കോടതിവിധിയിൽ ജോലി പോയത് 16,000ത്തോളം അധ്യാപകർക്ക്; ബംഗാളിലെ സ്കൂളുകൾ പ്രതിസന്ധിയിൽ; ക്ലാസുകൾ നിർത്തിവെക്കുന്നു
text_fieldsവ്യാഴാഴ്ചത്തെ സുപ്രീം കോടതി ഉത്തരവിനെ തുടർന്ന് ജോലി നഷ്ടപ്പെട്ട അധ്യാപകർ
കൊൽക്കത്ത: 25000 അധ്യാപകരുടെയും അനധ്യാപകരുടെയും നിയമനം റദ്ദാക്കിയ കൊൽക്കത്ത ഹൈകോടതി നടപടി സുപ്രീംകോടതി ശരിവെച്ചതിനു പിന്നാലെ കടുത്ത പ്രതിസന്ധിയിലായി പശ്ചിമ ബംഗാളിലെ സ്കൂളുകൾ. വ്യാഴാഴ്ചത്തെ സുപ്രീംകോടതി ഉത്തരവിനെത്തുടർന്ന് 16000ത്തോളം അധ്യാപകരാണ് തൊഴിലിൽ നിന്ന് പുറത്തായത്.
അധ്യാപകരുടെ കുറവ് മൂലം സ്കൂളുകൾ ക്ലാസുകൾ നടത്താൻ ബുദ്ധിമുട്ടുന്നതായി സംസ്ഥാന ഹയർ സെക്കൻഡറി കൗൺസിൽ മുന്നറിയിപ്പ് നൽകി. ‘ഏകദേശം 16,000 അധ്യാപകർക്ക് ജോലി നഷ്ടപ്പെട്ടു. സെക്കൻഡറി, ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി സ്കൂളുകൾ ക്ലാസുകൾ നടത്താൻ ബുദ്ധിമുട്ടും’- വെസ്റ്റ് ബംഗാൾ കൗൺസിൽ ഫോർ ഹയർ സെക്കൻഡറി എഡ്യൂക്കേഷന്റെ പ്രസിഡന്റ് ചിരഞ്ജീബ് ഭട്ടാചാര്യ പറഞ്ഞു.
മിക്ക സ്കൂളുകളിലും പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥികൾക്ക് അടുത്ത ആഴ്ച അധ്യയന വർഷം ആരംഭിക്കാനിരിക്കെയാണ് കോടതി വിധി. ഫലങ്ങൾ പുറത്തുവന്നതിനുശേഷം ജൂണിൽ പതിനൊന്നാം ക്ലാസും ആരംഭിക്കും.
‘പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥികൾക്ക് മൂന്നാമത്തെയും നാലാമത്തെയും സെമസ്റ്റർ ക്ലാസുകളിൽ പങ്കെടുക്കണം. മൂന്നാം സെമസ്റ്ററിൽ മൾട്ടിപ്പിൾ ചോയ്‌സ് ചോദ്യങ്ങളുണ്ട്. നാലാം സെമസ്റ്റർ ഹ്രസ്വവും വിവരണാത്മകവുമായ ഉത്തരങ്ങളിലാണ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അതിനനുസരിച്ച് അധ്യാപന രീതി പൊരുത്തപ്പെടേണ്ടതുണ്ട്. ഇതൊരു പ്രത്യേക ജോലിയാണ്. ഇത്രയധികം പകരക്കാരെ കണ്ടെത്തുന്നത് ഒരു വലിയ വെല്ലുവിളിയാണ്’-ഭട്ടാചാര്യ പറഞ്ഞു.
ജൂണിൽ പതിനൊന്നാം ക്ലാസ് ആരംഭിക്കും. പക്ഷേ അപ്പോഴേക്കും ബദൽ അധ്യാപകരെ കണ്ടെത്താനുള്ള സാധ്യത വളരെ കുറവാണ്. ഒരു പരിഹാരം കണ്ടെത്താൻ സംസ്ഥാന വിദ്യാഭ്യാസ വകുപ്പുമായി ബന്ധപ്പെട്ടതായും അദ്ദേഹം പറഞ്ഞു. ഹയർ സെക്കൻഡറി പരീക്ഷാ പേപ്പറുകളുടെ സൂക്ഷ്മപരിശോധനയും ബുദ്ധിമുട്ടിലാകുമെന്ന് ഭട്ടാചാര്യ പറയുന്നു. പേപ്പറുകൾ പരിശോധിക്കാൻ ഏകദേശം 50,000 അധ്യാപകരുണ്ടായിരുന്നു. ഇതിൽ 15 ശതമാനം (7,500) പേർക്ക് ജോലി നഷ്ടപ്പെട്ടുവെന്നും ഭട്ടാചാര്യ അറിയിച്ചു.
ചില ക്ലാസുകൾ താൽക്കാലികമായി നിർത്തിവെക്കുകയല്ലാതെ മറ്റ് മാർഗമില്ലെന്ന് കൊൽക്കത്തയിലും പരിസരങ്ങളിലുമുള്ള സ്ഥാപന മേധാവികൾ പറയുന്നു. ഉത്തരവിനെ തുടർന്ന് ഇ.എം. ബൈപാസിന് സമീപമുള്ള വി.ഐ.പി. നഗർ ഹൈസ്കൂളിലെ മൂന്ന് അധ്യാപകർക്ക് ജോലി നഷ്ടപ്പെട്ടു. ഇതോടെ ഒൻപതാം ക്ലാസിലും പത്താം ക്ലാസിലും സയൻസ് അധ്യാപകനില്ലാത്ത അവസ്ഥയായി. പുതിയ പാർട്ട് ടൈം അധ്യാപകരെ നിയമിക്കാൻ ഫണ്ടില്ലെന്നും ഒരു പരിഹാരം കണ്ടെത്തുന്നതുവരെ ക്ലാസുകൾ നിർത്തിവെക്കാൻ സാധ്യതയുണ്ടെന്നും സ്കൂൾ അധികൃതർ പറയുന്നു.
