിലനിർത്താനായി പോരാടുമെന്നും ശനിയാഴ്ച മാധ്യമങ്ങളെ കണ്ട കോൺഗ്രസ് അധ്യക്ഷൻ ഖാർഗെ പറഞ്ഞു.
എസ്.സി-എസ്.ടി വിഭാഗങ്ങളെക്കുറിച്ച് അവർ ഗൗരവമായി ചിന്തിച്ചിട്ടില്ലെന്നാണ് കോടതിയുടെ നിർദേശം തെളിയിക്കുന്നത്. പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾക്ക് ജോലി ലഭിക്കുന്നില്ല. എസ്.സിക്കാരാരും ഉന്നത പദവിയിലില്ല. പട്ടികജാതി-പട്ടികവർഗക്കാരെ ക്രീമിലെയറിൽ തരംതിരിച്ച് അടിച്ചമർത്താനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ക്രീമിലെയർ നിർദേശം നടപ്പാക്കില്ലെന്ന് ഉറപ്പാക്കാൻ സർക്കാർ പാർലമെന്റിൽ നിയമം കൊണ്ടുവന്ന് വിധി അസാധുവാക്കണമായിരുന്നു. മണിക്കൂറുകൾക്കുള്ളിൽ ബില്ലുകൾ തയാറാക്കുന്ന സർക്കാറിന് വിധി വന്നിട്ട് 15 ദിവസമായിട്ടും നിയമനിർമാണത്തിന് സാധിച്ചില്ലെന്നും ഖാർഗെ പറഞ്ഞു.
എസ്.സി -എസ്.ടി സംവരണത്തിനുള്ളിൽ ഉപസംവരണത്തിന് അംഗീകാരം നൽകിക്കൊണ്ടായിരുന്നു സുപ്രീം കോടതിയുടെ നിർണായക വിധി. കൂടുതൽ അർഹതയുള്ളവർക്ക് പ്രത്യേക ക്വോട്ട നൽകുന്നത് ഭരണഘടനാ വിരുദ്ധമല്ലെന്നാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഏഴംഗ ബെഞ്ച് വിധിച്ചത്. എസ്.സി- എസ്.സി ക്വോട്ടയിൽ ഉപസംവരണം പാടില്ലെന്ന 2004ലെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിധിയാണ് ഏഴംഗ ബഞ്ച് തിരുത്തിയത്. പഞ്ചാബ്, തമിഴ്നാട് സംസ്ഥാനങ്ങൾ നൽകിയ ഉപസംവരണം സുപ്രീംകോടതി ഇതുവഴി ശരിവെക്കുകയായിരുന്നു.
തീരുമാനത്തിന് പിന്നിൽ ഘടകകക്ഷി സമ്മർദ്ദവും
ന്യൂഡൽഹി: എസ്.സി-എസ്.ടി വിഭാഗങ്ങളിൽ മേല്‍ത്തട്ടുകാരെ തരംതിരിച്ച് സംവരണ പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന സുപ്രീംകോടതി നിർദേശം നടപ്പാക്കേണ്ടെന്ന് കേന്ദ്രസർക്കാർ തീരുമാനിച്ചതിന് പിന്നിൽ ഘടകകക്ഷി സമ്മർദ്ദവും. കോടതി നിർദേശത്തിനുപിന്നാലെ എൻ.ഡി.എ ഘടകകക്ഷികളിൽ നിന്നടക്കം സർക്കാരിന് സമ്മർദം ശക്തമായിരുന്നു.
എൻ.ഡി.എയിലെ നിർണായക പങ്കാളിയായ ടി.ഡി.പി അടക്കമുള്ളവരെ കണക്കാക്കിയാണ് വിഷയത്തിൽ സർക്കാർ തന്ത്രപരമായ നിലപാട് സ്വീകരിക്കുന്നതെന്നാണ് സൂചന. ഉപവിഭാഗങ്ങൾക്കുള്ള സംവരണം കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ടി.ഡി.പി ഉയർത്തിക്കാട്ടിയ ഉറപ്പായിരുന്നു. പട്ടികജാതി പട്ടികവർഗങ്ങളിലെ ഉപവിഭാഗങ്ങൾക്ക് സംവരണം നൽകണമെങ്കിൽ സർക്കാർ പ്രതിപക്ഷ ആവശ്യമായ ജാതി സെൻസസ് നടത്തേണ്ടിവരും. വിഷയത്തിൽ പുനഃപരിശോധനാ ഹരജി നൽകണമെന്ന് എൻ.ഡി.എ ഘടകക്ഷി ലോക് ജനശക്തി പാര്‍ട്ടി നേതാവും കേന്ദ്ര സഹമന്ത്രിയുമായ ചിരാഗ് പാസ്വാൻ കേന്ദ്രമന്ത്രിസഭാ യോഗത്തിൽ ആവശ്യമുന്നയിച്ചിരുന്നു.
സംവരണത്തിലെ മാറ്റങ്ങള്‍ വലിയ പ്രത്യാഘാതം ഉണ്ടാക്കുമെന്നും ചിരാഗ് ചൂണ്ടിക്കാട്ടി. പിന്നാലെ കൂടുതൽ ഘടകകക്ഷികൾ വിഷയത്തിൽ രംഗത്തുവന്നത് സർക്കാറിനെ കൂടുതൽ സമ്മർദത്തിലാക്കിയിരുന്നു. വിഷയത്തിൽ ഇൻഡ്യാ മുന്നണിയിലും ആശയക്കുഴപ്പമുണ്ട്. നേരത്തെ ബി.എസ്.പി അധ്യക്ഷ മായാവതി കോടതി നിർദേശത്തെ എതിർത്തപ്പോൾ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഢിയും വിധി അനുകൂലിച്ച് രംഗത്തെത്തിയിരുന്നു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.