വ്യാജ ഡോക്ടറുടെ ഹൃദയശസ്ത്രക്രിയയിൽ ജീവൻ നഷ്ടപ്പെട്ടത് ഏഴുപേർക്ക്
text_fieldsഭോപാൽ: മധ്യപ്രദേശിലെ ദാമോ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ വ്യാജ ഡോക്ടർ ശസ്ത്രക്രിയ നടത്തിയതിനെത്തുടർന്ന് ഏഴ് പേർ മരിച്ചതായി റിപ്പോർട്ട്. ഞെട്ടിക്കുന്ന സംഭവത്തിൽ യു.കെയിൽ നിന്നുള്ള കാർഡിയോളോജിസ്റ്റ് 'ജോൺ കെം' എന്ന പേരിൽ ജോലി ചെയ്തിരുന്നയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്.
അഭിഭാഷകനും ചൈൽഡ് വെൽഫെയർ കമ്മിറ്റി ജില്ല പ്രസിഡന്റുമായ ദീപക് തിവാരിയാണ് വ്യാജനെ പുറത്തുകൊണ്ടുവന്നത്. ദീപക് തൻറെ പിതാവിന് ശസ്ത്രക്രിയക്കായി ആശുപത്രിയെ സമീപിച്ചപ്പോഴാണ് തട്ടിപ്പ് പുറത്തുവന്നത്. പിതാവിനെ സർജറിക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും സംശയം തോന്നി കൂടുതൽ അന്വേഷിച്ചപ്പോഴാണ് ഡോക്ടർ വ്യാജനാണെന്ന് മനസ്സിലായത്. ഇയാളുടെ യഥാർത്ഥ പേര് നരേന്ദ്ര വിക്രമാദിത്യ യാദവ് ആണെന്ന് കണ്ടെത്തി. യഥാർത്ഥ ഡോക്ടർ ബ്രിട്ടനിലാണെന്നും തിവാരി പറഞ്ഞു. ഇതോടെ പിതാവിനെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. തുടർന്ന് ഇയാൾക്കെതിരെ പരാതി നൽകുകയും ചെയ്തു.
വ്യാജ ഡോക്ടർ നടത്തിയ സർജറിയിൽ ജീവൻ നഷ്ടപ്പെട്ടവരുടെ സ്ഥിരീകരിച്ച എണ്ണം ഏഴ് ആണെങ്കിലും യഥാർഥത്തിൽ ഇതിലും കൂടുതൽ ആളുകൾ ഇരകളായിട്ടുണ്ടാകുമെന്നാണ് കരുതുന്നത്. അന്വേഷണ സംഘം ആശുപത്രിയിൽ നിന്ന് നിരവധി രേഖകൾ പിടിച്ചെടുത്തു. ആൾമാറട്ടത്തിനായി ഇയാൾ വ്യാജരേഖ ചമച്ചതായി ഉദ്യോഗസ്ഥർ കണ്ടത്തി.
2023 ജൂലൈയിൽ ഒറിജിനൽ ഡോക്ടർ എൻ.ജോൺ കെം ആയി വ്യജനായ നരേന്ദ്ര വിക്രമാദിത്യ യാദവ് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ സാമൂഹ്യ മാധ്യമമായ എക്സിൽ ഇപ്രകാരം പോസ്റ്റ് ചെയ്യുകയുണ്ടായി. 'കലാപങ്ങൾ തടയാൻ മുഖ്യമന്ത്രിയെ ഫ്രാൻസിലേക്ക് അയക്കണം'. കൂടാതെ ആയുഷ്മാൻ ഭാരത് സ്‌കീമിന്റെ പേരിൽ ഡോക്ടറും ആശുപത്രിയും പണം തട്ടിയതായി മനുഷ്യാവകാശ കമീഷന് പരാതി ലഭിച്ചതായി ബോർഡ് അംഗം പ്രിയങ്ക് കനൂങ്കോ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.