കസ്ബയിലെ ഒരു സ്കൂളിൽ മൂന്ന് അധ്യാപകരെ നഷ്ടപ്പെട്ടു. അവരിൽ രണ്ടുപേർ ഒമ്പതാം ക്ലാസിലും പത്താം ക്ലാസിലും ഗണിതം പഠിപ്പിക്കുന്നവരായിരുന്നു. മൂന്നാമത്തേയാൾ ഹയർ സെക്കൻഡറിയിൽ രസതന്ത്രവും. പന്ത്രണ്ടാം ക്ലാസ് ക്ലാസുകൾ ശനിയാഴ്ച ആരംഭിക്കും. ഇപ്പോൾ രസതന്ത്ര പാഠങ്ങൾ താൽക്കാലികമായി നിർത്തിവെക്കാൻ സ്കൂൾ തീരുമാനിച്ചിരിക്കുകയാണ്.
‘ഹയർ സെക്കൻഡറിയിൽ ഞങ്ങൾക്ക് ഒരു രസതന്ത്ര അധ്യാപകൻ മാത്രമേയുണ്ടായിരുന്നുള്ളൂ. അതിനാൽ ആരെയും പകരക്കാരനായി വെക്കാൻ കഴിയില്ല. ഹയർ സെക്കൻഡറിയിൽ രസതന്ത്രം വളരെ പ്രത്യേക വിഷയമായതിനാൽ ഒരു ഗണിത അധ്യാപകനെയോ ഫിസിക്കൽ അധ്യാപകനെയോ പകരം ചോദിക്കാൻ പോലും എനിക്ക് കഴിയില്ല. ക്ലാസുകൾ നിർത്തിവെക്കുകയല്ലാതെ ഞങ്ങൾക്ക് മറ്റ് മാർഗമില്ല’- ഹെഡ്മിസ്ട്രസ് അവിനന്ദ ഘോഷ് ദസ്തിദാർ പറഞ്ഞു.
ഉത്തരവിനെ തുടർന്ന് ജാദവ്പൂർ വിദ്യാപീഠത്തിന് അവരുടെ ഏക കമ്പ്യൂട്ടർ സയൻസ് അധ്യാപികയെ നഷ്ടപ്പെട്ടു. ‘ഞങ്ങളുടെ സ്‌കൂളിലെ കമ്പ്യൂട്ടർ സയൻസിലെ ഏക അധ്യാപകനായിരുന്നു അദ്ദേഹം. പന്ത്രണ്ടാം ക്ലാസ് അടുത്ത ആഴ്ച ആരംഭിക്കുന്നു. പകരക്കാരനെ എങ്ങനെ കണ്ടെത്തണമെന്ന് എനിക്കറിയില്ല’ - പ്രധാനാധ്യാപിക പാർത്ഥ പ്രതിം ബൈദ്യ പറഞ്ഞു.
പശ്ചിമ ബംഗാളിലെ സർക്കാർ സ്പോൺസേഡ്, എയ്ഡഡ് സ്‌കൂളുകളിലേക്ക് 2016ൽ നടന്ന സംസ്ഥാന തല സെലക്ഷൻ റിക്രൂട്ട്മെന്റിലൂടെ നടത്തിയ എല്ലാ നിയമനങ്ങളും റദ്ദാക്കാൻ കൊൽക്കത്ത ഹൈകോടതി ഉത്തരവിട്ടിരുന്നു. ഈ നിയമനങ്ങൾ അസാധുവാണെന്നും ഹൈകോടതി പ്രഖ്യാപിച്ചു. മതിയായ തെളിവുകളില്ലാതെ വാക്കാലുള്ള നിവേദനങ്ങളുടെ അടിസ്ഥാനത്തിലാണ് ഹൈകോടതി നിയമനങ്ങൾ റദ്ദാക്കിയതെന്ന് ചൂണ്ടിക്കാട്ടി പശ്ചിമ ബംഗാൾ സർക്കാർ സുപ്രീംകോടതിയെ സമീപിച്ചു.
എന്നാൽ, ഹൈകോടതി വിധി ശരിവെച്ചുകൊണ്ട് സുപ്രീംകോടതി നിയമനങ്ങൾ റദ്ദാക്കുകയായിരുന്നു. ഹൈകോടതി വിധിയിൽ ഇടപെടാനുള്ള ഒരു കാരണവും പ്രഥമദൃഷ്ട്യാ കാണുന്നില്ലെന്നും ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയും ജസ്റ്റിസ് പി.വി. സഞ്ജയ് കുമാറുമടങ്ങിയ ബെഞ്ച് വിലയിരുത്തി. മൂന്ന് മാസത്തിനുള്ളിൽ പുതിയ നിയമന പ്രക്രിയ പൂർത്തിയാക്കാൻ കോടതി സർക്കാറിനോട് ഉത്തരവിടുകയും ചെയ്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.