ക്രൈസ്തവ, മുസ്ലിം മതങ്ങളിലെത്തിയവർക്ക് പട്ടികജാതി പദവി: വിഷയം പഠിക്കാൻ കേന്ദ്രം
text_fieldsന്യൂഡൽഹി: പട്ടികജാതി വിഭാഗത്തില്‍നിന്നു ക്രൈസ്തവ, മുസ്ലിം മതങ്ങളിലേക്ക് പരിവര്‍ത്തനം ചെയ്തവർക്ക് പട്ടികജാതി പദവി നൽകുന്നത് സംബന്ധിച്ച് പഠിക്കാൻ സമിതി രൂപവത്കരിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ.
കേന്ദ്രമന്ത്രി അധ്യക്ഷനും നീതിന്യായ മേഖലയിൽനിന്നുള്ള ഒരംഗവും റിട്ടയേർഡ് കേന്ദ്ര സർക്കാർ സെക്രട്ടറിയും അടങ്ങുന്ന മൂന്നംഗ സമിതിയാണ് രൂപവത്കരിക്കുന്നത്. പട്ടിക ജാതി പദവി ഹിന്ദു, സിഖ്, ബുദ്ധ വിഭാഗങ്ങള്‍ക്കു മാത്രമായി പരിമിതപ്പെടുത്തരുതെന്നും ക്രൈസ്തവ, മുസ്ലിം വിഭാഗത്തില്‍ പെട്ടവരെകൂടി ഉള്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ടു നല്കിയ ഹരജി സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കെയാണ് കേന്ദ്രം വിഷയം പഠിക്കാൻ ഒരുങ്ങുന്നത്.
ദേശീയ ന്യൂനപക്ഷ കമീഷന്റെ 2008ലെ 'മുസ്ലിം, ക്രൈസ്തവ സമുദായങ്ങളിലെ ദലിതര്‍' എന്ന റിപ്പോര്‍ട്ടില്‍ ഈ വിഭാഗങ്ങളെയും പട്ടികജാതി പരിഗണനയിൽ ഉള്‍പ്പെടുത്തണമെന്ന് നിർദേശിച്ചിരുന്നു. 1950ലെ ഭരണഘടന (പട്ടികജാതി) ഉത്തരവ് ഇല്ലാതാക്കി എല്ലാ ദലിതർക്കും പട്ടികജാതി പദവി നൽകണമെന്ന് 2007ൽ രംഗനാഥ് മിശ്ര കമീഷനും നിർദേശിച്ചിരുന്നു. 1950ലെ ഉത്തരവ് അനുസരിച്ചാണ് പട്ടികജാതിയിൽ എതൊക്ക വിഭാഗങ്ങൾ വരും എന്ന് നിശ്ചയിക്കുന്നത്.
ഹിന്ദു, സിഖ്, ബുദ്ധ മതങ്ങളില്‍ ഒഴികെ മറ്റു മതവിശ്വാസങ്ങളിലേക്കു പരിവര്‍ത്തനം ചെയ്തവരെ പിന്നീട് പട്ടികജാതി വിഭാഗമായി കണക്കാക്കില്ല. ഭരണഘടന ഉത്തരവ് അനുസരിച്ച് ആദ്യം ഹിന്ദു വിഭാഗത്തില്‍പെട്ടവരെ മാത്രമാണ് പട്ടികജാതിയായി കണക്കാക്കിയിരുന്നത്. 1956ല്‍ ഇതില്‍ സിഖ് മതത്തിലേക്കും 1990ല്‍ ബുദ്ധ മതത്തിലേക്കും പരിവർത്തനം ചെയ്ത വിഭാഗത്തെയും ഉള്‍പ്പെടുത്തി. ക്രൈസ്തവ, ഇസ്ലാം മതങ്ങളിലേക്ക് പരിവര്‍ത്തനം ചെയ്യുന്നവർക്ക് പട്ടികജാതി വിഭാഗങ്ങള്‍ക്കു ലഭിക്കുന്ന പരിഗണനയോ ആനൂകൂല്യങ്ങളോ ലഭിക്കുന്നില്ല.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.